1 GBP = 116.82
breaking news

ഇറാനെ ആക്രമിച്ച് ഇസ്രായേൽ, തെഹ്റാനിൽ കനത്ത വ്യോമാക്രമണം

ഇറാനെ ആക്രമിച്ച് ഇസ്രായേൽ, തെഹ്റാനിൽ കനത്ത വ്യോമാക്രമണം

തെഹ്റാൻ: ഇറാനിൽ ഇസ്രായേലിന്‍റെ വ്യോമാക്രമണം. തലസ്ഥാന നഗരമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

ഇറാന്‍റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വെള്ളിയാഴ്ച പുലർച്ചെ ആക്രമണം. ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. തെഹ്റാനിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കുട്ടികൾ ഉൾപ്പെടെ മരിച്ചതായും ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.

തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളിൽ കെട്ടിടങ്ങൾ ഭാഗികമായി തകർന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. നേരത്തെ തന്നെ, ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ തീരുമാനിച്ചേക്കുമെന്ന് നേരത്തെ യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാൻ ആക്രമണത്തിനു പിന്നാലെ ഇസ്രായേലിൽ അടിയാന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രായേലിന്‍റേത് ഏകപക്ഷീയമായ നടപടിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രതികരിച്ചു. ഇറാൻ റവല്യൂഷനറി ഗാർഡിന്‍റെ ചീഫ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി ഉൾപ്പെടെയുള്ളവർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാവിലെ ദേശീയ സുരക്ഷ കൗൺസിലിന്‍റെ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇസ്രായേലിന്റെ ആണവ പദ്ധതി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്നും വൈകാതെ പുറത്തുവിടുമെന്നും കഴിഞ്ഞദിവസം ഇറാന്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന ‘രഹസ്യങ്ങളുടെ ശേഖരം’ എന്നാണ് അവയെ വിശേഷിപ്പിച്ചത്.

ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് സ്റ്റേറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെല്ലുവിളി നടത്തിയത്. ഇറാനിൽ ഇസ്രായേൽ ആക്രമണമുണ്ടാകുമെന്ന ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മിഡിൽ ഈസ്റ്റിലുള്ള നയന്തന്ത്ര പ്രതിനിധികളെ ഭാഗികമായി അമേരിക്ക പിൻവലിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more