ലണ്ടൻ: എംഒടി ടെസ്റ്റില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ? ഭൂരിപക്ഷം പേര്‍ക്കും ഇതേക്കുറിച്ച് യാതൊരു പിടിയുമില്ലെന്നാണ് ആര്‍എസി നല്‍കുന്ന മുന്നറിയിപ്പ്. മാറ്റങ്ങള്‍ തിരിച്ചറിയാതെ പ്രശ്‌നങ്ങളുള്ള വാഹനവുമായി വഴിയിലിറങ്ങിയാല്‍ സംഗതി പ്രശ്‌നമാകുമെന്നാണ് ആര്‍എസി വ്യക്തമാക്കുന്നത്. ഞായറാഴ്ച മുതലാണ് എംഒടി ടെസ്റ്റില്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഡീസല്‍ വാഹനങ്ങളില്‍ എമിഷന്‍ സിസ്റ്റത്തെക്കുറിച്ച് പുതിയ പരിശോധനകളുണ്ടാകും. ഫില്‍റ്റര്‍, ബ്രേക്ക് ഡിസ്‌ക്, റിവേഴ്‌സ് ലൈറ്റ് എന്നിവ പോലും ഇതില്‍ ഉള്‍പ്പെടും. പ്രശ്‌നങ്ങള്‍ മൂന്ന് കാറ്റഗറികളിലാണ് ഉള്‍പ്പെടുത്തുക: ഡേഞ്ചറസ്, മേജര്‍, മൈനര്‍.
ആദ്യ രണ്ട് വിഭാഗങ്ങളില്‍ പെട്ടാല്‍ വാഹനം എംഒടി ടെസ്റ്റ് പരാജയപ്പെട്ടെന്ന് അര്‍ത്ഥം. മൈനര്‍ ആണെങ്കില്‍ എത്രയും പെട്ടെന്ന് പിശകുകള്‍ തീര്‍ക്കണം. എന്നാല്‍ നിയമമാറ്റങ്ങള്‍ വാഹന ഉടമകളെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുകയാണെന്ന് ആര്‍എസി പറയുന്നു. മൈനര്‍ കാറ്റഗറിയിലാണ് സംശയങ്ങള്‍ ഏറ്റവും കൂടുതല്‍. പാസ് വിത്ത് ഡിഫക്ട് എന്നര്‍ത്ഥത്തില്‍ മൈനര്‍ കാറ്റഗറിയില്‍ രക്ഷപ്പെടുന്നവര്‍ ഈ പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ മുന്നോട്ട് പോകും. പ്രശ്‌നങ്ങള്‍ തിരുത്തണമെന്ന ഉപദേശം മാത്രം കേട്ട് ഇതൊന്നും കാര്യമാക്കാതെയാണ് 74% മോട്ടോറിസ്റ്റുകളും യാത്ര തുടരുക.
ഡേഞ്ചറസ്, മേജര്‍ പ്രശ്‌നങ്ങളുടെ വിഭാഗങ്ങളില്‍ പെട്ടാലും എംഒടി ടെസ്റ്റ് പാസാകുമെന്ന് കരുതുന്നവരുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വിഭാഗങ്ങളില്‍ വന്നാല്‍ ടെസ്റ്റ് പൊട്ടിയെന്നര്‍ത്ഥം. ഇത് തിരുത്തിയ ശേഷം വീണ്ടും ടെസ്റ്റ് നടത്തണം. ഡേഞ്ചറസ് വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ തെറ്റ് തിരുത്താതെ ഓടിക്കാനും അനുവാദമില്ല. എംഒടിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ കൃത്യമായി മോട്ടോറിസ്റ്റുകള്‍ മനസ്സിലാക്കണമെന്ന് ആര്‍എസി വക്താവ് സൈമണ്‍ വില്ല്യംസ് പറഞ്ഞു. ഒപ്പം ടെസ്റ്റ് സെന്ററുകളും, ഗ്യാരേജുകളും തെറ്റുകളെക്കുറിച്ച് ഉടമകളെ പറഞ്ഞ് മനസ്സിലാക്കാനുള്ള ദൗത്യവും ഏറ്റെടുക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ എംഒടി നിയമങ്ങള്‍ പ്രകാരം 40 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് ടെസ്റ്റില്‍ നിന്നും ഇളവ് ലഭിക്കും.
click on malayalam character to switch languages