ജറുസലേം: ആയിരക്കണക്കിന് ഫലസ്തീനികളെ ഒഴിപ്പിച്ചതിന് പിന്നാലെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ കൂടുതൽ ജൂത കുടിയേറ്റത്തിന് അനുമതി നൽകി ഇസ്രായേൽ. 22 ജൂത കുടിയേറ്റ മേഖലകൾ സ്ഥാപിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു.
നിലവിൽ 100ലേറെ കുടിയേറ്റ മേഖലകൾ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിലേറെ ജൂതരാണ് ഇവിടെ കഴിയുന്നത്. ഭവന സമുച്ചയങ്ങളും ഷോപ്പിങ് മാളുകളും ഫാക്ടറികളും പബ്ലിക് പാർക്കുകളും അടങ്ങുന്നതാണ് ഇസ്രായേൽ വികസിപ്പിക്കുന്ന കുടിയേറ്റ മേഖലകൾ.
വെസ്റ്റ് ബാങ്കിൽ ആധിപത്യം ശക്തമാക്കാനും ഇസ്രായേലികൾക്കുള്ള ചരിത്രപരമായ അവകാശം ഉറപ്പിക്കാനും ഫലസ്തീൻ ഭീകരവാദത്തിനുള്ള മറുപടിയുമായാണ് കുടിയേറ്റമെന്ന് കാറ്റ്സ് ന്യായീകരിച്ചു. ഇസ്രായേലിന് ഭീഷണിയായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുകയും കുടിയേറ്റത്തിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഫലസ്തീൻ അതോറിറ്റിയാണ് വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്നതെങ്കിലും 30 ലക്ഷം ഫലസ്തീനികൾ ഇസ്രായേലിന്റെ സൈനിക ഭരണത്തിന് കീഴിലാണ് കഴിയുന്നത്. കുടിയേറ്റക്കാർക്ക് ഇസ്രായേൽ പൗരത്വം നൽകിയിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ശേഷമാണ് ഫലസ്തീൻ മേഖലയിൽ ഇസ്രായേൽ കുടിയേറ്റം വ്യാപിപ്പിച്ചുതുടങ്ങിയത്. ഇതോടെ, ഫലസ്തീനികൾ വെസ്റ്റ് ബാങ്കിലെ ചെറിയൊരു മേഖലയിലേക്ക് ഒതുങ്ങി. മാത്രമല്ല, വിശാലമായ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയെന്ന സാധ്യത മങ്ങുകയും ചെയ്തു.
ആദ്യതവണ പ്രസിഡന്റ് പദവിയിലിരിക്കെ ഡോണൾഡ് ട്രംപ്, യു.എസിന്റെ വർഷങ്ങൾ നീണ്ട വിദേശ നയം തിരുത്തി ഇസ്രായേൽ കുടിയേറ്റം അംഗീകരിച്ചിരുന്നു. അതേസമയം, മുൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവർ കുടിയേറ്റത്തെ എതിർക്കുകയാണുണ്ടായത്.
ഫലസ്തീൻ മേഖലയിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടിരുന്നു. 15 അംഗ ജഡ്ജിമാരുടെ പാനൽ വിധി തള്ളിയ ഇസ്രായേൽ, പ്രദേശങ്ങൾ ജൂത ജനതയുടെ ചരിത്രപരമായ മാതൃരാജ്യത്തിന്റെ ഭാഗമാണെന്നാണ് അവകാശപ്പെട്ടത്.
ഗസ്സ മുനമ്പിലെ കുടിയേറ്റ മേഖലകളിൽനിന്ന് 2005ൽ ഇസ്രായേൽ ഒഴിഞ്ഞുപോയിരുന്നെങ്കിലും ഫലസ്തീനികളെ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റി കുടിയേറ്റ മേഖല പുനഃസ്ഥാപിക്കണമെന്നാണ് നിലവിലെ സർക്കാറിലെ തീവ്ര ജൂത കക്ഷികൾ ആവശ്യപ്പെടുന്നത്.
എന്നാൽ, സ്വന്തം മണ്ണിൽനിന്ന് ഉന്മൂലനം ചെയ്യാനുള്ള നീക്കമായാണ് ഫലസ്തീനികൾ ഈ നടപടിയെ കാണുന്നത്. ഇസ്രായേൽ പദ്ധതി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിരിക്കുമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഗസ്സ മുനമ്പിന്റെ 70 ശതമാനം ഭൂപ്രദേശവും ഇസ്രായേൽ കൈയടക്കിക്കഴിഞ്ഞതായി ബെൻ ഗുരിയോൻ സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം പ്രഫ. യാകോവ് ഗാർബ് പറഞ്ഞു.
click on malayalam character to switch languages