കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയേയും സിറോ മലബാര്‍ സഭയേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ ഭൂമി ഇടപാടില്‍ സഭാ മനതൃത്വത്തിന് ശക്തമായ മുന്നറിയിപ്പും ഉപദേശവും നല്‍കി അതിരൂപതയുടെ മുഖപത്രമായ ‘സത്യദീപം’. ജനുവരി 10ന് പുറത്തിറങ്ങേണ്ട ലക്കത്തിലാണ് സഭാ നേതൃത്വത്തെ വിമര്‍ശിച്ചും ഉപദേശിച്ചും ലേഖനം നല്‍കിയിരിക്കുന്നത്. യേശുവിനെയും സത്യത്തേയും മുന്നില്‍ നിര്‍ത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ എറണാകുളം അതിരൂപതയിലും സീറോ മലബാര്‍ സഭയിലും ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അത് വേഗത്തില്‍ സംജാതമാകട്ടെയെന്ന് വൈദിക സമിതി സെക്രട്ടറി ‘ഫാ.കുര്യാക്കോസ് മുണ്ടാടന്‍ എഴുതിയ ‘സുതാര്യതും ഫ്രാന്‍സിസ് മാര്‍പാപ്പയും’ എന്ന ലേഖനത്തില്‍ പറയുന്നു. സഭയുടെ സിനഡ് ഇന്നുമുതല്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ചേരാനിരിക്കേയാണ് ലേഖനം പുറത്തുവരുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കൃത്യമായ നടപടിയെടുത്തിരുന്നു. സാമ്പത്തിക കാര്യങ്ങളെ കുറിച്ച് മാര്‍പാപ്പയുടെ വാക്കുകള്‍ എന്നും അഴിമതിക്കും ക്രമരാഹിത്യത്തിനും എതിരായിരുന്നു. 2016 നവംബര്‍ 25ന് അഗോള കത്തോലിക്കാ സഭയിലെ മേജര്‍ സൂപ്പരിയേഴ്‌സിനോടാണ് മാര്‍പാപ്പ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. വത്തിക്കാനിലെ ഉദ്യോഗസ്ഥരോടുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സാമ്പത്തിക കാര്യങ്ങള്‍ വളരെ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യണമെന്നും യാതൊരു കാരണവശാലും തെറ്റായ വാര്‍ത്തകള്‍ക്ക് ഇടകൊടുക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു. അഴിമതിക്കെതിരെ പോരാടണമെങ്കില്‍ സഭയുടെ സാമ്പത്തിക സമിതികള്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കണമെന് മാര്‍പാപ്പ എടുത്തുപറഞ്ഞു. സഭയുടെ തലപ്പത്തുള്ള ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ആ മേഖലയില്‍ പ്രാഗത്ഭ്യം ഉള്ളവരും കാര്യങ്ങള്‍ ശരിയായി നടത്തുവാന്‍ പ്രാപ്തിയുള്ളവരും സത്യസന്ധരും കാലത്തിന്റെ മാറ്റങ്ങള്‍ അറിയുന്നവരുമായിരിക്കണമെന്നു മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്.
വത്തിക്കാനിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പരസ്യമായി സമ്മതിക്കുക മാത്രമല്ല മാര്‍പാപ്പ ചെയ്തത്, മറിച്ച് കാര്യങ്ങള്‍ പഠിക്കാന്‍ കര്‍ദ്ദിനാളന്മാരുടെ സംഘത്തെ നിയമിക്കുകയും ഒരു പ്രഫഷണല്‍ ഏജന്‍സിയെ കൊണ്ട് വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. നഷ്ടപ്പെട്ട വിശ്വാസ്യത വത്തിക്കാന്‍ വീണ്ടെടുത്തത് കാര്യങ്ങള്‍ ഒളിച്ചുവച്ചുകൊണ്ടല്ല, പ്രത്യുത രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിന്റെ വാര്‍ത്തകള്‍ യഥാസമയം മാധ്യമങ്ങള്‍ക്ക് കൈമാറിക്കൊണ്ടായിരുന്നു.
റോമന്‍ കൂരിയായുടെ അഴിച്ചുപണിക്ക് വേണ്ട എല്ലാ ഘടനകളും തയ്യാറാക്കി വച്ചിതുന ശേഷമാണ് റാറ്റ്‌സിംഗര്‍ മാര്‍പാപ്പ (ബെനഡിക്ട് പതിനാറാമന്‍) സ്ഥാനമെകഴിഞ്ഞത്. അദ്ദേഹം സ്ഥാനത്യാഗം ചെയ്തുവെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രവര്‍ത്തികമാക്കിയത് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളായിരുന്നു. സഭയുടെ സത്യസന്ധമല്ലാത്ത ഇടപാടുകളെ യാതൊരു വിധത്തിലും പിന്തുണയ്ക്കാത്ത മാര്‍പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അതുകൊണ്ടാ് പല പ്രതിസന്ധികളെയും തെറ്റിദ്ധാരണകളെയും മറികടന്ന് ക്രിസ്തുവിന്റെ സഭ മുന്നോട്ടുപോകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ സഭയെ നയിക്കുന്നത് കാരുണ്യത്തിന്റെ മുഖമുള്ള യേശുവിനോടൊപ്പം നിന്നാണെന്നും ലേഖനത്തില്‍ പറയുന്നു.
click on malayalam character to switch languages