മുംബൈ: ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുംബൈയിൽ കൂടിക്കാഴ്ച്ച നടത്തും. ഇമ്മാനുവൽ മാക്രോണിന്റെ ത്രിദിന ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച പുലർച്ചെയാണ് അദ്ദേഹവും ഭാര്യ ബ്രിഗൈറ്റും മുംബൈയിലെത്തിയത്. വിമാനത്താവളത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവർണർ ആചാര്യ ദേവ്റത്ത് തുടങ്ങിയവർ ഇരുവരെയും സ്വീകരിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹകരണവും റാഫേൽ വിമാനങ്ങൾക്കായുള്ള കരാറും ഇരു രാജ്യങ്ങൾക്കിടയിൽ ധാരണയായേക്കും. ഇന്ത്യയുമായുള്ള സൈനിക പങ്കാളിത്തം വികസിപ്പിക്കാനും 114 അധിക ഫ്രഞ്ച് യുദ്ധവിമാനങ്ങൾക്കുള്ള കരാറിനെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും.
തുടർന്ന് ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കുന്ന ഇന്ത്യ എ.ഐ ഇംപാക്റ്റ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇമ്മാനുവൽ മാക്രോൺ ന്യൂഡൽഹിയിലേക്ക് പോകും. റാഫേൽ വിമാനങ്ങൾക്കായി ഓർഡർ നൽകാൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ആഴ്ച ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) കഴിഞ്ഞ ആഴ്ച റാഫേൽ ജെറ്റുകൾ വാങ്ങുന്നതിന് അനുമതി നൽകിയിരുന്നു. അവയിൽ ഭൂരിഭാഗവും ഇന്ത്യയിലാണ് നിർമ്മിക്കുക.
ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് 114 പുതിയ റാഫേൽ ജെറ്റുകൾ വാങ്ങുന്നതിനുള്ള 3.60 ലക്ഷം കോടി രൂപയുടെ നിർദേശം ഫെബ്രുവരി 12 ന് അംഗീകരിച്ചതായി എച്ച്.ടി റിപ്പോർട്ട് ചെയ്തിരുന്നു.
114 റാഫേലുകൾക്കായുള്ള കരാറിനെ നൂറ്റാണ്ടിന്റെ കരാർ എന്നും ഉഭയകക്ഷി ബന്ധങ്ങൾ കിരീട നേട്ടമാണെന്നും പാരീസിലെ സയൻസസ് പോ സെന്റർ ഫോർ ഇന്റർനാഷണൽ സ്റ്റഡീസിലെ ഇന്ത്യാ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റോഫ് ജാഫ്രലോട്ട് വിശേഷിപ്പിച്ചു.
കൂടിക്കാഴ്ച്ചയിൽ അന്തിമ തീരുമാനമായാൽ 2016 ൽ ഇന്ത്യ വ്യോമസേനക്കായി വാങ്ങിയ 36 റാഫേലുകളിലേക്കും നാവികസേനക്കായി ഓർഡർ ചെയ്ത 26 റാഫേലുകളിലേക്കും ഈ ജെറ്റുകൾ കൂട്ടിച്ചേർക്കപ്പെടും.
click on malayalam character to switch languages