സാലിസ്ബറി: സാലിസ്ബറി നഗര മധ്യത്തിലെ മാൾട്ടിങ്‌സ് ഷോപ്പിംഗ് സെന്ററിന് സമീപമാണ് ബ്രിട്ടന്റെ മിലിട്ടറി ഇന്റലിജൻസ് 6 മുൻ റഷ്യൻ ചാരനെയും ഒരു യുവതിയെയും അതീവ ഗുരുതരാവസ്ഥയിൽ കണ്ടത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഷോപ്പിംഗ് സെന്ററിന് സമീപത്തെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രിപാലും(66) മുപ്പത് വയസ്സ് പ്രായമുള്ള യുവതിയെയും ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ജീവന് തന്നെ അപകടമുണ്ടാക്കുന്ന മാരക വിഷ പദാർത്ഥത്തിന്റെ സാന്നിദ്ധ്യം ഇവരുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. സാലിസ്ബറി അത്യാഹിത വിഭാഗത്തിലെത്തിച്ച ഇവരെ അതീവ ജാഗ്രതാ വാർഡിലേക്കാണ് മാറ്റിയത്. ഇവരെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഫയർ ആൻഡ്റെസ്ക്യൂ വിഭാഗമെത്തി ആശുപത്രി അത്യാഹിത വിഭാഗം പൂർണ്ണമായും അടച്ച് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇവരെ എത്തിച്ച ഉടനെ തന്നെ അവിടെയുള്ള പന്ത്രണ്ടോളം പേർക്ക് ഛർദ്ദിയും മറ്റ് ശാരീരിക വിഷമതകളും അനുഭവപ്പെട്ടിരുന്നു. ഒരു മേജർ ഇൻസിഡന്റ്റ് എന്ന തരത്തിലാണ് പോലീസ് ആദ്യം മുതൽ തന്നെ കേസ് കൈകാര്യം ചെയ്തിരുന്നത്.
മുൻ റഷ്യൻ ആർമി കേണൽ കൂടിയായ സ്ക്രിപാൽ ബ്രിട്ടനും അമേരിക്കയ്ക്കും വേണ്ടി ചാരപ്രവർത്തി നടത്തിയിരുന്നു. 2006ൽ പിടിക്കപ്പെട്ട ഇദ്ദേഹത്തെ 13 വർഷത്തെ തടവിനാണ് മോസ്‌കോ കോടതി ശിക്ഷിച്ചത്. അതേസമയം 2010ൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇദ്ദേഹത്തെയും മറ്റ് നാല് പേരെയും റഷ്യൻ സർക്കാർ വെറുതെ വിട്ടിരുന്നു. പകരമായി യു എസ് സർക്കാർ ബന്ദിയാക്കിയ പത്തോളം റഷ്യൻ ചാരന്മാരെ റഷ്യക്ക് കൈമാറുകയും ചെയ്തിരുന്നു. റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് വിവരങ്ങൾ കൈമാറിയതിന് തനിക്ക് ഒരു ലക്ഷം ഡോളർ പ്രതിഫലമായി ലഭിച്ചിരുന്നുവെന്ന് സക്രിപാല് കോടതിയെ ധരിപ്പിച്ചിരുന്നു. സാലിസ്ബറിയിലെ ക്രിസ്റ്റീ മില്ലർ റോഡിൽ ഇദ്ദേഹം ഒരു വീട് 2011 നവംബറിൽ വാങ്ങിയിരുന്നു. ഇവിടെയായിരുന്നു സ്ക്രിപാൽ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന യുവതി ബന്ധുവാണെന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ നേരത്തെ ഒരു കാർ അപകടത്തിൽ മരിച്ചിരുന്നു. ഒരു മകനും മുൻപ് റഷ്യയിൽ കാർ അപകടത്തിൽ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനുമൊത്താണ് സാലിസ്ബറിയിൽ താമസം.
2006ൽ സെൻട്രൽ ലണ്ടനിലെ മേ ഫെയറിലെ മില്ലേനിയം ഹോട്ടലിൽ മുൻ റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അലക്സാണ്ടർ കൊല്ലപ്പെട്ടിരുന്നു. ഐസ് ടീയിൽ റേഡിയോ ആക്റ്റീവ് പൊളോണിയം എന്ന മാരക വിഷം കലർത്തിയാണ് ഇയ്യാളെയും വധിച്ചത്. അന്ന് ആ സംഭവം അന്താരാഷ്‌ട്ര ശ്രദ്ധ ഏറെ നേടിയിരുന്നു. സമാന രീതിയിലാണ് സാലിസ്ബറിയിലും നടന്നതെന്ന് അലക്‌സാണ്ടറുടെ വിധവ ആരോപിക്കുന്നു. മാതൃ രാജ്യത്തെ ചതിച്ച ആരെയും വെറുതെ വിടില്ലെന്ന് മുൻപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ക്രെംലിനുമായി സംഭവവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയരുന്നുണ്ട്.
സാലിസ്ബറിയിലെ സംഭവുമായി ബന്ധപ്പെട്ട് സ്കരിപാലിന്റെ ക്രിസ്റ്റി മില്ലർ റോഡിലെ വീട് പോലീസ് നിരീക്ഷണത്തിലാണ്. സ്ക്രിപാലും യുവതിയും കാണപ്പെട്ട സ്ഥലത്തിനടുത്തുള്ള സിസ്സി റെസ്റ്റോറന്റ് അടച്ചിട്ടിരിക്കുകയാണ്. മിലിറ്ററി ഇന്റലിജൻസും പോലീസും ഇവിടെ കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുന്നു.
click on malayalam character to switch languages