ഭാവിയിൽ തമിഴ്നാട്ടിൽ നിന്നൊരു പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമര്‍ശം ചര്‍ച്ചയാകുന്നത്.
തമിഴ്നാട്ടില്‍ നിന്ന് ഇതുവരെ ഒരു പ്രധാനമന്ത്രിയുണ്ടായിട്ടില്ല എന്ന പരാമര്‍ശത്തിലൂടെ തമിഴ് ജനതയുടെ വികാരത്തെ ഉണര്‍ത്തുക മാത്രമായിരുന്നില്ല ഷായുടെ ലക്ഷ്യം. അതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറ്റപ്പെടുത്താനും അദ്ദേഹം ഈ സന്ദര്‍ഭം ഉപയോഗിച്ചു. കേന്ദ്രത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട ഭരണം കാഴ്ചവെച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്കാലത്ത് സ്വയംഭരണത്തിനും സംസ്ഥാന അവകാശങ്ങള്‍ക്കുമായി തമിഴ്നാടും കേന്ദ്രവും തമ്മില്‍ നീണ്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് സഖ്യകക്ഷി കൂടിയായ ഡിഎംകെയില്‍ നിന്നുള്ള നേതാക്കള്‍ അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരാണ്. ഈ അതൃപ്തി ലക്ഷ്യമാക്കിയ അമിത് ഷാ പ്രധാനമന്ത്രിയാകാന്‍ കഴിവുള്ളവര്‍ തമിഴ്നാട്ടിലുണ്ടെന്നും അവകാശവാദമുന്നയിച്ചു.
കാമരാജ്, രാജാജി, മൂപ്പനാര്‍, തുടങ്ങിയ നിരവധി നേതാക്കളെ ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മണ്ണാണ് തമിഴ്നാട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് ഈ നേതാക്കള്‍. എന്നാല്‍ അതേ തമിഴ്നാട്ടില്‍ നിന്ന് ഇന്നുവരെ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാത്തത് നിര്‍ഭാഗ്യകരമാണ് എന്നാണ് അമിത് ഷാ പറഞ്ഞത്. വെല്ലൂരില്‍ വെച്ച് നടന്ന യോഗത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. അതേസമയം തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു.
” തന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞങ്ങളോട് പറഞ്ഞു. ബൂത്ത് പ്രസിഡന്റില്‍ നിന്നും പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ കഥയും അദ്ദേഹം പറഞ്ഞു. അവിടെ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന പദവിയിലേക്ക് എത്തിയ യാത്രയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. അതേ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരാനാകുമെന്നും അദ്ദേഹം പറഞ്ഞു,” ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.
തമിഴ്നാട്ടില്‍ ഡിഎംകെയ്ക്കെതിരെ പാര്‍ട്ടിയെ നയിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ. അണ്ണാമലൈയാണ്. ഈ പശ്ചാത്തലത്തിലാണ് ഷായുടെ തമിഴ്നാട്ടിൽ നിന്നൊരു പ്രധാനമന്ത്രി എന്ന പരാമര്‍ശം. ഇതോടെ സംസ്ഥാനത്തിലെ ആഭ്യന്തര വിഷയത്തെ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം കൂടി നല്‍കിയിരിക്കുകയാണ്.
2024 തെരഞ്ഞെടുപ്പിലും ബിജെപി-എഐഎഡിഎംകെ സഖ്യം തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് തമിഴ്നാട്ടില്‍ 25 സീറ്റെങ്കിലും നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെയുമായുള്ള സഖ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞതായി ഒരു മുതിര്‍ന്ന നേതാവ് അറിയിച്ചു.
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയ്ക്ക് വന്‍ വിജയമുണ്ടാകുമെന്നും അമിത് ഷാ വെല്ലൂരില്‍ നടന്ന സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് 25 സീറ്റില്‍ പാര്‍ട്ടി വിജയിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
” അണ്ണാമലൈയുടെ പ്രവര്‍ത്തനത്തില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് 25 എംപിമാര്‍ ഉണ്ടായിരിക്കും. സംസ്ഥാനത്ത് നിന്നുള്ളവര്‍ കാബിനറ്റ് മന്ത്രിമാരാകുകയും ചെയ്യും,’ എന്നും അമിത് ഷാ പറഞ്ഞു.
അതേസമയം അദ്ദേഹം ഡിഎംകെയെ കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്തു. അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ് ഡിഎംകെ എന്നും അമിത് ഷാ പറഞ്ഞു. ഡിഎംകെയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം. ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ പാര്‍ട്ടിയ്ക്കെതിരെ അഴിമതി ആരോപണവുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് അണ്ണാമലൈ രംഗത്തെത്തിയത്. അഴിമതിയില്ലാത്ത ഏക പാര്‍ട്ടിയാണ് ബിജെപിയെന്നും ബാക്കി പാര്‍ട്ടികളുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്ത് കൊണ്ടുവരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
click on malayalam character to switch languages