1 GBP = 129.06
breaking news

തൃക്കാക്കരയിൽ പ്രചാരണ വിഷയങ്ങൾ മാറിമറിയുന്നു

തൃക്കാക്കരയിൽ പ്രചാരണ വിഷയങ്ങൾ മാറിമറിയുന്നു

തൃക്കാക്കര പോളിംഗ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച്ച മാത്രം ബാക്കിയാകുമ്പോൾ പ്രചാരണ വിഷയങ്ങൾ മാറി മറിയുകയാണ്. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ പരാതി സർക്കാരിനെതിരെ ആയുധമാക്കാനാണ് യുഡിഎഫിന്റെയും എൻഡിഎയുടെയും തീരുമാനം. ഇതിനെ വികസനം ഉയർത്തി പ്രതിരോധിക്കാനാണ് എൽഡിഎഫിന്റെ ശ്രമം. പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫിന്റെയും എൻഡിഎയുടെയും സംസ്ഥാന ദേശീയ നേതാക്കളും തൃക്കാക്കരയിലെത്തിയിട്ടുണ്ട്.

പരസ്യ പ്രചാരണം അവസാനിക്കാൻ 5 ദിവസം മാത്രം ശേഷിക്കെ പ്രചാരണ ചൂട് ഉച്ഛസ്ഥായിലേക്ക് കടന്നിരിക്കുകയാണ്. പ്രചാരണ വിഷയങ്ങളും മാറി മറിയുകയാണ്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ പരാതിയിൽ മറുപടി പറയാൻ  ഇടത് മുന്നണി നേതാക്കൾ നിർബന്ധിതരായേക്കും. തീവ്രവാദ പ്രവർത്തനങ്ങളിൽ സർക്കാർ നിലപാട് അപകടകരമെന്ന് പറഞ്ഞ കെസിബിസിയെ അനുനയിപ്പിക്കാനും നീക്കം ഉണ്ടാകും.

വോട്ട് മാത്രം ലക്ഷ്യം വെച്ച് സർക്കാർ തീവ്രവാദ സംഘടനകൾക്ക് കൂട്ട് നിൽക്കുന്നുവെന്നാണ് യുഡിഎഫിന്റെയും എൻഡിഎയുടെയും ആരോപണം. മണ്ഡലത്തിൽ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് മറുപടി പറയണമെന്നും മുന്നണികൾ ആവശ്യപ്പെടുന്നു.
എൽഡിഎഫ് വ്യാജ വോട്ടിന് ശ്രമിക്കുന്നുവെന്ന കോൺഗ്രസ് പരാതിയും സജീവമായി നിലനിർത്താനാണ് യുഡിഎഫ് ക്യാമ്പിൻ്റെ ആലോചന.
വോട്ടഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയത് തൃക്കാക്കരയിലെ കോൺഗ്രസ് – ബിജെപി ധാരണയ്ക്ക് തെളിവാണെന്ന് ഇടതുപക്ഷം തിരിച്ചടിക്കുന്നു.

മണ്ഡലത്തിൽ 27 വരെ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണങ്ങളിൽ രാഷ്ട്രീയമായി തന്നെ മറുപടി പറയുമെന്നാണ് എൽഡിഎഫ് ക്യാമ്പ് കണക്ക്‌ കൂട്ടുന്നത്. വിവാദങ്ങളിൽ വീഴാതെ വികസന മുദ്രാവാക്യം നിലനിർത്തി  മുന്നോട്ട് പോകാനാണ് നേതാക്കൾക്ക് ഇടത് മുന്നണി നൽകിയിരിക്കുന്ന നിർദേശം. അടുത്ത ദിവസങ്ങളിൽ മൂന്ന് മുന്നണികളുടെയും ദേശീയ നേതാക്കളടക്കം മണ്ഡലത്തിലെത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more