ന്യൂഡൽഹി: എഐ ഉച്ചകോടി നടത്തിപ്പിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം തുടരവെ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ എംപി. ഉച്ചകോടി വളരെ മികച്ചതാണെന്നാണ് തരൂരിൻ്റെ അഭിപ്രായം. എന്നാൽ എഐ ഉച്ചകോടിയുടെ സംഘാടനത്തിലെ പാളിച്ചയും, ഗൽഗോട്ടിയാസ് സർവകലാശാലയുടെ ചൈനീസ് റോബോ നായയും വരെയുള്ള വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് രൂക്ഷവിമർശനമാണ് കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും കോൺഗ്രസ് ഉന്നയിക്കുന്നത്.
എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടുകളെ ഇന്ത്യന്‍ നിര്‍മ്മിത റോബോട്ടുകളായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കോൺഗ്രസിൻ്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി ശശി തരൂർ എത്തിയത്. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം എന്നിരുന്നാലും ഉച്ചകോടി വളരെ മികച്ചതാണെന്നാണ് ശശി തരൂരിൻ്റെ പ്രതികരണം.
എഐ രംഗത്തെ മുന്നേറ്റവും ലോക നേതാക്കളുടെ പങ്കാളിത്തവും ഉയര്‍ത്തിക്കാണിച്ചാണ് ശശി തരൂർ എഐ ഉച്ചകോടിയെ പിന്തുണയ്ക്കുന്നത്. പ്രതിരോധ രംഗത്തെ സമീപനത്തിൽ സർക്കാരിനൊപ്പമെന്നും തരൂർ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി പാര്‍ലമെന്റില്‍വച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.
അതേസമയം, എഐ രംഗത്തെ ഉത്തരവാദിത്തവും രാജ്യാന്തര സഹകരണവും വളർത്താൻ ലക്ഷ്യമിട്ട എഐ ഇംപാക്ട് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനവും ഇന്ന് അംഗീകരിക്കും. എഐ രംഗത്തെ പുരോഗതി വിലയിരുത്താനും മുൻഗണനകൾ ഏകോപിപ്പിക്കാനും ഇന്നും ചർച്ചകൾ നടക്കും. എഐ വികസനത്തിനായി ബഹുമുഖ സഹകരണം ശക്തിപ്പെടുത്താനും അംഗരാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തും.
വിവിധ ആഗോള ടെക് സ്ഥാപന പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകളും തുടരും. ഡൽഹിയിൽ ഇന്നലെ തുടങ്ങിയ ഔദ്യോഗിക ഉച്ചകോടിയിൽ ഇരുപതിലേറേ രാഷ്ട്രത്തലവന്മാരും ലോകത്തെ എഐ രംഗത്തെ പ്രധാനികളും പങ്കെടുത്തു. എപ്സ്റ്റീന് ഫയൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിൽഗേറ്റ്സ് ഉച്ചകോടിക്ക് എത്തിയില്ല. ഉച്ചകോടിയുടെ ഭാഗമായുള്ള എഐ എക്സ്പോ നാളെയും തുടരും.
click on malayalam character to switch languages