ലണ്ടൻ: വെംബ്ലിയിൽ നടന്ന യൂറോ 2020 ഫൈനലിൽ അക്രമവുമായി ബന്ധപ്പെട്ട പത്ത് പേരുടെ ഫോട്ടോകൾ പോലീസ് ഇന്നലെ രാത്രി പുറത്തുവിട്ടു. നൂറുകണക്കിന് മണിക്കൂർ സിസിടിവി ദൃശ്യങ്ങൾ, പോലീസ് ബോഡികാം ഫൂട്ടേജ് എന്നിവ പരിശോധിച്ച ശേഷം സ്റ്റേഡിയത്തിൽ നിന്നും സെൻട്രൽ ലണ്ടനിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഡിറ്റക്ടീവുകൾ പുറത്ത് വിട്ടത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടി കൈകാര്യം ചെയ്തതിൽ വിമർശനമേറ്റ മെട്രോപൊളിറ്റൻ പോലീസ്, അക്രമത്തിന്റെ ഞെട്ടിക്കുന്ന രംഗങ്ങൾക്ക് ഉത്തരവാദികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞു. യുവേഫ കമ്മിറ്റിയും ഇംഗ്ലണ്ട് ഫുട്ബോൾ അസ്സോസിയേഷനെതിരെ കടുത്ത നടപടികൾ എടുക്കാനൊരുങ്ങുകയാണ്. ആരാധകരെന്ന നിലയിൽ അക്രമികൾ നടത്തിയ ചെയ്തികൾ സർക്കാരിനും നാണക്കേടുണ്ടാക്കിയിരുന്നു. ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ ഇറ്റലി വിജയികളായതോടെയാണ് അക്രമങ്ങൾ അരങ്ങേറിയത്.
യൂറോ ഫൈനലിലേക്കുള്ള പാസുകൾ 4,500 പൗണ്ടിന് വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ട് വെംബ്ലി സ്റ്റേഡിയം സ്റ്റേവാർഡുമാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഹൈ വിസിബിൾ ജാക്കറ്റുകൾ, റിസ്റ്റ്ബാൻഡുകൾ എന്നിവയ്ക്കൊപ്പം യുവേഫ ഫെയ്സ് വാല്യു ടിക്കറ്റുകൾ സ്വാപ്പ് ആൻഡ് സെൽ എന്ന ഫേസ്ബുക്ക് സൈറ്റിൽ പ്രസിദ്ധീകരിച്ചതായും പോലീസ് കണ്ടെത്തി.
അന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, കൂടുതൽ അപ്പീലുകളും അറസ്റ്റുകളും തുടരുമെന്നതിൽ സംശയമില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വംശീയവും നിന്ദ്യവുമായ അഭിപ്രായങ്ങൾക്ക് ഉത്തരവാദികളെ തിരിച്ചറിയുന്നതിനായി യുകെയിലുടനീളമുള്ള പോലീസ് നടപടികൾ സ്വീകരിക്കുന്നുണ്ട്.
ടിക്കറ്റില്ലാത്ത 5,000ത്തോളം പേരാണ് ധാരാളം മദ്യപിച്ച് അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ച്കൊണ്ട് ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള ഫൈനലിൽ സ്റ്റേഡിയത്തിനുള്ളിലേക്ക് അതിക്രമിച്ച് കടന്നത്.
click on malayalam character to switch languages