1 GBP = 129.25
breaking news

മുഖ്യമന്ത്രി റെഡി: ഇനി മന്ത്രിമാർ, കോൺഗ്രസിന് മുന്നിലെ അടുത്ത കടമ്പ

മുഖ്യമന്ത്രി റെഡി: ഇനി മന്ത്രിമാർ, കോൺഗ്രസിന് മുന്നിലെ അടുത്ത കടമ്പ

മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ ഇനി ആകാംക്ഷ മന്ത്രിമാർ ആരെന്നതിലാണ്. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മന്ത്രിമാരെ തീരുമാനിക്കുന്നതാണ് കോൺഗ്രസിന് മുന്നിലുള്ള കടമ്പ. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതോടെ, മന്ത്രിസഭയിൽ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ കൂടുതൽ അവകാശവാദങ്ങളുമായി വന്നേക്കാം. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഉടൻ പ്രഖ്യാപിച്ചേക്കും.

ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യം ഉന്നയിക്കുന്ന മുസ്‌ലിം ലീഗിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കുപുറമേ പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്. രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം പാർട്ടി ചെയർമാൻ പി ജെ ജോസഫ് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. 63 സീറ്റുള്ളതിനാൽ ധനകാര്യം ഉൾപ്പെടെയുള്ള വകുപ്പുകൾ കോൺഗ്രസ് തന്നെയാകും കൈകാര്യംചെയ്യുക.

അതേസമയം സിപിഐഎം വിമതരായി ജയിച്ച ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല. യുഡിഎഫിൽ അസോസിയേറ്റ് അംഗങ്ങളായ ആർഎംപി, മാണി സി. കാപ്പന്റെ കേരള ഡെമക്രാറ്റിക് പാർട്ടി എന്നിവയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. എന്നാൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാണി സി കാപ്പൻ. രണ്ട് വട്ടം ജയിച്ചതിനാൽ മന്ത്രിസ്ഥാനത്തിന് താൻ അർഹനാണെന്നാണ് മാണി സി കാപ്പന്റെ വാദം.

സണ്ണി ജോസഫ് മന്ത്രിസഭയിലെത്തുമെന്നത് ഏറെക്കുറേ ഉറപ്പാണ്. കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് എന്നിവരും മന്ത്രിസ്ഥാനത്തേക്ക്‌ പരി​ഗണിക്കപ്പെടും. വനിതാ പ്രാതിനിധ്യം ആവശ്യമായതിനാൽ ഷാനിമോൾ ഉസ്മാനോ, ബിന്ദു കൃഷ്ണയോ പരി​ഗണിക്കും. 63 സീറ്റുള്ള കോൺഗ്രസിന് അതനുസരിച്ച് 12 മന്ത്രിസ്ഥാനത്തിലധികം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി മന്ത്രി സഭയിൽ 21 മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more