ഡൽഹി: വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. ജഡ്ജിയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർറൂമിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തി എന്ന് റിപ്പോർട്ടിൽ പരാമർശം. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തി.ദൃശ്യങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറി. മാധ്യമ റിപ്പോർട്ടുകളുടെ പേരിൽ അല്ല വിഷയം അന്വേഷിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്സഭയിൽ വെച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടാണ് പുറത്ത്.
ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയാണ് വിഷയം മുന്നോട്ട് പോയത്. കണ്ടെത്തിയതിൽ കൂടുതലും 500 രൂപയുടെ നോട്ടുകെട്ടുകൾ ആയിരുന്നു. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെക്കുകയാണ് അന്വേഷണ റിപ്പോർട്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കാൻ ഇതുവരെ തെളിവുകൾ കണ്ടെത്തിയിട്ടില്ല.
2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തെത്തുടർന്നാണ് ഈ സംഭവം പുറത്തറിയുന്നത്. തീ അണയ്ക്കാൻ എത്തിയ അഗ്നിശമന സേനാംഗങ്ങൾ, വീടിനുള്ളിലെ ഒരു സ്റ്റോർ റൂമിൽ വൻതോതിൽ കത്തിനശിച്ച കറൻസി കണ്ടെത്തുകയായിരുന്നു.
തുടർന്ന് അന്വേഷണ വിധേയമായി ജസ്റ്റിസ് വർമ്മ രാജിവെച്ചു ഇതോടെ അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികൾ ഫലത്തിൽ അപ്രസക്തമായിത്തീർന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ രാജി നിയമ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടില്ല. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തെ, വിവാദത്തെത്തുടർന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരികെ അയച്ചിരുന്നു.
മൂന്നംഗ അന്വേഷണ സമിതി തങ്ങളുടെ കണ്ടെത്തലുകൾ മെയ് മാസത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രൂപീകരിച്ച ആഭ്യന്തര സമിതി, പണം ഒളിപ്പിച്ചുവെച്ചിരുന്ന സ്റ്റോർ റൂമിൽ ജസ്റ്റിസ് വർമ്മയ്ക്ക് “സജീവമായതോ അല്ലെങ്കിൽ പരോക്ഷമായതോ ആയ നിയന്ത്രണം” ഉണ്ടായിരുന്നുവെന്ന് നിരീക്ഷിച്ചു. 2025 ജൂലൈയിൽ, ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനായുള്ള (പാർലമെന്റ് വഴി പുറത്താക്കാനുള്ള) പ്രമേയത്തിൽ 200-ലധികം എംപിമാർ ഒപ്പുവെച്ചിരുന്നു
click on malayalam character to switch languages