അരുൺ വർഗ്ഗീസ്
ലണ്ടൻ: അവധിക്കാലം ആഘോഷങ്ങൾക്കും വിനോദയാത്രകൾക്കുമായി മാറ്റിവയ്ക്കുന്ന യുവതലമുറയ്ക്കിടയിൽ, വിശ്വാസത്തിന്റെ വഴിയിലൂടെ 350 കിലോമീറ്റർ ഒറ്റക്ക് നടന്ന് ശ്രദ്ധേയനാകുകയാണ് മലയാളി യുവാവ് ഡെന്നിസ് ജോൺ. പോർച്ചുഗലിലെ പോർട്ടോയിൽ നിന്ന് സ്പെയിനിലെ സാന്റിയാഗോ ഡി കൊംപൊസ്തേലോ വരെ ലോകപ്രശസ്തമായ കാമിനോ ഡി സാന്റിയാഗോ തീർത്ഥയാത്ര പാതയിലൂടെ 11 ദിവസങ്ങൾകൊണ്ട് യാത്ര പൂർത്തിയാക്കിയാണ് ഡെന്നിസ് ശ്രദ്ധേയനാകുന്നത്.
അയർലണ്ടിൽ ജനിച്ച് യുകെയിൽ സ്ഥിരതാമസമാക്കിയ ഡെന്നിസ്, ജോൺ വി. പണിക്കരുടെയും ദീപ്തി ജോണിന്റെയും മകനാണ്. കുണ്ടറ ചൊവ്വള്ളൂർ സെന്റ് റീത്താസ് മലങ്കര സുറിയാനി കത്തോലിക്ക സഭാംഗമായ അദ്ദേഹം ലൂട്ടൺ സെൻ്റ് ജോർജ് മിഷൻ അംഗം ആണ്.
യുകെയിലെ പ്രമുഖ സർവകലാശാലകളിലൊന്നായ University College London (UCL)–ൽ നിന്ന് ബിരുദം നേടിയ ഡെന്നിസ് ജോൺ ലണ്ടനിലെ പ്രമുഖ ആഗോള കൺസൾട്ടൻസി സ്ഥാപനമായ Deloitte-ൽ കൺസൾട്ടൻ്റ് ആയി ജോലി ചെയ്യുന്നു.
കാടുകൾ, മലനിരകൾ, കടൽത്തീരങ്ങൾ, ഗ്രാമീണ പാതകൾ എന്നിവയിലൂടെ കടന്നുപോകുന്ന കാമിനോ തീർത്ഥയാത്ര ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളെ ആകർഷിക്കുന്ന ഒന്നാണ്. അതിൽ ‘കാമിനോ പോർച്ചുഗീസ് ദ കോസ്റ്റ’യുടെ ആത്മീയ വകഭേദമായ ‘വരിയാന്തെ എസ്പിരിച്ച്വൽ’ പാതയാണ് ഡെന്നിസ് തിരഞ്ഞെടുത്തത്.
യാത്രയ്ക്കിടെ അനുഭവിച്ച ചില നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും ആഴമേറിയ ആത്മീയ അനുഭവങ്ങളായിരുന്നുവെന്ന് ഡെന്നിസ് പറയുന്നു. മലമുകളിൽ മണിക്കൂറുകളോളം ആരെയും കാണാതെ നടന്ന ഒരു ഘട്ടത്തിൽ ‘സാൽവേ റെജീന’ ഭക്തിഗാനം ആലപിച്ചതും, വഴിയരികിലെ തീർഥാടകർക്കും നാട്ടുകാർക്കും ഇടയിൽ നിന്ന് ലഭിച്ച പ്രോത്സാഹനവും ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നതായി അദ്ദേഹം പങ്കുവച്ചു.
സാന്റിയാഗോയ്ക്ക് സമീപമുള്ള ഒരു ഫ്രാൻസിസ്കൻ കോൺവെന്റിൽ നിന്ന് ലഭിച്ച അനുഗ്രഹവും യാത്രയിലെ സവിശേഷ അനുഭവമായി. ഐറിഷ് ഫ്രാൻസിസ്കൻ വൈദികനായ ഫാ. ജെയിംസ് നൽകിയ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആശീർവാദ സർട്ടിഫിക്കറ്റും പ്രത്യേക പ്രാർഥനയും അദ്ദേഹത്തിന് ലഭിച്ചു.
തീർത്ഥാടക സീസണിന് പുറത്തായ നവംബർ മാസത്തിലാണ് ഡെന്നിസ് യാത്ര നടത്തിയത്. കുറഞ്ഞ തിരക്കും ഏകാന്തതയും പ്രാർഥനയ്ക്കും ആത്മവിചിന്തനത്തിനും കൂടുതൽ അവസരം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുമായി പങ്കുവച്ച അനുഭവങ്ങൾ ജീവിതത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജീവിതത്തിലെ നേട്ടങ്ങൾക്കൊപ്പം ആത്മീയ വളർച്ചയും പ്രധാനമാണ്. വിശ്വാസവും ആധുനിക ജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് യുവതലമുറ തിരിച്ചറിയണം,” എന്നാണ് ഡെന്നിസിന്റെ സന്ദേശം.
ലോകത്തിന്റെ മറുവശത്ത് ജീവിച്ചാലും വിശ്വാസത്തിന്റെ വേരുകൾ മറക്കാത്ത ഒരു മലയാളി യുവാവിന്റെ ഈ തീർഥയാത്ര, നിരവധി പേർക്ക് പ്രചോദനമാകുകയാണ്.
click on malayalam character to switch languages