കിയവ്: യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി ഉയർന്നു. നിരവധിപേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഏറ്റവുമധികം സാധാരണ മനുഷ്യർ കൊല്ലപ്പെട്ട ദിനമായി തിങ്കളാഴ്ച മാറിയെന്നാണ് റിപ്പോർട്ട്. അതിനിടെ, യുദ്ധം സംബന്ധിച്ച നിസ്സംഗ പരാമർശം നടത്തിയ ജർമൻ പ്രതിരോധമന്ത്രി ക്രിസ്റ്റിൻ ലാംബ്രെഷ്റ്റ് കഴിഞ്ഞ ദിവസം രാജിവെച്ചു.
ആക്രമണം ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഈ വെള്ളിയാഴ്ച യുക്രെയ്ൻ സഖ്യരാഷ്ട്രങ്ങൾ ജർമനിയിലെ യു.എസ് വ്യോമകേന്ദ്രത്തിൽ സംഗമിക്കുന്നുണ്ട്. യുക്രെയ്നുള്ള സൈനിക സഹായം സംബന്ധിച്ച തീരുമാനമാണ് അജണ്ട. ജർമനിയുടെ ‘ലെപ്പേഡ് യുദ്ധ ടാങ്കുകൾ’ യുക്രെയ്ന് നൽകണമെന്ന് സമ്മർദമുണ്ട്. അത് ലഭിക്കുന്നപക്ഷം തങ്ങൾക്ക് യുദ്ധഭൂമിയിൽ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് യുക്രെയ്ൻ കരുതുന്നത്.
ഡിനിപ്രോയിൽ പരിക്കേറ്റവരെ പുറത്തെത്തിക്കാൻ ശ്രമംതുടരുന്നതായി പ്രസിഡന്റ് വെളോദിമിർ സെലൻസ്കി പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ ആറു കുട്ടികൾ ഉൾപ്പെടെ നിരവധിപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഓരോ പൗരനും വേണ്ടിയുള്ള പോരാട്ടമാണിതെന്ന് സെലൻസ്കി ടെലിവിഷൻ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
സാധാരണ പൗരന്മാർക്കുണ്ടായ ദുരിതങ്ങൾ ബോധപൂർവം സംഭവിച്ചതല്ലെന്ന നിലപാടിലാണ് മോസ്കോ. ഡിനിപ്രോയിലെ ദുരിതങ്ങൾക്ക് ഉത്തരവാദി യുക്രെയ്ൻ വ്യോമ പ്രതിരോധ സേനയാണെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസത്തെ റഷ്യൻ ആക്രമണത്തിൽ ജനവാസമുള്ള നിരവധി അപ്പാർട്മെന്റുകളാണ് തകർന്നുവീണത്.
ഡിനിപ്രോയിലേത് യുദ്ധകുറ്റമാണെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം സ്വീഡൻ പ്രതികരിച്ചത്. നിലവിൽ യൂറോപ്യൻ യൂനിയന്റെ അധ്യക്ഷ പദവി സ്വീഡനാണ്. ഡിനിപ്രോയിലെ യുദ്ധകുറ്റങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നായിരുന്നു സ്വീഡന്റെ പ്രതികരണം.
അതിനിടെ, കഴിഞ്ഞ ദിവസം തുർക്കി പ്രസിഡന്റ ഉർദുഗാനും റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനും ടെലിഫോണിൽ സംസാരിച്ചു. ചർച്ചയിൽ യുക്രെയ്ൻ വിഷയവും വന്നുവെന്ന് ക്രെംലിൻ അറിയിച്ചു.
യുക്രെയ്നെ പിന്തുണച്ചതിന് തനിക്കെതിരെ റഷ്യ ഉപരോധമേർപ്പെടുത്തിയതായി ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ജെയിംസ് െക്ലവർലി പറഞ്ഞു.
click on malayalam character to switch languages