1 GBP = 128.48
breaking news

ഹുർമുസിൽ അമേരിക്ക-ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതായി ഇറാൻ

ഹുർമുസിൽ അമേരിക്ക-ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതായി ഇറാൻ

തെഹ്റാൻ: ഒരു മാസം നീണ്ടുനിന്ന താൽക്കാലിക വെടിനിർത്തലിന് ശേഷം അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ഡ്രോൺ ആക്രമണം. വ്യാഴാഴ്ച ഹുർമുസ് കടലിടുക്കിന് സമീപമാണ് ഇരു രാജ്യങ്ങളും തമ്മിൽ വെടിവെപ്പുണ്ടായത്. എന്നാൽ നിലവിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും വെടിനിർത്തൽ കരാർ ഇപ്പോഴും നിലവിലുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ പുതിയ നിർദേശങ്ങൾ ഇറാൻ പരിഗണിച്ചുവരുന്നതിനിടെയാണ് വീണ്ടും പ്രകോപനമുണ്ടായത്. തങ്ങളുടെ ഒരു എണ്ണക്കപ്പലിനെയും മറ്റൊരു കപ്പലിനെയും അമേരിക്ക ലക്ഷ്യം വെച്ചതായും ഖ്വെഷം ദ്വീപിന് സമീപം വ്യോമാക്രമണം നടത്തിയതായും ഇറാൻ സൈന്യം ആരോപിച്ചു. ഇതിന് മറുപടിയായി യു.എസ് പടക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാൻ അവകാശപ്പെട്ടു.

എന്നാൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുക മാത്രമാണ് ചെയ്തതെന്ന് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. തങ്ങളുടെ കപ്പലുകൾക്കോ ആസ്തികൾക്കോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. തങ്ങളെ പ്രകോപിപ്പിച്ചതിന് ഇറാനെ തകർത്തു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഏത് നിമിഷവും ഒരു സമാധാന കരാർ ഉണ്ടായേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന യു.എസ് ആവശ്യം അവർ അംഗീകരിച്ചതായും ട്രംപ് അവകാശപ്പെട്ടു.

നിലവിൽ യു.എസ് മുന്നോട്ടുവെച്ച 14 ഇന ധാരണപത്രം ഇറാൻ പരിശോധിച്ചുവരുകയാണെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ ഇറാൻ നിർത്തിവെക്കുകയാണെങ്കിൽ, ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കാനും അമേരിക്ക തയാറായേക്കും. അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പാക് വിദേശകാര്യ മന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തി. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് പാകിസ്താനും പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞദിവസങ്ങളിൽ ചൈനയും ഫ്രാൻസുമെല്ലാം ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഈയാഴ്ചതന്നെ, ഇറാന്റെയും യു.എസിന്റെയും പ്രതിനിധികൾ നേരിട്ടുള്ള ചർച്ചയുണ്ടാകുമെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more