ലണ്ടൻ: ഈസ്റ്റ് ലണ്ടനിൽ യുവാവ് മരണമടഞ്ഞു. മരണം കവർന്നത് ഒരു കുടുംബത്തിന്റെ എല്ലാമെല്ലാമായിരുന്ന പ്രിയമകനെ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ അമ്മ കണ്ടത് ഉറക്കത്തിനിടയിൽ തന്റെ മകൻ മരണത്തെ പുൽകിയെന്ന ദുഃഖസത്യം. . ഈസ്റ്റ് ലണ്ടനിലെ ഹോൺചർച്ചിലാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഹോൺചർച്ചിൽ പിതാവിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തുന്ന കെവിൽ ജേക്കബ് (31) എന്ന യുവാവാണ് ഉറക്കത്തിൽ മരണത്തിന് കീഴടങ്ങിയത്.അച്ഛൻ അവധിയ്ക്ക് നാട്ടിലായിരിക്കെയാണ് കെവിലിന്റെ മരണം.
ബോക്സിങ്ങും ക്രിക്കറ്റും ജിമ്മും എല്ലാം ആസ്വദിച്ചിരുന്ന തികച്ചും ആരോഗ്യവാനായ കെവിലിന്റെ മരണകാരണം എന്താണെന്നാണ് ഇനിയും വ്യക്തമല്ല. പ്രത്യക്ഷത്തിൽ ദുരൂഹതകൾ ഒന്നുമില്ലാത്ത ഈ മരണത്തിന്റെ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ അറിയാനാകൂ.
കോട്ടയം വടവാതൂർ കാട്ടുപ്പറമ്പിൽ സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഓമനയുടെയും ഏകമകനാണ് കെവിൽ. പഠനത്തിനുശേഷം ബിസിനസിലേക്ക് തിരിഞ്ഞ കെവിൽ അച്ഛനൊപ്പം ഹോൺചർച്ചിൽ പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തിവരികയായിരുന്നു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ അമ്മ, വീടിനടുത്തുള്ള കട തുറക്കാതിരുന്നതു കണ്ടതോടെ മകനെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് വീടു തുറന്നപ്പോഴാണ് മകനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ എമർജൻസി സർവീസിന്റെ സഹായം തേടിയെങ്കിലും അവർ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു, തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാത്രിയിൽ കെവിൽ ഉപയോഗിച്ച ലാപ്ടോപ്പും മൊബൈലും ഉൾപ്പെടെ കട്ടിലിൽ ഉണ്ടായിരുന്നു. അവധിക്ക് നാട്ടിലായിരുന്ന പിതാവ് ഇന്നലെ വൈകിട്ട് ബ്രിട്ടനിൽ മടങ്ങിയെത്തിയശേഷമാണ് മകന്റെ വിയോഗവാർത്ത അറിയുന്നത്.
കെവിൽ ജേക്കബിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ സമിതിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൻ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കെവിൽ ജേക്കബിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…
click on malayalam character to switch languages