ലണ്ടൻ: ഒരു ശതമാനം ശമ്പള വർദ്ധനവ് ആക്ഷേപിക്കുന്നതിന് തുല്യം. എന്‍എച്ച്എസില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പുതിയ സമരത്തിന് കളമൊരുക്കുന്നു. കഴിഞ്ഞ മാസം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ച 1 ശതമാനം ശമ്പള വര്‍ദ്ധനവില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് സമരത്തെക്കുറിച്ച് ഡോക്ടര്‍മാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തയ്യാറെടുക്കുന്നത്. പേ റൈസില്‍ അംഗങ്ങളുടെ വികാരം രേഖപ്പെടുത്താനുള്ള അന്വേഷണത്തില്‍ ബിഎംഎയുടെ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി വോട്ടിംഗ് നടത്തിവരികയാണ്.
2500 ഡോക്ടര്‍മാര്‍ നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത 80 ശതമാനം പേരും സമരത്തെ പിന്തുണച്ച് രംഗത്തെത്തി. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ അനുകൂലിക്കുന്ന കാര്യത്തില്‍ ഇനി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ സീനിയര്‍ അംഗങ്ങളായ അവരുടെ കൗണ്‍സിലിന്റേതാണ് അടുത്ത തീരുമാനം. ഔദ്യോഗിക ബാലറ്റ് പ്രഖ്യാപിച്ച് 55000 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ സമരത്തെക്കുറിച്ച് അന്വേഷിക്കുന്നതാണ് അടുത്ത നടപടി. അടുത്ത ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ തുടര്‍നടപടികള്‍ പ്രതീക്ഷിക്കാം.
അന്തിമഫലം അനുസരിച്ചാകും യൂണിയന് നിയമപരമായി സമരം ചെയ്യാനുള്ള അനുമതി ലഭിക്കുക. 2016-ലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ അവസാനമായി ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഇറങ്ങിയത്. ശൈത്യകാലത്ത് നാല് തവണ വാക്കഔട്ട് നടത്തിയത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കിയിരുന്നു. ആ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ 23000 ഓപ്പറേഷനുകളും, 1 ലക്ഷം ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളുമാണ് റദ്ദാക്കപ്പെട്ടത്. തങ്ങളുടെ അവസരം വീണ്ടും എത്താന്‍ രോഗികള്‍ മാസങ്ങളോളം കാത്തുനില്‍ക്കേണ്ടി വന്നു.
രണ്ട് വര്‍ഷത്തിന് ഇപ്പുറം എന്‍എച്ച്എസില്‍ കാര്യങ്ങള്‍ അത്ര മികച്ചതല്ല. സമ്മര്‍ദം അധികരിച്ച് നില്‍ക്കുന്നു. പൊതുമേഖലാ ജീവനക്കാരുടെ വര്‍ദ്ധനവിന് ഒപ്പമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 1% ശമ്പള വര്‍ദ്ധന നല്‍കിയത്. എന്നാല്‍ ഇത്രയും നാളത്തെ കട്ടിംഗും, ജീവിതച്ചെലവ് വര്‍ദ്ധിച്ചതും നോക്കിയാല്‍ ഇത് കരണത്തുള്ള അടിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
click on malayalam character to switch languages