വൈറ്റിലയിലെ (Vyttila) ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ആലപ്പുഴ റൂട്ടിലും പാലാരിവട്ടം റൂട്ടിലും ഫ്ളൈഓവറുകൾ നിർമ്മിക്കണമെന്ന് NATPAC (National Transportation Planning and Research Centre) പഠന റിപ്പോർട്ട്. ഫ്ളൈ ഓവറുകൾക്കടിയിൽ അപകടരഹിതമായ യു- ടേണും കാൽനട യാത്രയ്ക്ക് ആകാശപാതയും നിർമ്മിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. NATPAC പഠന റിപ്പോർട്ട് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചർച്ച ചെയ്തു.
യോഗത്തിൽ ഹൈബി ഈഡൻ എം.പി., മേയർ എം. അനിൽകുമാർ, ജില്ലാ കളക്ടർ ജാഫർ മാലിക്, ചെയർമാൻ സുനിത ഡിക്സൺ, നഗരസഭാ കൗൺസിലർമാർ, ദേശീയപാത, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാഹനമോടിക്കുന്നവരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ യു-ടേണുകളും (പാലാരിവട്ടം മേൽപ്പാലത്തിന് താഴെ എന്ന പോലെ) ഒരു സ്കൈവാക്കും നിർദ്ദേശിച്ചിട്ടുണ്ട്.
ട്രാഫിക് ഐലന്റുകളുടെ വീതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേയ്ക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്തതിനാൽ ഹ്രസ്വകാലത്തേക്കുള്ള നിർദ്ദേശങ്ങൾ പത്ത് ദിവസത്തിനകം അവസാന രൂപമാക്കി അവതരിപ്പിക്കാൻ യോഗം നിർദ്ദേശം നൽകി. ഒപ്പം ദീർഘകാലത്തേക്ക് അവതരിപ്പിച്ച നിർദ്ദേശങ്ങളും ചർച്ച ചെയ്തു.
എന്നാൽ ഏതാണ്ട് മൂന്ന് ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ട നിർദ്ദേശമായതിനാൽ ഭൂമി ഏറ്റെടുക്കൽ ചുരുക്കണം എന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പരമാവധി ജനങ്ങൾക്കും കച്ചവടക്കാർക്കും കഴിയുന്നത്ര പ്രയാസം ഒഴിവാക്കി അത്യാവശ്യം സ്ഥലങ്ങളിൽ മാത്രം ഭൂമി ഏറ്റെടുത്ത് അവതരിപ്പിച്ച ദീർഘകാല പദ്ധതി പുനഃസമർപ്പിക്കാനും നിർദ്ദേശം നൽകി.
ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി റോഡുകളുടെ ട്രാഫിക് ഐലന്റുകൾ വെട്ടി ചുരുക്കണം എന്നുള്ളതു കൊണ്ട് പോലീസിന്റെ നിർദ്ദേശങ്ങൾ പൊതുമരാമത്ത് ദേശീയ പാത ഡിവിഷൻ പരിശോധിച്ചതിന് ശേഷം നേരത്തെ കിഫ്ബിക്ക് കൈമാറിയിരുന്നു. ഇതിന്റെ തുടർച്ചയായി സംസ്ഥാന സർക്കാർ ശാസ്ത്രീയമായ പഠനം നടത്താൻ നാറ്റ്പാകിനെ ചുമതലപ്പെടുത്തുകയായിരുന്നു.
പുതിയ നിയന്ത്രണങ്ങൾ വന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിന് ഒരു കുറവും വന്നിട്ടില്ലെന്ന് സ്ഥിരം യാത്രക്കാർ പരാതി പറയുന്നു. വടക്കു ഭാഗത്തു നിന്നും വരുന്ന വാഹനമോടിക്കുന്നവർ ഇടത്തോട്ട് തിരിയുന്നത് തടയുകയും മേൽപ്പാലത്തിലൂടെ കടന്നുപോകാൻ നിർദ്ദേശിക്കുകയും ചെയ്യുന്നതിനാൽ, അവർ കണിയാമ്പുഴ റോഡിലേക്ക് ഫ്രീ ലെഫ്റ്റ് എടുത്ത് യു-ടേൺ വഴി ജംഗ്ഷനിലേക്ക് മടങ്ങുന്നു. ഇതുമൂലം മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടവും തടസ്സപ്പെടുത്തി ഹബ് റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.
click on malayalam character to switch languages