ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ഇരു നേതാക്കളും നൽകുന്നത് നിരവധി വാഗ്ദാനങ്ങൾ. പ്രധാനമന്ത്രിയായാൽ എനർജി റേഷനിംഗ് ഉണ്ടാകില്ലെന്ന് ലിസ് ട്രസ് പറയുമ്പോൾ എതിരാളിയായ റിഷി സുനക് എനർജി റേഷനിംഗ് ആവശ്യമെങ്കിൽ തള്ളിക്കളയരുതെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
ലണ്ടനിലെ വെംബ്ലി അരീനയിൽ നടന്ന 12-ാമത്തേതും അവസാനത്തേതുമായ ലീഡർഷിപ്പ് ഹസ്റ്റിംഗിൽ സംസാരിക്കവെ, മത്സരത്തിൽ മുൻനിര സ്ഥാനമുറപ്പിച്ച ലിസ് ട്രസ് പുതിയ നികുതികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുന്നു. ഒപ്പം വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവിൽ ജനങ്ങളെ സഹായിക്കുന്നതിന് കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുമെന്ന ശക്തമായ സൂചനയും നൽകി.
ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, നികുതി വെട്ടിക്കുറയ്ക്കുന്നതിനും യുകെയുടെ ഊർജ വിതരണം കുറഞ്ഞ നിരക്കിൽ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി ആവർത്തിച്ചു. 2019-ൽ ബോറിസ് ജോൺസൺ ചെയ്‌തതുപോലെ, പുതിയ നികുതികളൊന്നും നടപ്പിലാക്കില്ലെന്ന് വാഗ്ദാനം ചെയ്യുമോ എന്ന് അന്വേഷിച്ചപ്പോൾ, “അതെ, പുതിയ നികുതികളൊന്നുമില്ല” എന്ന് ട്രസ് മറുപടി നൽകി.
അതേസമയം സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് രാജ്യത്തോട് നേരിട്ട് സംസാരിക്കുന്നതിലൂടെയാണ് തന്റെ പ്രവർത്തനം ആരംഭിക്കുന്നതെന്നും ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയാൻ താൻ ആഹ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന് ആവശ്യമാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങളാണ് ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്നതെന്നും ഋഷി സുനക് പറഞ്ഞു.
രണ്ട് സ്ഥാനാർത്ഥികളും വിൻഡ് ഫാൾ ടാക്‌സ് എന്ന ആശയത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ അവതരിപ്പിച്ചു. എണ്ണ, വാതക ഭീമൻമാരുടെ ലാഭത്തിന് മേൽ മറ്റൊരു വിൻഡ്‌ഫാൾ ടാക്സ് ട്രസ് തള്ളിക്കളഞ്ഞു, എന്നാൽ സുനക് താൻ ചാൻസലർ എന്ന നിലയിൽ വിൻഡ്‌ഫാൾ ടാക്സ് അവതരിപ്പിച്ചു, ചെയ്തതിൽ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞു. ഒരു യുദ്ധം കാരണം ഊർജ്ജ കമ്പനികൾ ശതകോടിക്കണക്കിന് പൗണ്ട് ലാഭം ഉണ്ടാക്കുമ്പോൾ കമ്പനികൾക്ക് കൂടുതൽ ടാക്സ് ഏർപ്പെടുത്തുന്നത് അത് തികച്ചും ശരിയായ കാര്യമാണെന്നും, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ പണപ്പെരുപ്പം കുറയ്ക്കുന്നത് തന്റെ “നമ്പർ വൺ മുൻഗണന” ആക്കുമെന്ന വാഗ്ദാനവും സുനക് ആവർത്തിച്ചു.
click on malayalam character to switch languages