വിൻഡ്സർ കാസിൽ വിവാഹത്തിന് മുമ്പുള്ള ഒരു രഹസ്യ ചടങ്ങിൽ വെച്ചാണ് താൻ മേഗനെ വിവാഹം കഴിച്ചതെന്ന ഹാരിയുടെ വാദം തള്ളി കാന്റർബറി അതിരൂപത ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. മൂന്നാഴ്ച മുമ്പ് ദമ്പതികൾ പറഞ്ഞ കാര്യങ്ങളിൽ മൗനം പാലിച്ച ജസ്റ്റിൻ വെൽബി, ഹാരിയുടെയും മേഗന്റെയും വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടതായി പറഞ്ഞു.
നിയമപരമായ കല്യാണം 2018 മെയ് 19 ശനിയാഴ്ച സെന്റ് ജോർജ്ജ് ചാപ്പലിൽ വെച്ചായിരുന്നു. എന്നാൽ അതിന് മൂന്ന് ദിവസം മുൻപുള്ള ഹാരിയും മേഗനും മാത്രമുള്ള രഹസ്യ ചടങ്ങിൽ ആർച്ച് ബിഷപ്പ് വിവാഹം നടത്തിയെന്ന ദമ്പതികളുടെ വാദമാണ് പൊളിയുന്നത്.
മേഗനും ഹാരിക്കും എന്ത് സംഭവിച്ചു? ഔദ്യോഗിക വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് നിങ്ങൾ അവരെ വിവാഹം കഴിപ്പിച്ചോ? എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് 65 കാരനായ ബിഷപ്പ് പറഞ്ഞത് നിയമപരമായ കല്യാണം 2018 മെയ് 19 ശനിയാഴ്ചയായിരുന്നു എന്നാണ്.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ബിഷപ്പ് നൽകിയ മറുപടി ഇങ്ങനെ, “നിങ്ങളിൽ ആരെങ്കിലും ഒരു പുരോഹിതനോട് സംസാരിക്കുകയാണെങ്കിൽ, അവർ ആ സംസാരം രഹസ്യമായി സൂക്ഷിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. ഞാൻ ആരുമായി സംസാരിക്കുന്നു എന്നത് പ്രശ്നമല്ല. ‘വിവാഹത്തിന് മുമ്പ് ഡ്യൂക്ക്, ഡച്ചസ് എന്നിവരുമായി ഞാൻ നിരവധി സ്വകാര്യ, ഇടയ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. നിയമപരമായ കല്യാണം ശനിയാഴ്ചയായിരുന്നു. ഞാൻ വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടു, അത് ഒരു നിയമപരമായ രേഖയാണ്, അത് തെറ്റാണെന്ന് അറിഞ്ഞ് ഞാൻ ഒപ്പിട്ടാൽ ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. അതിനാൽ ഇതിനെക്കുറിച്ച് നിങ്ങൾക്കിഷ്ടമുള്ളത് വാർത്തയായി നിർമ്മിക്കാൻ കഴിയും. എന്നാൽ നിയമപരമായ കല്യാണം ശനിയാഴ്ചയായിരുന്നു.” അതേസമയം മറ്റേതൊരു മീറ്റിംഗിലും എന്താണ് സംഭവിച്ചതെന്ന് താൻ പറയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജകീയ ചുമതലകളിൽ നിന്ന് പൂർണമായും മോചിതരായ ഹാരിയും മേഗനും കഴിഞ്ഞയാഴ്ച ഒരു പ്രസ്താവനയിൽ സ്വകാര്യ ചടങ്ങ് നടന്നുവെന്ന അവകാശവാദം പിൻവലിച്ചു. ഇത് കനത്ത സംശയം ജനിപ്പിച്ചിരുന്നു, കാരണം യുകെയിൽ നിയമപരമായ വിവാഹത്തിന് രണ്ട് സാക്ഷികൾ ആവശ്യമാണ്.
click on malayalam character to switch languages