1 GBP = 116.82
breaking news

കെപിസിസി പുനഃസംഘടനയില്‍ അഭിപ്രായഭിന്നത പുകയുന്നു

കെപിസിസി പുനഃസംഘടനയില്‍ അഭിപ്രായഭിന്നത പുകയുന്നു

കെപിസിസി അധ്യക്ഷനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരേയും മാറ്റിയ എഐസിസിയുടെ തീരുമാനം ഏകപക്ഷീയമായിരുന്നോ? ഹൈക്കമാന്റിന്റെ തീരുമാനത്തിനെതിരെ ആദ്യദിനങ്ങളില്‍ ഉണ്ടാവാത്ത എതിര്‍പ്പുകള്‍ ഇപ്പോള്‍ സജീവമാവാന്‍ കാരണമെന്ത്? കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും നാല് എംപിമാര്‍ വിട്ടുനിന്നതും ഡല്‍ഹി യോഗത്തില്‍ നിന്നും മുരളീധരനും കെ സുധാകരനും വിട്ടുനില്‍ക്കുന്നതും തുടക്കത്തില്‍തന്നെ കല്ലുകടിയായിരിക്കുകയാണ്. ഇത് ഗൗരവതരമാണെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഐക്യമുണ്ടാക്കിയെടുക്കാനുള്ള ഹൈക്കമാന്റിന്റെ നീക്കത്തിന്റെ ഭാഗമാണ് ഡല്‍ഹിയിലെ യോഗം. യോഗത്തിലേക്ക് മുന്‍ കെപിസിസി അധ്യക്ഷന്മാരെയും വിളിച്ചിരുന്നു. മുന്‍ അധ്യക്ഷന്മാരായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍കൂട്ടി അസൗകര്യം അറിയിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കെപിസിസി പുനഃസംഘടനയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് കെ മുരളീധരന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വടകരയില്‍ എത്തിയതോടെയാണ് ഷാഫിയുടെ നല്ല കാലം ആരംഭിച്ചതെന്നായിരുന്നു മുരളീധരന്റെ അഭിപ്രായം. വടകരയില്‍ നിന്നും മാറ്റി തൃശൂരില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ചതോടെ ഒന്നും ഇല്ലാതായെന്ന സൂചനയാണ് മുരളിയുടെ പ്രസംഗത്തിലുണ്ടായിരുന്നത്.

ഇടഞ്ഞുനിന്ന സുധാകരന്‍ ഹൈക്കമാന്റ് തീരുമാനം അംഗീകരിച്ച് സ്ഥാനമൊഴിയാന്‍ തയ്യാറായതോടെ എഐസിസി നേതൃത്വവും ആശ്വാസത്തിലായിരുന്നു. കെപിസിസി അധ്യക്ഷന് ചുമതല കൈമാറാനും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതും തര്‍ക്കങ്ങളും പരാതികളും അവസാനിച്ചുവെന്ന തോന്നലുളവാക്കിയിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ അവസാനിച്ചുവെന്നു കരുതിയിരുന്നയിടത്തുനിന്നാണ് ഭിന്നതയുടെ പുക ഉയരുന്നത്.

പുന:സംഘടന നടപ്പാക്കുമ്പോള്‍ സാധാരണ ഉണ്ടാവാറുള്ള എതിര്‍പ്പുകളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സന്ദര്‍ഭത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പരസ്യമായി പ്രതിഷേധങ്ങളും ഉണ്ടായില്ല. സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചതോടെ സുധാകരന്‍ അഭിപ്രായ ഭിന്നതകള്‍ അവസാനിപ്പിച്ചുവെന്നായിരുന്നു കരുതിയിരുന്നത്.

മുതിര്‍ന്ന നേതാവും, ദീര്‍ഘകാലം എം പിയുമൊക്കെയായിട്ടും അധ്യക്ഷപദവിയിലേക്ക് പരിഗണിക്കപ്പെടാത്തതില്‍ പരിഭവവുമായി കൊടിക്കുന്നില്‍ സുരേഷ് രംഗത്തുവന്നതൊഴിച്ചാല്‍ സാധാരണ കോണ്‍ഗ്രസില്‍ ഉണ്ടാകാറുള്ള കലാപങ്ങളൊന്നും ആദ്യദിനത്തില്‍ ഉണ്ടായിരുന്നില്ല. ഇതായിരുന്നില്ല സാധാരണ കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്. ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുവരുന്നതും പ്രതിഷേധിക്കുന്നതുമൊക്കെയാണ് കോണ്‍ഗ്രസിന്റെ രീതി. എന്നാല്‍ കെപിസിസി, ഡിസിസി എന്നിവ പുന:സംഘടിപ്പിക്കാനുള്ള തീരുമാനവുമായി കെപിസിസി അധ്യക്ഷന്‍ നീക്കങ്ങള്‍ തുടങ്ങിയതോടെ ചില നേതാക്കള്‍ പരസ്യമായി പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും ഉണ്ടായില്ലെന്ന ആരോപണമാണ് ഒരുവിഭാഗം എംപിമാര്‍ ഉന്നയിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more