ലണ്ടൻ: ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങുകൾക്ക് തലേദിവസം രാത്രി 10-ാം നമ്പറിൽ രണ്ട് സ്റ്റാഫ് പാർട്ടികൾക്ക് ഡൗണിംഗ് സ്ട്രീറ്റ് ബക്കിംഗ്ഹാം കൊട്ടാരത്തോട് ക്ഷമാപണം നടത്തി. ദ ടെലഗ്രാഫ് ആദ്യമായി റിപ്പോർട്ട് ചെയ്ത ഒത്തുചേരലുകൾ 2021 ഏപ്രിൽ 16-നാണ് നടന്നതെന്നാണ് റിപ്പോർട്ട്.
ദേശീയ ദുഃഖാചരണത്തിന്റെ സമയത്താണ് ഇത് സംഭവിച്ചത് എന്നത് വളരെ ഖേദകരമാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
ബോറിസ് ജോൺസൺ ഒരു പാർട്ടിയിലും പങ്കെടുത്തിരുന്നില്ല. എന്നാൽ 10-ാം നമ്പറിൽ നടന്ന കൊവിഡ് നിയമലംഘനം ആരോപിക്കപ്പെടുന്നതിനെ കുറിച്ച് അദ്ദേഹം ചോദ്യങ്ങൾ നേരിടുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള തിരിച്ചടിക്ക് കാരണമായി. കോവിഡ് നിയന്ത്രണങ്ങൾ കാരണം എഡിൻബർഗ് ഡ്യൂക്കിന്റെ ശവസംസ്കാര ചടങ്ങിൽ രാജ്ഞി ഒറ്റയ്ക്ക് ഇരിക്കുന്ന ചിത്രങ്ങളുമായി പത്താം നമ്പർ സ്റ്റാഫിന്റെ പെരുമാറ്റം താരതമ്യം ചെയ്തുകൊണ്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നേരത്തെ 2020 മെയ് 20 ന് ലോക്ക്ഡൗൺ സമയത്ത് ഡൗണിംഗ് സ്ട്രീറ്റ് ഗാർഡനിൽ ഡ്രിങ്ക് പങ്കെടുത്തതായി സമ്മതിച്ചതിനെത്തുടർന്ന് ലേബർ, ലിബറൽ ഡെമോക്രാറ്റുകൾ, എസ്എൻപി എന്നിവരെല്ലാം തന്നെ ബോറിസ് ജോൺസൺ രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണവും പുറത്ത് വന്നത്. അതേസമയം ലോക്ക്ഡൗൺ കാലയളവിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ജീവനക്കാർ മദ്യകുപ്പികൾ സ്റ്റോക്ക് ചെയ്‌തെന്ന വാർത്തയും പുറത്ത് വന്നിട്ടുണ്ട്.
ടോറി നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന 1922 കമ്മിറ്റിയുടെ ചെയർമാനോട് പ്രധാനമന്ത്രിയിൽ വിശ്വാസമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ കൺസർവേറ്റീവ് എംപിയായി ആൻഡ്രൂ ബ്രിഡ്ജൻ മാറി. 54 കൺസർവേറ്റീവ് എംപിമാർ ആവശ്യപ്പെട്ടാൽ നേതൃമാറ്റത്തിന് വോട്ടെടുപ്പ് നടത്തണമെന്നാണ് കൺസർവേറ്റിവ് പാർട്ടി നിയമം. ആരോപണങ്ങൾ ഒന്നൊന്നായി പുറത്ത് വരുന്നതോടെ ബോറിസിന് മേൽ രാജിക്കായി സമ്മർദ്ദമുയരുകയാണ്.
click on malayalam character to switch languages