ഇറക്കുമതി ചുങ്കത്തില് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന. യുദ്ധം ആണ് വേണ്ടതെങ്കിൽ പോരാടാൻ തയാറാണെന്ന് ചൈന. അമേരിക്കയിലെ ചൈനീസ് എംബസിയാണ് ഇത്തരത്തിൽ ഒരു സന്ദേശം ഡോണൾഡ് ട്രംപിന് നൽകിയിരിക്കുന്നത്. എക്സ് പോസ്റ്റിലൂടെയായിരുന്നു എംബസിയുടെ യുദ്ധത്തിനും തയാറാണെന്ന രീതിയിലുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
“പ്രശ്നം പരിഹരിക്കാൻ യുഎസിന് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ, പരസ്പരം തുല്യമായി പരിഗണിച്ച് ചൈനയുമായി കൂടിയാലോചിക്കുക എന്നതാണ് ശരിയായ കാര്യം. അമേരിക്ക ആഗ്രഹിക്കുന്നത് യുദ്ധമാണെങ്കിൽ, അത് താരിഫ് യുദ്ധമോ, വ്യാപാരയുദ്ധമോ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമോ ആകട്ടെ, അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്,” ചൈനീസ് എംബസിയുടെ എക്സിൻ്റെ പോസ്റ്റിൽ പറയുന്നു.
രാജ്യത്തിൻ്റെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ചൈനയുടെ പ്രതിരോധ നടപടികൾ പൂർണ്ണമായും നിയമാനുസൃതവും ആവശ്യവുമാണെന്ന് വിദേശ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ പ്രതിസന്ധിക്ക് ഉത്തരവാദി മറ്റാരുമല്ല യുഎസാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ അംഗീകരിക്കുന്നതിനുപകരം ചൈനയെ കുറ്റപ്പെടുത്താനും ഇറക്കുമതി ചുങ്കത്തിലൂടെ സമ്മർദ്ദത്തിലാക്കാനും ഭീഷണിപ്പെടുത്താനുമാണ് യുഎസ് ശ്രമിക്കുന്നതെന്ന് വിദേശ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ട്രംപ് ഭരണകൂടം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തിയിട്ടുണ്ട്. ട്രംപിൻ്റെ താരിഫുകൾക്കെതിരായ ചൈനയുടെ പ്രതികാര നടപടികളിൽ ബീജിംഗിലേക്ക് കയറ്റുമതി ചെയ്യുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രതികാര താരിഫ് ഏർപ്പെടുത്തിയിരുന്നു. സോയാബീൻ, ചോളം മുതൽ ഡയറി, ബീഫ് വരെയുള്ള കാർഷിക ഉൽപന്നങ്ങൾക്ക് 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിൽ അധിക തീരുവ ചുമത്തുമെന്ന് ചൈനയുടെ ധനമന്ത്രാലയം അറിയിച്ചിരുന്നു.
പന്നിയിറച്ചി, ബീഫ്, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവക്ക് ചൈനയിൽ 10 ശതമാനം പ്രതികാര തീരുവ നേരിടേണ്ടിവരുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചിക്കൻ, ഗോതമ്പ്, ധാന്യം, പരുത്തി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്ന് ചൈനീസ് ധനമന്ത്രാലയം അറിയിച്ചു. താരിഫുകൾക്കൊപ്പം, 25 യുഎസ് സ്ഥാപനങ്ങൾക്ക് കയറ്റുമതി, നിക്ഷേപ നിയന്ത്രണങ്ങളും ചൈന ഏർപ്പെടുത്തി.
click on malayalam character to switch languages