കണ്ണൂർ: സിറിയയിലെ ഐസിസ് താവളത്തിലേക്ക് കണ്ണൂരിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട 15 യുവാക്കളിൽ അഞ്ച് പേർ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കൊല്ലപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പള്ളിക്കുന്ന് ചാലാട്ടെ ഷഹനാദ് (25), വളപട്ടണം മൂപ്പൻപാറയിലെ റിഷാൽ (30), പാപ്പിനിശേരി പഴഞ്ചിറ പള്ളിയിലെ ഷമീർ (45), ഷമീറിന്റെ മകൻ സൽമാൻ (20), ചക്കരക്കല്ല് കമാൽപീടികയിലെ മുഹമ്മദ് ഷാജിൽ (25) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഐസിസ് കേസ് തുടരന്വേഷണത്തിന് ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രത്തിന്റെ മേൽനോട്ടത്തിൽ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട അഞ്ച് പേരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങും. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഐസിസ് ലഘുലേഖകളും വ്യാജ പാസ്പോർട്ടുകളും ദുബായ്, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ സന്ദർശിച്ച യാത്രാരേഖകളും തുർക്കി കറൻസിയും മറ്റും പിടിച്ചെടുത്തിരുന്നു.
ഐസിസ് ദക്ഷിണേന്ത്യൻ സെല്ലിലെ പ്രധാനി തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57) എന്ന താലിബാൻ ഹംസ, തലശേരി കോടതിക്കു സമീപത്തെ ‘സൈനാസി’ലെ മനാഫ് റഹ്‌മാൻ (42), മുണ്ടേരി കൈപ്പക്കയ്യിൽ ‘ബൈത്തുൽ ഫർസാന’യിലെ മിഥിലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട് മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇരുപതോളം പേർ നിരീക്ഷണത്തിൽ
പിടിയിലായവരുമായി കുറ്റ്യാട്ടൂർ, മുണ്ടേരി കമാൽപീടിക, പാപ്പിനിശേരി, വളപട്ടണം, മൂപ്പൻപാറ, ചാലാട് എന്നീ പ്രദേശങ്ങളിലെ ഇരുപതോളം പേർക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായി. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും.
click on malayalam character to switch languages