ന്യൂഡൽഹി: യു.എ.ഇയിലെ തന്ത്രപ്രധാനമായ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിന് നേരെ നടന്ന ഡ്രോൺ-മിസൈൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. സിവിലിയമാരെയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
‘മൂന്ന് ഇന്ത്യൻ പൗരമാർക്ക് പരിക്കേൽക്കാനിടയായ യു.എ.ഇയിലെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്’ എന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് യു.എ.ഇ അധികൃതർ ആരോപിച്ചു. ഫുജൈറയിലെ എണ്ണ സംഭരണ ശാലകൾക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മൂന്ന് ഇന്ത്യൻ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ഇവർ നിലവിൽ യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ യു.എ.ഇ ഭരണകൂടവുമായി പ്രധാനമന്ത്രി സംസാരിക്കുകയും ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ വിതരണ കേന്ദ്രങ്ങളിലൊന്നാണ് ഫുജൈറ. ഹുർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ എണ്ണ കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന ഈ മേഖലയിലെ സുരക്ഷ ആഗോള ഊർജ്ജ വിപണിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. മേഖലയിലെ അസ്ഥിരത ആഗോള വിപണിയെയും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ഇന്ത്യ പങ്കുവെച്ചു.
പരിക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അബുദാബിയിലെ ഇന്ത്യൻ എംബസി യു.എ.ഇ ആരോഗ്യ വിഭാഗവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ അറിയിച്ചു.
click on malayalam character to switch languages