ഇൻഡോർ : അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (35 പന്തുകളിൽ) എന്ന റെക്കാഡിനൊപ്പമെത്തിയ നായകൻ രോഹിത് ശർമ്മയുടെ (43 പന്തിൽ 118)ബാറ്റിംഗ് വിളയാട്ടം ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി- 20 മത്സരത്തിൽ 88 റൺസ് വിജയവും പരമ്പരയും ഇന്ത്യയ്ക്ക് സമ്മാനിച്ചു.
ഇൻഡോറിൽ ഡേവിഡ് മില്ലറുടെ റെക്കാഡിനൊപ്പമെത്തിയ രോഹിതിന്റെയും ലോകേഷ് രാഹുലിന്റെയും (89), ധോണിയുടെയും (28) മികച്ച ബാറ്റിംഗ് നിശ്ചിത 20 ഓവറിൽ ഇന്ത്യയെ 260/5 എന്ന സ്കോറിലെത്തിച്ചു. മറുപടിക്കിറങ്ങിയ ലങ്ക 17.2ഒാവറിൽ 172 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. ഒരുഘട്ടത്തിൽ 145/1 എന്ന നിലയിൽ പൊരുതിനോക്കിയ ലങ്കയെ നാല് വിക്കറ്റ് വീഴ്ത്തിയ ചഹലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ചേർന്നാണ് എറിഞ്ഞൊതുക്കിയത്. ഇതോടെ മൂന്ന് മത്സരപരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. മൂന്നാം മത്സരം ഞായറാഴ്ച നടക്കും.ട്വന്റി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടൽ ആണ് ഇന്ത്യ ഉയർത്തിയത്. 2007 ൽ കെനിയയ്ക്കെതിരെ ശ്രീലങ്ക (260/6 ലെത്തിയിരുന്നു. 2016 ൽ ശ്രീലങ്കയ്ക്കെതിരെ ആസ്ട്രേലിയ നേടിയ 263/3ആണ് റെക്കാഡ്.
43 പന്തിൽ 12 ഫോറും 10 സിക്സുമടക്കം 118 റൺസ് വാരിക്കൂട്ടിയ രോഹിതും 49 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സുമടക്കം 89 റൺസടിച്ച ലോകേഷ് രാഹുലും ചേർന്ന് ഒന്നാം വിക്കറ്റിൽ 76 പന്തിൽ 165 റൺസെന്ന റെക്കാഡ് കൂട്ടുകെട്ടും സൃഷ്ടിച്ചു. തുടർന്ന് ധോണി 21 പന്തിൽ രണ്ടുവീതം ഫോറും സിക്സുമടക്കം 28 റൺസടിച്ചു. ശ്രേയസ് അയ്യർഡക്കായി. ഹാർദിക് പാണ്ഡ്യ 10 റൺസ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും ലോകേഷ് രാഹുലും ചേർന്ന് സ്ഫോടനാത്മക തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ രോഹിത് ഏഞ്ചലോ മാത്യൂസിനെ രണ്ട് തവണ ബൗണ്ടറി പായിച്ചു. നാലാം ഓവറിൽ ചമീരയ്ക്കെതിരെ രാഹുൽ സിക്സ് നേടി. അഞ്ചാം ഓവറിൽ രോഹിത് പ്രദീപിനെ ആദ്യ പന്തിൽ സിക്സിന് പറത്തിയതിന് പിന്നാലെ രാഹുൽ അടുത്തടുത്ത പന്തുകളിൽ ഫോറും സിക്സും പറത്തി. ആറാം ഓവറിൽ ധനഞ്ജയയ്ക്കെതിരെ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ രോഹിത് നേടിയത് 16 റൺസാണ്. എട്ടാം ഓവറിൽ ഡിസിൽവയെയും രോഹിത് രണ്ട് ഫോറുകൾക്കും ഒരു സിക്സിനും ശിക്ഷിച്ചു. അസേല ഗുണരത്നെ എറിഞ്ഞ ഒൻപതാം ഓവറിലാണ് രോഹിതിന്റെ അക്രമണോത്സുകത വെളിപ്പെട്ടത്. മൂന്നാമത്തെയും നാലാമത്തെയും പന്തുകൾ സിക്സിന് പറത്തിയ രോഹിത് തുടർന്നുള്ള രണ്ട് പന്തുകളും അതിർത്തി വര കടത്തിവിട്ടു. 11-ാം ഓവറിൽ തിസാര പെരേരയ്ക്കെതിരെ തുടർച്ചയായി നാലു സിക്സുകളാണ് രോഹിത് പായിച്ചത്. ഇതിലൊന്ന് ക്യാച്ചാവേണ്ടതായിരുന്നു.
12-ാം ഓവറിലെ രണ്ടാം പന്തിൽ മാത്യൂസിനെ ബൗണ്ടറികടത്തി രോഹിത് ഒരു ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ ട്വന്റി – 20 സെഞ്ച്വറിക്ക് ഉടമയായി. സെഞ്ച്വറിക്ക് ശേഷവും കൂറ്റനടി തുടർന്ന രോഹിത് 13-ാം ഓവറിൽ രണ്ടു ഫോറും ഒരു സിക്സും നേടിയതിന് പിന്നാലെയാണ് ധനഞ്ജയയ്ക്ക് ക്യാച്ച് നൽകി മടങ്ങിയത്.
തുടർന്നിറങ്ങിയ ധോണി ലോകേഷിന് ഉഗ്രൻ പിന്തുണ നൽകിയതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോസിലെത്തിയത്.
click on malayalam character to switch languages