കൊല്ലം: പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു എന്ന് അമ്മ. തുടര്‍ന്ന് മൃതദേഹത്തില്‍ മണ്ണെണ്ണയൊഴിച്ച് തീവച്ചു. മുഴുവനായും കത്തിയില്ലെന്നുകണ്ട് അയല്‍വീട്ടില്‍നിന്നു മണ്ണെണ്ണ വാങ്ങി വീണ്ടും കത്തിച്ചു. കത്തിക്കരിഞ്ഞ മൃതദേഹം വലിച്ചിഴച്ച് സമീപത്തുള്ള പറമ്പില്‍ കൊണ്ടിട്ടു. ചുരിദാറിന്റെ ഷാള്‍ ”കുഞ്ഞിന്റെ” കഴുത്തില്‍ വലിച്ചുമുറുക്കിയത് എങ്ങനെയെന്ന് പോലീസിനെ അഭിനയിച്ചുകാണിച്ചപ്പോഴും ജയമോളുടെ കണ്ണില്‍ ഒരിറ്റ് നീരു പൊടിഞ്ഞില്ല.
നെടുമ്പന കുരീപ്പള്ളി കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബ് (14) കൊല്ലപ്പെട്ട സംഭവത്തില്‍ തീര്‍ത്തും നിസംഗതയോടെയായിരുന്നു അമ്മ ജയമോളുടെ വിവരണം. മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ഉപേക്ഷിച്ചതു കൂസലില്ലാതെ വിവരിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പോലും ഞെട്ടി. അടുക്കളയില്‍ വച്ച് കഴുത്തില്‍ ഷാള്‍ വലിച്ചുമുറുക്കി കൊലപ്പെടുത്തി. മൃതദേഹം വീടിനടുത്ത് മതിലിനോടു ചേര്‍ത്തിട്ട് കത്തിച്ചു. നന്നായി കത്തുന്നില്ലെന്നു കണ്ടതോടെ വെള്ളമൊഴിച്ചുകെടുത്തി.
വീട്ടില്‍ വേണ്ടത്ര മണ്ണെണ്ണ ഇല്ലാതിരുന്നതിനാല്‍ അയല്‍വീട്ടില്‍നിന്നു കടമായി വാങ്ങി. പിന്നീട് വീടിനുപിന്നില്‍ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിലേക്കു വലിച്ചിഴച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. രാത്രി ഏഴര വരെ, മൃതദേഹം ഏകദേശം പൂര്‍ണമായും കത്തിത്തീരുന്നതുവരെ നോക്കിനിന്നു. മകനെ ”കുഞ്ഞ്” എന്നു വിളിച്ചായിരുന്നു കുറ്റസമ്മതം. തിങ്കളാഴ്ച കുടുംബവീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തുവിന്റെ സംസാരം തന്നെ പ്രകോപിപ്പിച്ചെന്നും തുടര്‍ന്ന് അടുക്കളയില്‍വച്ച് കൊലപ്പെടുത്തുകയായിരുന്നു. എല്ലാം ചെയ്തതു തനിച്ചായിരുന്നെന്നും അവര്‍ പോലീസിനോടു പറഞ്ഞു.
തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഭര്‍ത്താവ് കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ജോബ് ജി. ജോണിന്റെ കുടുംബവീട്ടിലേക്കു മകന്‍ പോയതാണ് വാക്കുതര്‍ക്കത്തിലെത്തിയത്. ഭര്‍തൃസഹോദരിയുമായി ജയമോള്‍ കടുത്ത വിരോധത്തിലായിരുന്നു. ഭാര്യക്കു മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ആരും കളിയാക്കുന്നത് ഇഷ്ടമില്ലായിരുന്നെന്നും ജോബ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണു ഭാര്യയുടെ സ്വഭാവത്തില്‍ ഇങ്ങനെ മാറ്റമുണ്ടായത്. അമ്മയ്ക്കു വട്ടാണെന്നു മകന്‍ കളിയാക്കുമായിരുന്നു. കളിയാക്കുമ്പോള്‍ ജയമോള്‍ അക്രമാസക്തയാകുന്നതു തിരിച്ചറിഞ്ഞ് മകനെ താക്കീത് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഫലം കണ്ടില്ല. അമ്മയും മകനും തമ്മില്‍ വഴക്കിടുക പതിവായിരുന്നു.
ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്കു വലിച്ചിട്ടെന്നാണ് ജയമോള്‍ തന്നോടു പറഞ്ഞതെന്നും ജോബ് പറഞ്ഞു. ജയമോള്‍ക്കു മാനസികാസ്വാസ്ഥ്യമുള്ളതായി െവെദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. മകനെ കൊലപ്പെടുത്തിയതും തീവച്ചതും വലിച്ചിഴച്ച് കൊണ്ടുപോയതും തനിച്ചാണെന്ന വാദം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ജയമോളുടെ സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്തു. തനിക്കൊന്നും അറിയില്ലെന്ന മൊഴിയാണു സുഹൃത്തു നല്‍കിയത്.
click on malayalam character to switch languages