1 GBP = 115.25
breaking news

മഴ ശക്തമാകും: അടുത്ത അഞ്ച് ദിവസം മഴ തീവ്രമായി തുടരും, അലേർട്ട് സൈറണുകൾ മുഴങ്ങും

മഴ ശക്തമാകും: അടുത്ത അഞ്ച് ദിവസം മഴ തീവ്രമായി തുടരും, അലേർട്ട് സൈറണുകൾ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴ. ഇന്ന് 8 ജില്ലകളില്‍ റെഡ് അലര്‍ട്ടും 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. അതേ സമയം, നാളെ ഇടുക്കി, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് ഉള്ള ജില്ലകളില്‍ 3.30നും ഓറഞ്ച് അലര്‍ട്ട് ഉള്ള ജില്ലകളില്‍ 4 നും സൈറണ്‍ മുഴങ്ങും.

കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള പ്രധാന പാതയായ കൊട്ടിയൂര്‍-പാല്‍ച്ചുരം റോഡില്‍ ഇന്നലെ രാത്രി മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും ജില്ലാ കളക്ടര്‍ നിരോധിച്ചു. പകരം പേരിയ ചുരം റോഡ് വഴി വാഹനങ്ങള്‍ കടന്നു പോകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കാര്‍ഷിക മേഖലയില്‍ മാത്രം നാലരക്കോടിയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മലയോര മേഖലകളില്‍ ഉള്‍പ്പെടെ കാര്‍ഷിക ഉത്പന്നങ്ങളെ മഴ സാരമായി ബാധിച്ചു. 101.47 ഹെക്ടര്‍ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. കെഎസ്ഇബിക്കും ഒന്‍പത് കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 1,388 വൈദ്യുതി പോസ്റ്റുകളാണ് കനത്ത മഴയിലും കാറ്റിലും തകര്‍ന്നത്.

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ശക്തമായ കാറ്റില്‍ പെട്ടിക്കട ദേഹത്ത് വീണ് പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. കലവൂര്‍ സ്വദേശി ആദര്‍ശാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ആദര്‍ശിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്. നിലവില്‍ അരയ്ക്ക് താഴേക്ക് തളര്‍ന്ന നിലയിലാണ്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി ആദര്‍ശിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദര്‍ശും സുഹൃത്ത് നിത്യയും അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിത്യ അന്നുതന്നെ മരിച്ചിരുന്നു

ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് നേരിയ ശമനം വന്നതോടെ കല്ലാര്‍കുടി, പാംബ്ല അണക്കെട്ടുകളില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. പാംബ്ലയില്‍ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇരട്ടയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് തുടരുന്നതിനാല്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more