പാതിവില തട്ടിപ്പ് കേസിൽ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എൻ ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് മാറ്റി. പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യം ഹർജി പരിഗണിക്കുന്നത് 27 ലേക്ക് മാറ്റിയത്. തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്.
എന്നാൽ പാതിവില തട്ടിപ്പ് കേസിൽ വലവിരിച്ച് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി പരിശോധന നടന്നു. രാവിലെ 8 മണി മുതലാണ് ഇ ഡിയുടെ സംസ്ഥാന വ്യാപക പരിശോധന ആരംഭിച്ചത്. ആനന്ദ കുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലും കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ കൊച്ചി മറൈൻഡ്രൈവിലെ ഫ്ലാറ്റിലും,അനന്തു കൃഷ്ണന്റെ വീട്ടിലും എൻജിഒ കോൺ ഫെഡറേഷന്റെ ഓഫിസിലും പരിശോധന നടന്നു. ആനന്ദ് കുമാറിന്റെ വീടിനോട് ചേർന്നുള്ള സായ്ഗ്രാമത്തിന്റെ ഓഫിസിലും രാവിലെ ഇ.ഡി ഉദ്യോഗസ്ഥരെത്തി. ഇഡി ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻറ് ഡയറക്ടർ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ.
അതേസമയം, തട്ടിപ്പ് കേസിൽ റിട്ട .ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ പ്രതി ചേർത്തതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തി. സി .എൻ രാമചന്ദ്രൻ നായർക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ നൽകിയ പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
ഭരണഘടനാപരമായ പദവി വഹിച്ച ആളുകളെ വാർത്ത ഹൈപ്പിന്റെ അടിസ്ഥാനത്തിൽ പ്രതി ചേർക്കരുത്.സാധാരണ വ്യക്തിയെ പ്രതിചേർക്കുന്നതു പോലെയല്ലാ ഭരണഘടനാ പദവി വഹിച്ച ആളെ പ്രതി ചേർക്കുന്നതെന്ന് പറഞ്ഞ ഡിവിഷൻ ബഞ്ച് ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ കാരണമാകുമെന്നു ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവി വഹിച്ച വ്യക്തിയെ പ്രതി ചേർക്കുമ്പോൾ വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ട് തെളിവുകളുണ്ടെങ്കിൽ അറിയിക്കൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. മനസ്സർപ്പിച്ചു തന്നെയാണ് കേസെടുത്തതെന്നും പൊലീസിനു വേണ്ടി സർക്കാർ മറുപടി നൽകി. തുടർന്ന് സർക്കാരിന്റെ വിശദീകരണം തേടിയ കോടതി,ഹർജി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കാനായി മാറ്റി.പൊലീസിന്റെ അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായാണ് രാമചന്ദ്രൻ നായർക്കെതിരായ കേസെന്നും
ജുഡീഷ്യറിയിലുള്ള വിശ്വാസം തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം. പാതി വില തട്ടിപ്പ് കേസിൽ പെരിന്തൽമണ്ണ പൊലീസാണ് റിട്ട .ജസ്റ്റിസ് സി.എൻ .രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തത്.
click on malayalam character to switch languages