1 GBP = 124.92
breaking news

കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല; ബജറ്റിൽ ജനക്ഷേമത്തിന് ഒന്നുമില്ല’; പിണറായി വിജയൻ

കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല; ബജറ്റിൽ ജനക്ഷേമത്തിന് ഒന്നുമില്ല’; പിണറായി വിജയൻ

സംസ്ഥാന ബജറ്റിൽ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാവി കേരളം രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ബജറ്റിൽ ഇല്ല. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല. വരവിൽ ഉണ്ടാകുന്ന വർധനവ് മറച്ചുവച്ച് ബാധ്യതകളെ പെരുപ്പിച്ച് കാണിക്കുന്നെന്നും പിണറായി വിജയൻ പറഞ്ഞു. നേരത്തെയുള്ള പല പ്രഖ്യാപനങ്ങളും പേരും മാറ്റി പുതിയ പേരിൽ അവതരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

പ്രഖ്യാപനവും ധവളപത്രവും നൽകിയ കൃത്യമായി സന്ദേശം,കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണ് എന്നത്. അതേ സന്ദേശമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലെ ആമുഖം. കേരളം സാമ്പത്തികമായി വല്ലാത്ത അപകടത്തിൽ എന്നാണ് സർക്കാർ പറയുന്നത്. ഇതിനു വേണ്ടിയാണ് യുഡിഎഫ് സർക്കാർ ധവളപത്രം ഇറക്കിയത്. ബജറ്റിന്റെ തുടക്കത്തിലും ഇക്കാര്യം തന്നെ ആവർത്തിക്കുന്നു. ബജറ്റിലെ ആകെ അലോക്കേഷൻ പരിശോധിച്ചാൽ കേരളത്തിലെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ അല്ല എന്ന ചിത്രം ലഭിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.

കേരളം സാമ്പത്തികമായി അപകടാവസ്ഥ എന്ന വാദത്തെ നിരാകരിക്കുന്നു. യുഡിഎഫിന്റെ രാഷ്ട്രീയ ആക്ഷേപമാണെന്ന് സമ്മതിക്കുന്നു. 6000 കോടി രൂപ നീക്കിയിരിപ്പോട് കൂടിയാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നിറങ്ങിയതെന്ന് പിണറായി വിജയൻ പറഞ്ഞു. സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ബജറ്റിൽ ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനും ഒന്നുമുണ്ടായില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. പരമ്പരാഗത വ്യവസായ മേഖലയിൽ അടക്കം നേരത്തെയുള്ള വിഹിതം വെട്ടി കുറച്ചിരിക്കുന്നു. റബ്ബർ, നാളികേരം, നെല്ല് തുടങ്ങി കാർഷിക മേഖലകളിൽ ഒരാശ്വാസം നടപടിയും ഈ ബജറ്റിൽ ഇല്ല. കാർഷിക മേഖലയെ ഏതൊക്കെ തരത്തിൽ ബാധിക്കും എന്ന ആശങ്ക ഉയർത്തുന്നുവെന്ന് അദേഹം പറഞ്ഞു.

കേന്ദ്രസർക്കാറിന്റെ നിലപാട്, അതുമൂലം ഉണ്ടാകുന്ന ധനനഷ്ടം, അത് ഈ ബജറ്റ് അഭിസംബോധന ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കലാണ്. കണ്ടില്ലെന്ന് നടിക്കലിലെ രാഷ്ട്രീയം ശ്രദ്ധിക്കണം. മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ ബജറ്റ് ശ്രമിക്കുന്നതും ഇതേ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടുന്നു. നവകേരള സ്വപ്നം കയ്യൊഴിയുന്ന പ്രവണതയാണ് ബജറ്റിൽ കാണുന്നത്. ക്ഷേമം, വികസനം എന്നിങ്ങനെ ദ്വിമുഖ സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഈ ദ്വിമുഖ സമീപനം പൂർണമായി കയ്യൊഴിയുന്ന ബജറ്റാണ് ഇന്ന് യുഡിഎഫ് സർക്കാർ അവതരിപ്പിച്ചതെന്ന് പിണറായി വിജയൻ‌ പറഞ്ഞു.

എൽഡിഎഫ് ബജറ്റിലെ പല കാര്യങ്ങളും ആവർത്തിച്ചിട്ടുണ്ട്. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പറഞ്ഞുകൊണ്ടിരുന്ന ഒട്ടേറെ കാര്യങ്ങളിൽ മൗനം പാലിച്ചെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാർഷിക രംഗത്ത് വലിയതോതിൽ ഗുണം ചെയ്യുന്ന കാര്യമായതുകൊണ്ടാണ് വീര്യം കുറഞ്ഞ മദ്യ ഉത്പാദനം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. അതിനെപ്പറ്റി ഒന്നും പറഞ്ഞതായി കാണുന്നില്ല. പകരം വൻകിട മദ്യ കമ്പനികൾക്ക് വീര്യം കുറഞ്ഞ മദ്യം വലിയതോതിൽ നിർമ്മിക്കാനുള്ള അവസരം പുതിയ ബജറ്റ് നൽകുന്നു എന്ന സംശയം ഉയരുന്നുണ്ട്. വൻകിട കോർപ്പറേറ്റ് താൽപര്യമുയർന്നു വരുന്നുവെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. മൈനർ ധാതു ഖനനമുൾപ്പടെ സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുന്നതാണ് കേന്ദ്രനയം. അതേ നയം തന്നെയാണ് യുഡിഎഫ് സർക്കാരും പിന്തുടരുന്നതെന്ന് അദേഹം വിമർശിച്ചു. എൽഡിഎഫ് മുന്നോട്ടുവച്ചമയം അട്ടിമറിച്ചാണ് കേന്ദ്രസർക്കാർ ആശയം അംഗീകരിച്ച് സ്വകാര്യവൽക്കരണ നീക്കം ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദേഹം കൂട്ടിച്ചേർ‌ത്തു.

കേരളത്തിന്റെ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാൻ നീക്കമാണ് നടക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. അതീവ ഗൗരവും ഉള്ള കാര്യമാണിത്. സ്വകാര്യ കുത്തകർക്ക് വേണ്ടി ലാൻ്റ് മാനേജ്മെൻറ് നയം രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂപരിഷ്കരണ നിയമം പൊളിച്ചെഴുന്നതിന്റെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്. കേരളത്തിൽ വലിയതോതിൽ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുമെന്ന് പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര ഭീകന്മാരായ ബഹുരാഷ്ട്ര കുത്തകകൾ, കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കൈയ്യടക്കാൻ ശ്രമം നടത്തുന്നുണ്ട്. അവർക്ക് പച്ചക്കൊടി കാട്ടുന്ന സമീപനമാണ് ബജറ്റിലൂടെ വരുന്നത്.സർക്കാർ ആശുപത്രികളെ ശാക്തീകരിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലില്ലെന്ന് അദേഹം പറഞ്ഞു.

കിഫ്ബിയുടെ ചിറകരിയുന്ന നിലപാടാണ് ബജറ്റിൽ സ്വീകരിച്ചിരിക്കുന്നത്. പഠിക്കാൻ വിദഗ്ധസമിതിയെ വെക്കുന്നതിന്റെ രാഷ്ട്രീയം എല്ലാവർക്കും വ്യക്തമാകും. പശ്ചാത്തല വികസനം നടപ്പാക്കിയത് കിഫ്ബിയാണ്. കിഫ്ബി എന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ലൈഫ് മിഷൻ പദ്ധതിയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. കൃത്യമായ രൂപരേഖകൾ ഒന്നും നൽകാതെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ. ലൈഫ് മിഷനെ കുറിച്ച് ഒന്നും ബജറ്റിൽ പ്രതിപാദിക്കുന്നില്ലെന്ന് അദേഹം വിമർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more