1 GBP = 105.77
breaking news

കാവല്‍ മാലാഖ (നോവല്‍ 12): താരാട്ടിന്‍റെ വേദന

കാവല്‍ മാലാഖ (നോവല്‍ 12): താരാട്ടിന്‍റെ വേദന

കാരൂര്‍ സോമന്‍

ഒരു രാത്രി കൂടി ഇരുട്ടി വെളുത്തു. ബെല്ലടിക്കുന്നതു കേട്ടു ഫോണെടുത്ത സൂസന്‍റെ കാതില്‍ ഇടിമുഴക്കം പോലെ സൈമന്‍റെ ചിരപരിചിതമായ ശബ്ദം. പുച്ഛവും പരിഹാസവും അഹങ്കാരവും പ്രതികാരദാവുമെല്ലാം ഇടകലര്‍ന്ന വാക്കുകള്‍ പലപ്പോഴും വേര്‍തിരിച്ചറിയാന്‍ പോലും അവള്‍ക്കു കഴിഞ്ഞില്ല. ദാമ്പത്യമെന്ന മഹത്തായ ബന്ധത്തിന്‍റെ ഇടവഴികള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്തവന്‍ പുച്ഛിക്കുകയാണു ഭാര്യയെ.

പക്ഷേ, അയാള്‍ പറയുന്നതു പോലെ ഒരൊളിച്ചോട്ടമല്ല താന്‍ നടത്തിയത്. ആരും ആശ്രയമില്ലാത്ത ഒരു പാവം അമ്മയുടെയും കുഞ്ഞിന്‍റെയും രക്ഷപെടലായിരുന്നു അത്. ഇപ്പോള്‍ അത് ആശ്വാസകരമായ ഒരനുഭവമായി മാത്രം തോന്നുന്നു. ഒളിച്ചോട്ടമെന്നു മുദ്രകുത്തപ്പെട്ടാലും ഇരുട്ടിന്‍റെ മറപിടിച്ചുള്ള യാത്രയായിരുന്നില്ല അത്. ഭര്‍ത്താവിനെ വേര്‍പെട്ട ഭാര്യയുടെ നൊമ്പരവുമില്ല. ഉള്ളം വിങ്ങിപ്പൊട്ടിയ ഒരമ്മയുടെ ആത്മനൊമ്പരങ്ങള്‍ മാത്രം. ഇത്രയും കാലം ഒരാള്‍ക്കു മുന്നില്‍, അതു ഭര്‍ത്താവായാലും, ആത്മാഭിമാനം പണയം വച്ചു കഴിയേണ്ടി വന്നതില്‍ മാത്രമാണു കുറ്റബോധം.

അഴിച്ചെറിഞ്ഞ ഭാര്യാപദവി ഇനി വീണ്ടുമണിയാന്‍ തീരെ മോഹമില്ല, അത്രയ്ക്കു മടുത്തു കഴിഞ്ഞു. ഭാര്യയെ കറിവേപ്പിലെ പോലെ എണ്ണയിലിട്ടു വറുത്തു പൊള്ളിച്ച ശേഷം വലിച്ചെറിയുകയല്ല ഒരു ഭത്താവു ചെയ്യേണ്ടത്.

അയാള്‍ പറഞ്ഞതില്‍ ചിലതു മാത്രം അവള്‍ കേട്ടു, ചിലതു കേട്ടില്ല, പക്ഷേ, എല്ലാത്തിനും മൂളി. മറുപടികള്‍ മിക്കവാറും സ്വന്തം മനസില്‍ മാത്രമൊതുങ്ങുകയായിരുന്നു. ഒടുവില്‍, ഒരിക്കല്‍ മാത്രം അവള്‍ പറഞ്ഞു:

“സൈമന്‍റെ പപ്പയെ ഞങ്ങളാരും അപമാനിച്ചിട്ടില്ല. ഗുണ്ടകളെ കൂട്ടി വീട്ടില്‍ കയറി വന്ന് അക്രമം കാട്ടിയത് തടഞ്ഞു, അത്രേയുള്ളൂ. എന്‍റെ വീട്ടുകാരുടെ ദയകൊണ്ട് പോലീസില്‍ ഏല്‍പ്പിക്കാതെയും തല്ലു കൊടുക്കാതെയും വെറുതേ വിട്ടു. കൂടെ വന്ന ഗുണ്ടകളെ തല്ലിച്ചതു ശരിയാ. അതിനു സൈമനെന്താ നഷ്ടം? നിങ്ങളുടെ ആരെങ്കിലുമാണോ അവര്‍? പപ്പ വിളിച്ചോണ്ടു വന്ന വെറും കൂലിത്തല്ലുകാര്‍. എന്നിട്ടിപ്പോള്‍ പപ്പയെ അപമാനിച്ചെന്നു പറയാന്‍ നാണം തോന്നുന്നില്ലേ? പിന്നെ… ഒരു കാര്യം കൂടി. കേസും പോലീസുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാമെന്നാണു വിചാരിക്കുന്നതെങ്കില്‍ അതു നടപ്പില്ല. ഒന്നോര്‍ത്തോ, നമ്മുടെ നാട്ടിലെ പോലെയാല്ല അവിടുത്തെ പോലീസും കോടതിയും. യഥാര്‍ഥ കുറ്റവാളി അവിടെ ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ല.”

അവളുടെ വാക്കുകള്‍ മുറിച്ചു കൊണ്ട് അങ്ങേത്തലയ്ക്കല്‍ വീണ്ടും സൈമന്‍റെ ഭീഷണി:

“എന്‍റെ കൊച്ചിനെ സ്വന്തമാക്കാമെന്നു നീ സ്വപ്നത്തില്‍പ്പോലും കരുതണ്ടാ….”

അവള്‍ക്കതു കേട്ടപ്പോള്‍ ചിരിയാണു വന്നത്. അച്ഛന്‍വേഷവും കെട്ടി ഇറങ്ങിയിരിക്കുന്നു.

“എന്നു തുടങ്ങി ഈ പുത്രസ്നേഹം? ഒന്നുകൂടി ആലോചിക്ക്. എന്നിട്ടു നിയമപരമായി സ്വന്തമാക്കാന്‍ വല്ല വഴിയുമുണ്ടോന്നു നോക്ക്. അല്ലാതെ ബലപരീക്ഷണത്തിനിറങ്ങി ഇനിയും സ്വന്തം വീട്ടുകാര്‍ നാണംകെടാന്‍ ഇടയാക്കരുത്. ഇത്രയും നാള്‍ എല്ലാം സഹിക്കുകയായിരുന്നു ഞാന്‍. ഇനി വയ്യ. അത്രയ്ക്കു മടുത്തു പോയി, വെറുത്തു പോയി ഞാന്‍.”

“അതെ, ഇനിയില്ല. നീയുമായുള്ള ബന്ധം തുടരാന്‍ എനിക്കും തീരെയില്ലെ താത്പര്യം. ഉടനടി ബന്ധം വേര്‍പെടുത്താം.”

“അതു തന്നെയാ എന്‍റെയും ആഗ്രഹം. വിഷ് യു ഓള്‍ ദ ബെസ്റ്റ്.”

“നിന്‍റെ ആശീര്‍വാദമൊന്നും എനിക്കുവേണ്ട.”

“ഒന്നര വര്‍ഷം കൂടെ കഴിഞ്ഞ ആളല്ലേ…. എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ! നിങ്ങള്‍ക്കു വേണ്ടെങ്കിലും ഒരാശംസ പറയാനുള്ള മര്യാദ എനിക്കുണ്ട്.”

മുഴുവന്‍ കേള്‍ക്കും മുന്‍പേ സൈമന്‍ ഫോണ്‍ വച്ചു കളഞ്ഞു.

എന്തിനായിരുന്നു ഇങ്ങനെയൊരു ബന്ധം? എന്തായിരുന്നു ഈ വിവാഹത്തിന്‍റെ അര്‍ഥം…. അവളുടെ മനസില്‍ ചോദ്യങ്ങള്‍ സങ്കടങ്ങളായി വന്നു നിറഞ്ഞു. ഭര്‍ത്താവിന്‍റെ കാമാഗ്നിയില്‍ ദഹിക്കാന്‍ മാത്രമായിരുന്നോ ആര്‍ഭാടപൂര്‍വം വിവാഹമെന്ന ഈ സ്വര്‍ഗീയ കര്‍മം. കുഞ്ഞുങ്ങളെ പ്രസവിക്കല്‍ മാത്രമാണോ ഒരു സ്ത്രീയുടെ ചുമതല. സ്ത്രീകള്‍ക്കു മാത്രമെന്താണിങ്ങനെ എന്നും നെടുവീര്‍പ്പുകളുടെ തടവറ.

എത്രയെത്ര ഭാര്യമാരായിക്കും ഇങ്ങനെ ദിവസേന ഭര്‍ത്താവിന്‍റെ ബലിഷ്ഠ കരങ്ങളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അടിമയെന്ന പദത്തിന്‍റെ പര്യായപദമോ ഭാര്യ. ജന്മസാഫല്യം പോലെ ഉദരത്തില്‍ ഒരു കുഞ്ഞു വളര്‍ന്നു വരുമ്പോള്‍ ഭാര്യയുടെ അടിമത്തം പതിന്‍മടങ്ങു വര്‍ധിക്കുകയാണ്. അവള്‍ക്ക് ഭര്‍ത്താവിലുള്ള ആശ്രിതത്വം പിന്നെയും ഉയരത്തിലേക്കു പോകുകയാണ്. ഇതിനിടയിലെപ്പോഴാണു വിധിയെ പഴിക്കാനോ ഭര്‍ത്താവിന്‍റെ ഇംഗിതങ്ങള്‍ക്ക് എതിരു നില്‍ക്കാനോ അവള്‍ക്കു ധൈര്യം കിട്ടുക.

സ്വന്തമായൊരു തൊഴിലുള്ളതുകൊണ്ട് തനിക്കാ തടവറിയല്‍നിന്നു മോചനം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടായി. ഇല്ലായിരുന്നെങ്കിലോ? ഭൂരിഭാഗം സ്ത്രീകളും ഇന്നും സ്വന്തമായി വരുമാനമില്ലാത്തവരല്ലേ.

തനിക്കേതായാലും ഈ നരകത്തില്‍നിന്നു കരകയറണം. ദാമ്പത്യത്തിന്‍റെ രണ്ടു രംഗങ്ങള്‍- വിവാഹവും കുഞ്ഞും – പൂര്‍ത്തിയായി. ഇനി മൂന്നാം രംഗം – മോചനം.

സൂര്യന്‍ കത്തി ജ്വലിച്ചു നില്‍ക്കുന്നു. ഉമ്മറത്ത് റെയ്ച്ചലും ജോണിയും കൂടി ചാര്‍ലി മോനെ കളിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. റെയ്ച്ചലിന്‍റെ മുഖവും ഭാവവുമെല്ലാം മുത്തശ്ശിയെപ്പോലെ തന്നെയായി. അവരുടെ തോളില്‍ തന്നെയാണ് അവന് ഏറ്റവും ആശ്വാസമെന്നു തോന്നും.

“മോനു പെങ്ങളെ അങ്ങു ബോധിച്ച മട്ടുണ്ടല്ലോ. കണ്ടില്ലേ അള്ളിപ്പിടിച്ചു കിടക്കുന്നത്”, ജോണിയുടെ ശബ്ദം.

“അതുപിന്നെ ഞാനവന്‍റെ വല്യമ്മച്ചിയല്ല്യോടാ. എന്നാണോ ഇവനെന്നെ വല്യമ്മച്ചീന്നൊന്നു വിളിക്കുന്നത്. അതുവരെ ജീവിച്ചിരിക്കുവോടാ ഞാന്‍….?”

“അതെന്നാ വര്‍ത്താനമാ പെങ്ങളേ ഈ പറയുന്നത്. നമ്മുടെ അമ്മ എത്രയാ, എഴുപതു കഴിയുന്നതു വരെ നല്ല പയറു പോലല്ലേ നടന്നത്. അതൊക്കെ വച്ചു നോക്കിയാ പെങ്ങളിപ്പോഴും വെറും ചെറുപ്പക്കാരിയല്ലിയോ?”

“എങ്ങനൊണ്ടെടാ തേങ്ങാക്കച്ചോടമൊക്കെ? വെലയൊക്കെ കൊറവാന്നു കേക്കുന്നു….?”

“ഒന്നും പറയണ്ടെന്‍റെ പെങ്ങളേ. ആദ്യമായിട്ടാ ഇങ്ങനെ തേങ്ങായ്ക്കു വെലയില്ലാത്തൊരു കാലം. അന്യരാജ്യത്തുനിന്നു പാമോയിലും കുന്തോമൊക്കെ എറക്കുമതി ചെയ്ത് ഇവിടെ മന്ത്രിമാരു കമ്മീഷന്‍ മേടിക്കുവല്ലിയോ. പിന്നെങ്ങനാ തേങ്ങായ്ക്കു വെല കേറുന്നേ?”

“ഓ മന്ത്രിമാര്! ഈ ഭരണക്കാരു കനിഞ്ഞാരുന്നേല്‍ എനിക്കിപ്പോ പെന്‍ഷന്‍ ശരിയാകത്തില്ലാരുന്നോ. വയസ് അമ്പത്താറായി. ആ കാശൊന്നു കിട്ടിത്തൊടങ്ങിയാരുന്നേല്‍ പശുവിനെ നോക്കാനും പുല്ലു ചെത്താനും പോകാതെ ഒന്നു നടു നിവര്‍ത്താരുന്നു. ഇനിയിപ്പോ എന്നു കിട്ടാനാണാവോ എന്‍റെ ഈശോയേ, എന്‍റെ വായി മണ്ണിടുമ്പഴോ….”

ജോണി ഉള്ളിലേക്കു നോക്കി വിളിച്ചു:

“സൂസനേ…, ഞാനെറങ്ങുവാ. നിന്നെ ഒന്നു കണ്ടേച്ചു പോകാനാ വന്നത്.”

അവള്‍ പുറത്തേക്കിറങ്ങിവന്ന് റെയ്ച്ചലിന്‍റെ കൈയില്‍നിന്നു കുഞ്ഞിനെ വാങ്ങി. കുഞ്ഞിനെ കൊടുത്തിട്ടു റെയ്ച്ചല്‍ പറഞ്ഞു:

“രാവിലെ വാങ്ങിച്ചു വച്ച മീന്‍ ഇരുന്നു പഴുത്തു പോകും. ഞാനതൊന്നും വെട്ടിയെടുക്കട്ടെ. നീ ഇരിക്കെടാ. ചൊറുണ്ടേച്ചു പോയാ മതി.”

“അല്ല പെങ്ങളേ, തേങ്ങാ ഒണക്കാനിട്ടേച്ചാ എറങ്ങിയത്. ചെന്നതൊക്കെയൊന്നു തിരിച്ചും മറിച്ചും വയ്ക്കണം.”

“അച്ചായനിപ്പഴും കുടിക്കുവോ…?”

സൂസന്‍റെ ചോദ്യം കേട്ടു ജോണി ഒന്നു പരുങ്ങി. എങ്കിലും പറഞ്ഞു:

“ഹേയ്… ഞാനതൊക്കെ എന്നേ നിര്‍ത്തി. ഈ മായം ചേര്‍ത്ത സാധനമൊക്കെ ആര്‍ക്കു വേണം. വിശ്വസിക്കാന്‍ മേലെന്നേ.”

“അതു നേരാടീ മോളെ, അവനിപ്പോ നാട്ടിലെ കള്ളൊന്നും കുടിക്കത്തില്ല. വെല കൂടിയ ഫോറനാ പ്രിയം. എടാ, ഒരു പങ്കൊച്ചാ വളര്‍ന്നു വരുന്നത്, അതു മറക്കണ്ടാ നീ.”

റെയ്ച്ചലിന്‍റെ മുന്നറിയിപ്പ്.

“അങ്ങനൊരു പേടി ഏതായാലും എനിക്കില്ല. സൂസന്‍ പറഞ്ഞിട്ടല്ലേ അവളെ നഴ്സിങ്ങിനു വിട്ടേക്കുന്നത്. ഈ നാട്ടിലെ എത്രയോ പെമ്പിള്ളാരെ പഠിപ്പിക്കാനും കെട്ടിച്ചു വിടാന്‍ അവള്‍ സഹായിച്ചിരിക്കുന്നു. പിന്നെ എന്‍റെ മോടെ കാര്യത്തില്‍ ഞാനെന്തിനാ പേടിക്കുന്നേ?”

“നിങ്ങളിനി അതു പറഞ്ഞു വഴക്കടിക്കണ്ടാ. അവള്‍ പഠിച്ചു മിടുക്കിയാകട്ടെ. ഞാന്‍ കൊണ്ടുപൊയ്ക്കോളാം ലണ്ടനിലേക്ക്.”

ആങ്ങളയുടെയും പെങ്ങളുടെയും തര്‍ക്കത്തില്‍ സൂസന്‍ ഇടപെട്ടു.

കുടുംബത്തിലും ബന്ധുക്കള്‍ക്കിടയും ഗള്‍ഫുകാരും അമേരിക്കക്കാരുമൊക്കെ ഏറെയാണ്. പക്ഷേ, ആര്‍ക്കെങ്കിലും വല്ല ആവശ്യമുണ്ടെങ്കില്‍ സഹായിക്കാന്‍ സൂസന്‍ മാത്രമേ ഉണ്ടാകാറുള്ളൂ. കുടുംബത്തില്‍ മറ്റാരെക്കാളും സൂസനിഷ്ടം ജോണിയോടാണ്. മദ്യപിക്കുമെങ്കിലും മനസാക്ഷിയും സ്നേഹവുമുണ്ട്. പണത്തിനു മാത്രമേ കുറവുള്ളൂ.

“അപ്പോ, കള്ളു കുടിക്കില്ലെന്നു പണ്ട് വല്യപ്പച്ചനു മുന്നില്‍ സത്യം ചെയ്തത് അച്ചായന്‍ മറന്നോ? ഞാനും സാക്ഷിയാണേ.”

സൂസന്‍ വീണ്ടും പറഞ്ഞു.

“എടീ കൊച്ചേ, നീ അങ്ങനെ പറയരുത്. കള്ളു കുടിക്കത്തില്ലെന്നു ഞാന്‍ സത്യം ചെയ്തിട്ടേയില്ല. കള്ളു കുടിച്ചു വഴക്കൊണ്ടാക്കത്തില്ലെന്നേ സത്യം ചെയ്തിട്ടൊള്ളൂ. നീ ഈ നാട്ടില്‍ ആരോടു വേണേ ചോദിച്ചു നോക്ക്, എന്ന ഏതെങ്കിലും ബാറിലോ ഷാപ്പിലോ കാണാറൊണ്ടോന്ന്. സിവില്‍ സപ്ലൈസീന്നു മേടിച്ചു വീട്ടീക്കൊണ്ടുവച്ച് സമാധാനമായി കുടിക്കും. എന്നിട്ടും സുഖമായി കെടന്നൊറങ്ങും. അത്രേയൊള്ളൂ.”

“എന്നാലും ഇതൊന്നും നിര്‍ത്തിക്കൂടേ. പാവം അമ്മായിയെ സമ്മതിക്കണം.”

“എന്‍റെ മോളേ, ഞാനങ്ങനെ കുടിക്കാറൊന്നുമില്ല. ഇതിപ്പോ നല്ല ശരീരവേദനയൊണ്ട്. കുറേക്കാലം കൂടീട്ടല്ലേ ഇന്നലെ ദേഹമൊക്കെ ഒന്നെളകിയത്. അതിന്‍റെയാ. അതിനു പറ്റിയ നല്ലൊന്താരം മരുന്നാ ഇത്. അത്രേയൊള്ളേന്നേ. എന്നാ ഇനി നിക്കുന്നില്ല ഞാമ്പോട്ടെ.”

ജോണി പെട്ടെന്നിറങ്ങി തിരിഞ്ഞു നടന്നു. വഴിയില്‍ വാസുപിള്ളയെ കണ്ടു. അയാളെയും തോളില്‍ കൈയിട്ടു തിരിച്ചു വിളിച്ചുകൊണ്ടു പോകുന്നതു കണ്ടപ്പോള്‍ സൂസനും റെയ്ച്ചല്‍ പരസ്പരം നോക്കി ചിരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more