1 GBP = 109.64
breaking news

AAP-Twenty 20 ജനക്ഷേമ സഖ്യം; ഇനി കേരളം പിടിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

AAP-Twenty 20 ജനക്ഷേമ സഖ്യം; ഇനി കേരളം പിടിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

കൊച്ചി: ആംആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, ഇനി കേരളമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി. കൊച്ചി കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പൊതുസമ്മേളനത്തിലാണ് കെജ‌്‌രിവാളിന്റെ നിര്‍ണായക പ്രഖ്യാപനം. കേരളത്തിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എഎപിക്ക് കഴിയുമെന്ന് കെജ്രിവാൾ പറഞ്ഞു.

ഡൽഹിയിൽ എന്തു കാര്യം നടക്കാനും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ എഎപി അധികാരത്തിൽ വന്നതോടെ ഡൽഹിയിൽ കൈക്കൂലി ഇല്ലാതാക്കിയെന്നും കെജ്രിവാൾ പറഞ്ഞു. ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങൾ മതിപ്പുളവാക്കുന്നതാണെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. ജനക്ഷേമവും രാജ്യവികസനവുമാണ് എഎപി – ട്വന്റി20 സഖ്യത്തിന്റെ ലക്ഷ്യമെന്ന് സമ്മേളനത്തിൽ സംസാരിച്ച സാബു ജേക്കബ് വ്യക്തമാക്കി.

”പത്തു വർഷം മുൻപ് ആം ആദ്മി പാർട്ടിയേയോ അരവിന്ദ് കെജ്രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഞങ്ങൾ പാർട്ടിയുണ്ടാക്കി ഒരു വർഷത്തിനുള്ളിൽ ഡൽഹിയിൽ സർക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സർക്കാരുണ്ടാക്കി. ഇനി കേരളത്തിലും സർക്കാരുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്കു സാധിക്കും”- കെജ്രിവാൾ പറഞ്ഞു.
‘‘ഞങ്ങൾ സത്യത്തിന്റെ വഴിയിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. ഇതൊന്നും മാജിക്കല്ല. ഞാൻ അണ്ണാ ഹസാരെയ്ക്കൊപ്പം 15 ദിവസം നിരാഹാരം കിടന്നിട്ടുണ്ട്. പ്രമേഹ രോഗിയായ ഞാൻ ദിവസവും ശരീരത്തിൽ ഇൻസുലിൻ കുത്തിവച്ചിരുന്നു. നിങ്ങൾ ഇത്ര ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയാൽ മരിച്ചു പോകുമെന്ന് ഡോക്ടർമാർ വരെ പറഞ്ഞു. പക്ഷേ ദൈവത്തിന്റെ അനുഗ്രഹത്താൽ ഒന്നും സംഭവിച്ചില്ല’’ – കെജ്രിവാൾ പറഞ്ഞു.

‘ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉൾപ്പെടെ വർഷങ്ങളോളം എംഎൽഎമാരായി ഇരുന്നവരെ എഎപിയുടെ പുതുമുഖങ്ങൾ തോൽപ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ചരൺജിത് സിങ് ഛന്നിയെ തോൽപ്പിച്ചത് ഒരു മൊബൈൽ കടയിൽ ജോലി ചെയ്തിരുന്ന ടെക്നീഷ്യനാണ്’ – കെജ്രിവാൾ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more