1 GBP = 129.57
breaking news

ചുവന്ന കാറിൽ വന്ന ആളല്ല; കോട്ടയത്ത് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് രണ്ടാനച്ഛൻ; നിർണായകമായത് ഡിഎൻഎ

ചുവന്ന കാറിൽ വന്ന ആളല്ല; കോട്ടയത്ത് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് രണ്ടാനച്ഛൻ; നിർണായകമായത് ഡിഎൻഎ

കോട്ടയം: വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരി നാലര മാസം ഗർഭിണി ആണെന്ന വാർത്ത ഈ മാസം മൂന്നിനാണ് പുറത്തുവന്നത്.  ഈ സംഭവത്തിലാണ് നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. നാലുമാസം ഗർഭിണിയായ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത് രണ്ടാനച്ഛൻ തന്നെയാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് മണർകാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വയറുവേദനയെ തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന്  സ്ഥിരീകരിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടർചികിത്സ നൽകിയപ്പോൾ ഗർഭസ്ഥശിശു മരിച്ചിരുന്നു. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ സാമ്പിൾ എടുത്ത് നടത്തിയ പരിശോധനയിലാണ് നിർണായകമായ വഴിത്തിരിവ് ഉണ്ടായത്. ഈ പരിശോധനാഫലം കൂടി വെച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

മുണ്ടക്കയം സ്വദേശിയാണ് പെൺകുട്ടിയുടെ രണ്ടാനച്ഛൻ. ഏറെക്കാലമായി പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി തുറന്നു സമ്മതിച്ചു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സംഭവം നടന്ന ദിവസം തന്നെ പെൺകുട്ടി നൽകിയ മൊഴിയിൽ പൊലീസിന് വിശ്വാസമുണ്ടായിരുന്നില്ല. മണർകാട് വഴിയോര കച്ചവടം നടത്തിയപ്പോൾ കാറിലെത്തിയ ആൾ സാധനം വാങ്ങാം എന്ന് പറഞ്ഞു  വണ്ടിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. മയക്കുമരുന്ന് നൽകിയതിനാൽ പ്രതിയെ തിരിച്ചറിയാൻ ആകില്ല എന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.

സംഭവം പുറത്തുവന്നതോടെ അടുത്ത ദിവസം തന്നെ  പ്രതി മുണ്ടക്കയത്തേക്ക് പോയിരുന്നു. തുടക്കം മുതൽ ഇയാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. സംഭവത്തിൽ മറ്റൊന്നും അറിയില്ല എന്നായിരുന്നു പെൺകുട്ടിയുടെ മാതാവ് പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി പറഞ്ഞത് മാത്രമാണ് തനിക്കും അറിയാവുന്നത് എന്നായിരുന്നു മാതാവിന്റെ മൊഴി. ചൈൽഡ് ലൈൻ പ്രവർത്തകർ കഴിഞ്ഞ കുറച്ചു ദിവസമായി പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയിരുന്നു. ഇതും നിർണായകമായി മാറി.

ഭയം കൊണ്ടാകാം പെൺകുട്ടി കള്ളക്കഥ പറഞ്ഞത് എന്നാണ് പൊലീസ് വിലയിരുത്തുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി കെ എൽ സജിമോൻ ആണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ കേസന്വേഷണത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയതും നിർണായകമായി. സംഭവം പുറത്തുവന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ  പ്രതിയെ പിടിക്കാനായി എന്നതാണ് പ്രത്യേകത.

പാമ്പാടി, മണർകാട് എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് അന്വേഷണം നേരിട്ട് നടത്തിയത്. പോക്സോ കേസ് ആയതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ല എന്ന് പൊലീസ് അറിയിച്ചു. മാതാവിന് സംഭവത്തെക്കുറിച്ച് വിവരം ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രസവത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം  കോട്ടയം നഗരസഭയ്ക്ക് കീഴിലെ മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more