1 GBP = 126.74
breaking news

യു.എസ് യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടു; പൈലറ്റുമാർക്കായി തിരച്ചിൽ തുടരുന്നു

യു.എസ് യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടു; പൈലറ്റുമാർക്കായി തിരച്ചിൽ തുടരുന്നു

വാഷിങ്ടൺ: ഇറാൻ വ്യോമാതിർത്തിയിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി റിപ്പോർട്ട്. യുദ്ധം അഞ്ച് വാരം പിന്നിടുന്നതിനിടയിൽ ആദ്യമായാണ് ഒരു അമേരിക്കൻ യുദ്ധവിമാനം ഇറാൻ സൈന്യം തകർക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന സൈനികർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി യു.എസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തകർന്നത് രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിഭാഗത്തിൽപ്പെട്ട വിമാനമാണെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. തകർന്നു വീണ യു.എസ് യുദ്ധവിമാനത്തിലെ ഒരു ജീവനക്കാരനെ യു.എസ് രക്ഷപ്പെടുത്തി എന്ന് ഉദ്യോഗസ്ഥർ സി.ബി.എസ് ന്യൂസിനോട് പറഞ്ഞു.

വിമാനത്തിന്റെ അവശിഷ്ടങ്ങളുടേതെന്ന പേരിൽ ഇറാനിലെ സോഷ്യൽ മീഡിയയിൽ നിരവധി ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. വിമാനത്തിലെ ക്രൂ അംഗങ്ങളെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് പ്രത്യേക ബഹുമതി നൽകുമെന്ന് ഇറാനിയൻ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് പുതിയ സംഭവവികാസം. ഇതുവരെ 13 യു.എസ് സൈനികർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇറാന്റെ പക്കൽ ഇനിയും വലിയ തോതിലുള്ള മിസൈൽ-ഡ്രോൺ ശേഖരമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. അതേസമയം, ആഗോള വിപണിയിൽ ഇന്ധനവില വർധിക്കുന്നതിനും പണപ്പെരുപ്പത്തിനും കാരണമായ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ ജനതക്കിടയിൽ ശക്തമായ ആവശ്യമുയരുന്നുണ്ട്. മിക്ക സർവേകളും ട്രംപ് ഭരണകൂടത്തിന്റെ യുദ്ധനയത്തിനെതിരായ ജനവികാരം പ്രതിഫലിപ്പിക്കുന്നുണ്ട്. പെന്റഗണോ യു.എസ് സെൻട്രൽ കമാൻഡോ സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more