1 GBP = 113.37
breaking news

മണിപ്പൂരിൽ വീണ്ടും സംഘർഷം: രണ്ട് ജില്ലകളിൽ വെടിവയ്പ്പ്

മണിപ്പൂരിൽ വീണ്ടും സംഘർഷം: രണ്ട് ജില്ലകളിൽ വെടിവയ്പ്പ്

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വീണ്ടും സംഘർഷം. ബുധനാഴ്ച പുലർച്ചെ രണ്ട് ജില്ലകളിൽ കടുത്ത വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട്. കാങ്‌പോക്‌പി ജില്ലയിലും ബിഷ്‌ണുപൂർ ജില്ലയിലുമാണ് വെടിവയ്പ്പ് നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെ നാലരയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച സംസ്ഥാനത്ത് മൂന്നിടങ്ങളിൽ വെടിവയ്പ്പുണ്ടായി. തൗബാൽ ജില്ലയിൽ ജനക്കൂട്ടം ഇന്ത്യൻ റിസർവ് ഫോഴ്‌സ് ക്യാമ്പ് ആക്രമിക്കുകയും ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ച സൈന്യം ആദ്യം കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. തുടർന്ന് ജനക്കൂട്ടത്തെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവച്ചു.

എന്നാൽ സായുധരായ ജനക്കൂട്ടം വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 27 കാരനായ ഒരാൾ കൊല്ലപ്പെടുകയും ഒരു അസം റൈഫിൾസ് ജവാന് വെടിയുതിർക്കുകയും ചെയ്തു. നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രോഷാകുലരായ ജനക്കൂട്ടം ഒരു സൈനിക വാഹനത്തിന് തീയിട്ടു.

ഖോജുംതമ്പിയിൽ 2 സമുദായങ്ങൾ തമ്മിൽ ചൊവ്വാഴ്ച രാത്രി 7 മണിയോടെ ഇടവിട്ട് വെടിവയ്പ്പ് ഉണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഈ വെടിവെപ്പിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം മണിപ്പൂരിന്റെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. അക്രമ സംഭവങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. അക്രമം ശമനമില്ലാതെ തുടരുന്നതിനാൽ സംസ്ഥാനത്തുടനീളം 118 ചെക്ക് പോയിന്റുകൾ സ്ഥാപിക്കുകയും 326 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more