സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷിയോഗം നാളെ ചേരും. അതിനിടെ, അധിക ജലം ഒഴുക്കാൻ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടർ തുറക്കുന്നതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തു മഴ കുറയുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പ്രത്യേക മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാത്തതും കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ ഉണ്ടാകാത്തതും ആശ്വാസകരമാണ്.
ചെങ്ങന്നൂരിൽ പാണ്ടനാട്, വെൺമണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് പ്രധാനമായും ജനങ്ങൾ പുറത്തേക്കു വരാനുള്ളത്. തിരുവൻവണ്ടൂർ, കല്ലിശേരി, എനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെളളക്കെട്ടുണ്ട്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. എറണാകുളം ജില്ലയില്‍ പറവൂർ, പൂവത്തുശേരി, കുത്തിയതോട് എന്നിവിടങ്ങളില്‍ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ആലുവയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ആലുവ തുരുത്ത്, ചെമ്പകശേരി, തോട്ടുമുഖം, ദേശം തുടങ്ങിയ പ്രദേശങ്ങളിൽ കെടുതി തുടരുന്നു. തൃശൂരിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയായ ആലപ്പാട്, പുള്ള്, ചേറ്റുപുഴ, മക്കൊടി, ചേർപ്പ്, എട്ടുമുന തുടങ്ങി ഗ്രാമങ്ങളിലും വലപ്പാട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുന്നു.
click on malayalam character to switch languages