കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ രജനീകാന്ത് രംഗത്ത്.
കര്‍ണാടകയില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. ജനാധിപത്യത്തെ കളിയാക്കുന്ന നടപടികളാണ് ഗവർണറുടെ ഭാഗത്തു നിന്നുമുണ്ടായത്. എന്നാല്‍ ജനാധിപത്യത്തെ രക്ഷിക്കുന്ന നിലപാടാണ് സുപ്രീംകോടതിയില്‍ നിന്നുമുണ്ടായതെന്നും രജനീകാന്ത് പറഞ്ഞു.
സർക്കാർ രൂപീകരിക്കാൻ ബിജെപി ആവശ്യപ്പെട്ടതിലധികം ദിവസമാണ് ഗവര്‍ണര്‍ നല്‍കിയത്. ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതിനു തുല്ല്യമായിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു. സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നന്ദിയുണ്ടെന്നും രജനീകാന്ത് പറഞ്ഞു.
കർണാടകയിൽ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കാവേരി തർക്കത്തിൽ പരിഹാരമുണ്ടാക്കണം. തമിഴ്നാടിനു വെള്ളം വിട്ടുനൽകുന്ന കാര്യത്തിൽ കുമാരസ്വാമി തീരുമാനമെടുക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കാൻ കർണാടക സർക്കാർ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‍സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപത്തിനു ശേഷം മാത്രമെ മത്സരരംഗത്ത് എത്തുമോ എന്ന കാര്യം പറയാന്‍ കഴിയു. പാര്‍ട്ടിക്ക് ഇതുവരെ രൂപം നല്‍കിയിട്ടില്ല. ഏതു സാഹചര്യവും നേരിടാന്‍ താന്‍ ഒരുക്കമാണ്. മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനുമായി സഹരിക്കേണ്ടി വരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഏതെങ്കിലും മുന്നണിയുമായി സഹകരിക്കുന്ന കാര്യത്തിലും തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നും രജനി വ്യക്തമാക്കി.
എന്നാൽ കാവേരി വിഷയത്തിൽ രജനീകാന്തിന് മറുപടിയുമായി നിയുക്ത കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും രംഗത്ത് വന്നു. രജനീകാന്ത് കർണാടകത്തിലെ അണക്കെട്ടുകളിൽ വെളളമുണ്ടോ എന്ന് ആദ്യം പരിശോധിക്കണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. കർഷകർക്ക് വെളളം കിട്ടുന്നോ എന്ന് മനസ്സിലാക്കി വേണം നിലപാടെടുക്കാനെന്നും കുമാരസ്വാമി ബെംഗളൂരുവിൽ പറഞ്ഞു.
click on malayalam character to switch languages