1 GBP = 128.66
breaking news

ലോകകിരീടത്തിൽ സ്പാനിഷ് മുത്തം! സ്പെയിൻ ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം

ലോകകിരീടത്തിൽ സ്പാനിഷ് മുത്തം! സ്പെയിൻ ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം

ന്യൂയോർക്ക്: സ്പെയിൻ തങ്ങളുടെ സുന്ദരമായ കളിശൈലികൊണ്ട് ലോകം കീഴടക്കി. നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടുമായെത്തിയ അർജന്റീനയെ പെനാൽറ്റി ബോക്സിനു ചുറ്റും വരിഞ്ഞുകെട്ടി ലോകകിരീടത്തിൽ സ്പാനിഷ് മുത്തം.

അധിക സമയത്തിന്‍റെ 106ാം മിനിറ്റിൽ പകരക്കാരൻ ഫെറാൻ ടോറസാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. വലതു വിങ്ങിൽനിന്ന് ബാക് പോസ്റ്റിലേക്ക് ഉയർത്തി നൽകിയ ക്രോസ് നികോ വില്യംസ് ഹെഡ്ഡ് ചെയ്ത് ടോറസിനു മുന്നിലേക്കിട്ടു കൊടുത്തു. ഒട്ടും താമസിയാതെ ടോറസിന്‍റെ ഒരു കിടിലൻ ഷോട്ട് വലയിൽ. നിശ്ചിമ സമയത്ത് ഇരുടീമുകൾക്കും വലകുലുക്കാനായില്ല. ഇൻജുറി ടൈമിൽ അർജന്‍റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയത് ടീമിന് തിരിച്ചടിയായി. സ്പെയിൻ പ്രതിരോധ താരം കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞ കാർഡ് വാങ്ങിയാണ് എൻസോ പുറത്തായത്.

മത്സരത്തിലുടനീളം സ്പെയിൻ നിറഞ്ഞു കളിച്ചെങ്കിലും ഗോളിനായി 106 മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു. സ്പെയിൻ ഗോളിലേക്ക് 20 ഷോട്ടുകൾ തൊടുത്തപ്പോൾ, അർജന്‍റീനയുടെ കണക്കിൽ രണ്ടെണ്ണം മാത്രം. എന്നാൽ, ഓൺ ടാർഗറ്റിൽ ഒന്നുപോലുമില്ല. ഫുൾടൈമിൽ തന്നെ ആധികാരികമായി എത്തേണ്ട സ്പാനിഷ് വിജയം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ അസാധ്യ പ്രകടനം കൊണ്ടു മാത്രമാണ് അധികസമയം വരെ വൈകിയത്. ലമിൻ യമാലും ഒൽമോയും ഒയർസബാലും തൊടുത്തുവിട്ട വെടിയുണ്ടകളെ തടഞ്ഞിട്ട എമിലിയാനോ 11 സേവുകൾ മാത്രം നടത്തി അർജന്റീനക്ക് രക്ഷയൊരുക്കി.

മെസ്സി, അൽവാരസ്, മക് അലിസ്റ്റർ എന്നിവരുടെ മധ്യനിരയെ പൂട്ടികെട്ടിയായിരുന്നു റോഡ്രിയും യമാലും ചേർന്ന് കളി തട്ടിയെടുത്തത്. സ്പാനിഷ് പ്രതിരോധത്തിൽ കുബാർസിയും കുകുറെയയും അത്യധ്വാനം ചെയ്ത് കളിച്ചു.

സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ടീമിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ലയണൽ സ്കലോണി ടീമിനെ ഇറക്കിയത്. മൊളിന, സിമിയോണി, പരെഡെസ് എന്നിവർക്കു പകരം മോണ്ടിയേൽ, റോഡ്രിഗോ ഡി പോൾ, നികോ ഗോൺസാലസ് എന്നിവർ െപ്ലയിങ് ഇലവനിൽ ഇടം നേടി. അതേസമയം, ഫ്രാൻസിന്റെ കുതിപ്പിന് കൂച്ചുവിലങ്ങിട്ട അതേ സംഘവുമായാണ് സ്പെയിൻ കിരീടപ്പോരാട്ടത്തിനെത്തിയത്.


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more