1 GBP = 107.73
breaking news

പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങൾ.

പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങൾ.

(പ്രശസ്ത പ്രവാസി സാഹിത്യകാരനും, ലോക റെക്കോർഡ് ജേതാവ് (യൂ.ആർ.എഫ്) ശ്രീ.കാരൂർ സോമനുമായി എഴുത്തുകാരൻ അഡ്വ.പാവുമ്പ സഹദേവൻ നടത്തിയ അഭിമുഖ ത്തിൽ നിന്ന്).

  1. താങ്കളുടെ കലാപ്രപഞ്ചം ആരംഭിക്കുന്നത് ഹൈസ്‌കൂൾ പഠനകാലം മുതലെന്നറിയാം. ആരാണ് ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്?
    • എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പണ്ഡിത കവി കെ.കെ.പണിക്കർ സാർ ചാരുംമൂടിന് തെക്ക് ഗുരുമന്ദിരത്തിൽ മലയാളം വിദ്വാൻ പഠിപ്പിച്ചത്. ഞാൻ പൊട്ട കവിതകൾ എഴുതി അദ്ദേഹത്തെ കാണിക്കുമാ യിരിന്നു. അദ്ദേഹം വെട്ടിയും തിരുത്തിയും തരും. അത് ബാലരമയ്ക്ക് അയക്കും.അതിൽ വരുമ്പോൾ സ്വയം വലിയ എഴുത്തുകാരനായി പൊങ്ങി നടക്കും. അദ്ദേഹമാണ് എന്നെ വ്യർത്തം, അലങ്കാരമൊക്കെ പഠിപ്പിച്ചത്. പിന്നീട് റേഡിയോ നാടകങ്ങൾ എഴുതി.നാല് റേഡിയോ നാടകങ്ങൾ തിരുവനന്തപുരം, തൃശൂർ റേഡിയോ നിലയങ്ങൾ പ്രക്ഷേപണം ചെയ്തു. ഇതെല്ലാം എന്റെ ആത്മ കഥ ‘കഥാകാരന്റെ കനൽ വഴികൾ’ (പ്രഭാത് ബുക്ക്, പേജ് 35) എന്റെ വഴികാട്ടിയായ ഗുരുനാഥനെ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമയുടെ കേരള യുവസാഹിത്യ സംഖ്യം കെ.പി.കേശവമേനോൻ, തിരുനല്ലൂർ കരുണാകരൻ, ഡോ.കെ.എം.ജോർജ്ജ്, കാക്കനാടൻ അങ്ങനെ പല പ്രമുഖരുണ്ട്. അതിൽ രണ്ടുപേരാണ് ശ്രീ.തകഴി ശിവശങ്കരപ്പിള്ള, ശ്രീ.തോപ്പിൽ ഭാസി.1990-ൽ എന്റെ ആദ്യ നോവൽ ‘കണ്ണീർപ്പൂക്കൾ’ അവതാരിക എഴുതിയത് തകഴിയാണ് (എസ്.പി.സി. എസ് / എൻ.ബി.എസ്) 1996-ൽ ഗൾഫിൽ നിന്നുള്ള മലയാളത്തിലെ ആദ്യ സംഗീത നാടകം ‘കടലിനക്കരെ എംബസ്സി സ്‌കൂൾ’ അവതാരിക എഴുതിയത് തോപ്പിൽ ഭാസിയാണ് (അസെൻഡ് ബുക്ക്‌സ്).
  2. സാഹിത്യത്തെ കാണുന്നത് ഗൗരവമായിട്ടാണോ? താങ്കളുടെ മുഖം വളരെ ഗൗരവത്തിലാണല്ലോ? ഇത്ര ഗൗരവമുള്ള വ്യക്തി സാഹിത്യത്തിൽ സൗന്ദര്യം കണ്ടെത്തുന്നത് എങ്ങനെയാണ്?
    • സാഹിത്യം സുഗന്ധം പരത്തുന്ന ഒരു പൂവ് പോലെയാണ്. ദുർഗ്ഗന്ധം വമിക്കുന്ന ജീവിതാനുഭവങ്ങ ളിൽ നിന്നാണ് നല്ല രചനകൾ രൂപപ്പെടുന്നത്. ലോക സാഹിത്യം വിപ്ലവം സൃഷ്ടിച്ചത് അങ്ങനെയാണ്. വെല്ലുവി ളികൾ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകൾ. അവർ ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്നു. സ്വർണ്ണം കുഴിച്ചെടുക്കുന്നതുപോലെ സാഹിത്യ പ്രതിഭകൾ ജീവിതത്തെ ആഴത്തിൽ കണ്ടെത്തി സൗന്ദര്യം കണ്ടെത്തുന്നു. വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിൻ ഗൗരവക്കാരനായിരിന്നു. വെള്ളിത്തിരയിൽ അദ്ദേഹം ജനങ്ങളെ ചിരിപ്പിച്ചു. കേരളത്തിൽ പൊൻകുന്നം വർക്കിയടക്കം പലരും ഗൗരവക്കാരയിരുന്നു.
  3. പന്ത്രണ്ട് രംഗങ്ങളിൽ താങ്കളുടെ 68 പുസ്തകങ്ങളുണ്ട്. ഇംഗ്ലീഷ് നോവൽ, കഥ ഒഴിച്ചുനിർത്തി യാൽ 1985-മുതലുള്ള ഈ പുസ്തകങ്ങൾ ‘ക’ എന്ന അക്ഷരമാലയിൽ തുടങ്ങാനുള്ള കാരണമെന്താണ്?
    • ഇത് പലരും ചോദിക്കുന്ന ചോദ്യമാണ്. ലോക സാഹിത്യത്തിലാരും ഇങ്ങനെ എഴുതി കാണില്ല. ആദ്യ സംഗീത നാടകം 1985-ൽ ‘കടൽക്കര’ (വിദ്യാർത്ഥിമിത്രം, അവതാരിക ശ്രീ.ശ്രീമൂലനഗരം വിജയൻ) തുടങ്ങി 2023-ൽ ഇറങ്ങിയ ‘കാറ്റിൽ പറക്കുന്ന പന്തുകൾ'(സ്‌പെയിൻ യാത്രാവിവരണം-പ്രഭാത് ബുക്ക്/കെ.പി.ആമസോൺ പബ്ലിക്കേഷൻ) അവതാരിക ശ്രീ.സി.രാധാകൃഷ്ണൻ). 2024-ൽ ഇറങ്ങിയ ‘കാർപ്പത്തിയൻ പർവ്വതനിരകൾ'(റൊമാനിയ) അടക്കം ‘ക’ എന്ന ആദ്യാക്ഷരത്തിലാണ് തുടക്കം. എന്റെ വീട്ടു പേരിന്റെ ആദ്യ അക്ഷരമാണ് ‘ക’. ആദ്യം നന്ദി രേഖപ്പെടുത്തേണ്ടത് കുടുംബത്തിനാണ്.
  4. ഇന്ന് സാഹിത്യത്തിന്റെ രൂപത്തിലും ഭാവത്തിലും ധാരാളം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാ ണല്ലോ? എങ്ങനെ കാണുന്നു?
    • ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലനങ്ങളാണ് സാഹിത്യ സൃഷ്ടികൾ. സാമൂഹ്യ രംഗത്ത് ഭീകരതകൾ നടമാടുമ്പോൾ എഴുത്തുകാർ വിറങ്ങലിച്ചും ഭയന്നും നിൽക്കുന്നത് കാണാറുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാർ കുറഞ്ഞുകൊണ്ടിരിക്കുന്നു. അധികാരികൾ നൽകുന്ന പദവി, പുരസ്‌ക്കാരത്തിലാണ് എല്ലാ വരുടെയും ശ്രദ്ധ. കവിതകളെടുത്താൽ പലരും വിളയാടുന്നത് സോഷ്യൽ മീഡിയയിലാണ്. അവരുടെ ഗുരു ക്കന്മാരും സോഷ്യൽ മീഡിയകളാണ്. അവിടെ ധാരാളം സ്തുതിപാഠകരെ കിട്ടും. ഒരിക്കൽ സുഗതകുമാരി ടീച്ചറുമായി സംസാരിച്ചു. ഞാൻ ചോദിച്ചു. ടീച്ചർ ഇപ്പോൾ കവിതകൾ എഴുതുന്നില്ലേ? എനിക്ക് കിട്ടിയ ഉത്തരം.’അയ്യോ മുക്കിലും മൂലയിലും ബെല്ലും ബ്രേക്കുമില്ലാത്ത കവികളാണ്. അങ്ങോട്ട് പോകാൻ ഭയമാണ്’. ഇത് പത്രത്താളുകളിലും വന്നിരിന്നു. കവിതകളുടെ കാല്പനിക ബോധമില്ലാത്ത പലരും കവികളാണ്. കവിത യിൽ മാത്രമല്ല പലതിലും കാവ്യദോഷമുണ്ട്.
  5. പ്രവാസ സാഹിത്യത്തിൽ പലരും കാശ് കൊടുത്തു് എഴുതിക്കുന്നവരെന്ന് കേൾക്കുന്നത് ശരി യാണോ?
    • കൈരളി സാഹിത്യ ജാലകത്തിൽ 2008-ലെ അഭിമുഖത്തിൽ ഡോ.മിനി നായർ ചോദിച്ച ചോദ്യമാ ണിത്. ആ ഉത്തരമാണ് ഇന്നും പറയാനുള്ളത് കാശുണ്ടെങ്കിൽ എഴുത്തുകാരനുമാകാം. എന്ന് കരുതി എല്ലാ വരും അത്തരക്കാരല്ല. സർഗ്ഗധനരായ എഴുത്തുകാരുമുണ്ട്. ഇൻഫൊർമേറ്റീവ്/വൈഞ്ജാനിക ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നവരെ ഈ ഗണത്തിൽപ്പെടുത്തരുത്.
  6. താങ്കൾ 2005-ൽ യൂറോപ്പിൽ നിന്ന് ആദ്യത്തെ മലയാളം മാസിക ‘പ്രവാസി മലയാളം’ കാക്കനാടൻ ചീഫ് എഡിറ്ററായി പ്രസിദ്ധികരിച്ചത് അറിയാം. ഇപ്പോൾ നടത്തുന്ന ലിമ വേൾഡ് ലൈബ്രറി, കെ.പി. ആമ സോൺ പബ്ലിക്കേഷൻ എങ്ങനെ പോകുന്നു?
    • ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ ലോകമെങ്ങുമുള്ള എഴുത്തുകാരുടെ കൂട്ടായ്മ യാണ്. മലയാളം ഇംഗ്ലീഷ് പ്രസിദ്ധീകരിക്കുന്നു വിദേശത്തുള്ള സാഹിത്യ ഓൺലൈൻ ആണ്. ഇതിന്റെ ഉപ ദേശകർ ശ്രീ.സി.രാധാകൃഷ്ണൻ, ഡോ.ജോർജ്ജ് ഓണക്കൂർ, സബ് എഡിറ്റർ ഡോ.സുനിത ഗണേഷ് ആണ്. കെ.പി.ആമസോൺ പബ്ലിക്കേഷൻ മന്ദഗതിയിൽ പോകുന്നു. ലിമ വേൾഡ് ലൈബ്രറിക്ക് ഒരു സാഹിത്യഗ്രു പ്പുണ്ട്. എഴുത്തുകാരായ മിനി സുരേഷ്, മോഹൻദാസ് മുട്ടമ്പലം, ഗോപൻ അമ്പാട്ട്, ജോൺസൻ ഇരിങ്ങോൾ അതിനെ നയിക്കുന്നു. ലോകമെങ്ങുമുള്ള വായനക്കാരിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നു.
  7. താങ്കളുടെ കഥ ‘അബു’ സിനിമയായല്ലോ. ഏതെങ്കിലും നോവൽ, കഥ സിനിമയോ ടെലിഫിലിം ആകുമോ?
    • നോവൽ ‘കന്യാസ്ത്രീകാർമേൽ’ ക്രൈം നോവൽ ‘കാര്യസ്ഥൻ’ ചർച്ചകൾ നടക്കുന്നു. കഥകൾ പലതും ടെലിഫിലിം ആയിട്ടുണ്ട്.എന്റെ സാഹിത്യ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്ററിയും യൂട്യൂബിലുണ്ട്.
  8. താങ്കളുടെ അക്ഷര ലോകത്തെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാർ ഒരു പഠന ഗ്രന്ഥം ‘കാലത്തിന്റെ എഴുത്തുകൾ’ പുറത്തുവന്നല്ലോ. എന്താണ് അതിനുള്ള പ്രതികരണം?
    • പ്രവാസ സാഹിത്യത്തിൽ നിന്ന് ആദ്യമായിട്ടാണ് ഭാഷ സാഹിത്യവുമായി ബന്ധപ്പെട്ടുള്ള ഒരു പഠന ഗ്രന്ഥം പുറത്തുവരുന്നത്. പല പ്രമുഖ എഴുത്തുകാർ അഭിപ്രായപ്പെട്ടത് സാഹിത്യ രംഗത്തുള്ളവർ വായിച്ചിരി ക്കേണ്ട കൃതിയെന്നാണ്. ഇത് ലിമ വേൾഡ് ലൈബ്രറി, അമേരിക്കയിലെ ഈ മലയാളി, യൂറോപ്പിലെ യുക്മ ന്യൂസ്, ഓസ്‌ട്രേലിയയിലെ മലയാളി പത്രമടക്കം പരമ്പരയായി കൊടുത്തിട്ടുണ്ട്.
  9. ധാരാളം യാത്രാവിവരണങ്ങൾ ഓസ്ട്രിയ, കടലിനക്കരെയിക്കരെ (യൂറോപ്പ്), ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്‌പെയിൻ, ഫിൻലൻഡ്, ആഫ്രിക്കയടക്കം മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപത്തിനാല് നോവലു കൾ ഇംഗ്ലീഷ് അടക്കമെഴുതി.കേരളത്തിൽ മനോരമ ഓൺലൈൻ, കവിമൊഴി മാസിക, വിദേശ ഓൺലൈനു കളിലൊക്കെ പരമ്പരയായി നോവൽ കണ്ടിട്ടുണ്ട്. നോവൽ എഴുത്തു് നിർത്തിയോ?
    • നോവൽ പരമ്പരയായി ഇപ്പോഴും യുക്മ ന്യൂസ്, കേരള ലിങ്ക്, മലയാളി പത്രം, ലിമ വേൾഡ് ലൈബ്രറി യിൽ വരുന്നുണ്ട്. യാത്രാ വിവരണങ്ങൾ എഴുതാൻ കാരണം 2017-ൽ എന്റെ എഴുത്ത് ജീവിതത്തിലുണ്ടായ ഒരു ദുരനുഭവമാണ്. എന്റെ യാത്രാവിവരണം ‘കാളപ്പോരിന്റെ നാട്ടിൽ’ മാതൃഭൂമി 2015-ൽ ഇറക്കി. അതിൽ ഒരു ബ്ലോഗറുടെ നാലര പേജ് ഇന്റർനെറ്റ് ഉണ്ടെന്നുള്ള പരാതി വീഡിയോയായി ആ ഗ്രുപ്പിൽപ്പെട്ട ബ്ലോഗറുടെ മിത്രം എനിക്ക് അയച്ചുതന്നു. ഫോൺ നമ്പർ തന്നിട്ട് എന്നോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ വിളിച്ചു സംസാരിച്ചപ്പോൾ കിട്ടിയ മറുപടി അയാൾക്ക് ഒരു കോടി രൂപ വേണം. ഞാൻ അമ്പരപ്പോടെ നിന്ന നിമിഷ ങ്ങൾ. നാലര പേജ് ഇന്റർനെറ്റിന് ഒരു കോടിയോ?
  10. ഫേസ് ബുക്കിൽ വായിച്ചത് ഒരു കോടി ചോദിച്ചു. അൻപത് ലക്ഷത്തിന് കുറച്ചു എന്നൊക്കെ യാണ്. നാലര പേജ് ഇന്റർനെറ്റിനാണോ ഒരു കോടി ചോദിച്ചത്? അതോ പുസ്തകത്തിൽ നിന്നുള്ള കോപ്പിയടി യാണോ?
    • ഒരു കോടി ചോദിച്ചത് സത്യമാണ്. ഡോ.എം.ആർ.തമ്പാനും ഇതെ ചോദ്യം ചോദിച്ചു. ഇങ്ങനെയാണ് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി പുസ്തകമില്ലാത്ത ഒരാളുടെ എങ്ങനെയാണ് കോപ്പി ചെയ്യുക.ഒരാൾ ഇൻഫോ ബുക്ക് എഴുതുന്നത് എങ്ങനെയാണ്? ഇന്റർനെറ്റ്, വിക്കിപീഡിയ, ഗൂഗിൾ, പത്രം, ബുക്ക് തുടങ്ങിയ പല ശ്രോതസ്സുകൾ വഴിയാണ്. ഇദ്ദേഹം ഒരു കോടിയിൽ ഉറച്ചു നിന്നു. അതൊരു തട്ടിപ്പെന്ന് പിന്നീട് മനസ്സിലായി. പണം കൊടുക്കാതെ വന്നപ്പോൾ സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ, പത്ര മീറ്റിംഗ്, വക്കീൽ നോട്ടീസ് അയച്ചു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള ബുക്ക്‌സ് പിൻവലിപ്പിച്ചു. അതിനേക്കാൾ തമാശ യായി തോന്നിയത്. കൊച്ചി ദേശാഭിമാനി വഴി എഴുതിപ്പിച്ചത് എന്റെ 51 പുസ്തകങ്ങളിൽ 32 എണ്ണം കോപ്പിയടി ച്ചത്. അന്നെനിക്ക് നാല്പത് പുസ്തകങ്ങൾപോലുമില്ല. നിയമപരമായി പോയാൽ ഒരെണ്ണം പോലും കോടതി യിൽ ഹാജരാക്കാൻ പറ്റില്ല. ചില രാഷ്ട്രീയ ഇടപെടലുകൾ മൂലം ദേശാഭിമാനിക്കെതിരെ മാനഹാനിക്ക് കേസ് കൊടുത്തില്ല. ഇതിന് ശേഷമാണ് യാത്രാവിവരണങ്ങൾ എഴുതാൻ തുടങ്ങിയത്.
  11. കേരളത്തിൽ പുസ്തകത്തിൽ നിന്നുള്ള ധാരാളം കോപ്പിയടി വാർത്തകൾ കാണാറുണ്ട്. സത്യത്തിൽ അത് കുറ്റകരമല്ലേ?
    • ഇന്ത്യൻ നിയമത്തിൽ പുസ്തകത്തിൽ നിന്നുള്ള കോപ്പിയടി കുറ്റമാണ്. സർഗ്ഗ പ്രതിഭകൾക്ക് ചേർന്ന പണിയല്ല കോപ്പിയടി. ഇന്റർനെറ്റിന് കോപ്പിറൈറ്റ് ഇല്ല. അഥവാ ഉണ്ടെങ്കിൽ അതൊക്കെ വൻകിട കമ്പനികൾ ക്കാണ്. അതിൽ എഴുതുന്നവർ ശ്രദ്ധിക്കണം.എഴുതുന്നതെല്ലാം അതിൽ തള്ളും. അതിന്റെ ആദ്യ പേജ് മാറ്റി ആർക്കും സ്വന്തമാക്കാം. ശ്രീ.എം.രാജീവ് കുമാർ ‘പിള്ള മുതൽ ഉണ്ണിവരെ’ എന്ന ഗ്രന്ഥത്തിൽ പ്രമുഖരായ പല സാഹിത്യകാരന്മാർ പുസ്തകത്തിൽ നിന്ന് കോപ്പി ചെയ്തത് എഴുതിയിട്ടുണ്ട്. വിശ്വ പ്രസിദ്ധ വില്യം ഷേക്‌സ്പിയർപോലും ആ ഗണത്തിലുണ്ട്. എന്റെ ഇംഗ്ലണ്ട് യാത്രാവിവരണം ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ’ ഈ കാര്യം എഴുതിയിട്ടുണ്ട്. സാഹിത്യ രംഗത്ത് അസൂയമൂത്തവർ ധാരാളമാണ്. ഇവിടെ ഇന്റർനെ റ്റിന്റെ പേരിലാണ് വ്യക്തിഹത്യ നടന്നത്. ഈ വ്യക്തിക്കെതിരെ മാവേലിക്കര കോർട്ടിൽ തട്ടിപ്പ്, വ്യക്തിഹത്യ തുടങ്ങി പല വകുപ്പുകൾ ചേർത്ത് കേസ് നടക്കുന്നു.
  12. ഈ സംഭവം നടക്കുന്നത് 2017-ലാണ്. എന്തിനാണ് ഇങ്ങനെ ആളിക്കത്തിച്ചത്? ഇതിന്റെ പിന്നിൽ വല്ല ഗൂഡാലോചനയുണ്ടോ? ആദ്യത്തെ വൈജ്ഞാനിക/ഇൻഫൊർമേറ്റീവ് ബുക്ക് ഇതാണോ?
    • ഗൂഡാലോചന നടത്തിയത് ലണ്ടനിൽ നിന്നുള്ള ഒരു അഭിനവ എഴുത്തിനുടമയും കുറെ പരദൂഷണ ക്കാരുമാണ്. എന്റെ ആദ്യത്തെ ഇൻഫോ ബുക്ക് 2012-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘമിറക്കിയ ‘കളിക്കളം’ എന്ന ഒളിമ്പിക്‌സ് ചരിത്ര പുസ്തകമാണ്. അവരെന്റെ പല നോവൽ, ലേഖനം, കവിത പുസ്തക ങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012-ൽ ലണ്ടൻ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിന് വേണ്ടി റിപ്പോർട്ട് ചെയ്യുമ്പോഴാണ് അവർ ആവശ്യപ്പെട്ടതനുസരിച്ച് ഈ വൈജ്ഞാനിക/ഇൻഫൊർമേറ്റീവ് പുസ്തകം എഴുതിയത്. ഗോസ്റ്റ് റൈ റ്റിംഗ് നിയമപരമായി അനുവദിച്ചിട്ടുണ്ട്. ഇപ്പോഴും മാതൃഭൂമിയിൽ ചന്ദ്രയാൻ പ്രഭാതിൽ മംഗളയാനുമുണ്ട്.
  13. ഇപ്പോൾ എഴുതുന്ന പുസ്തകം ഏതാണ്? പുറത്ത് വരാനിരിക്കുന്നത് ഏതൊക്കെ?
    • ഇപ്പോൾ എഴുതുന്നത് മാസിഡോണിയയുടെ യാത്രാവിവരണം ‘കാലമുണർത്തിയ രാജസിംഹങ്ങൾ’ അച്ചടിയിലുള്ളത് ‘ചിലന്തി വലകൾ’ എന്ന കഥാസമാഹാരമാണ്.
  14. താങ്കൾ 67 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അടുത്ത കാലത്തു് ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു?
    • ഏഥൻസ്, റൊമാനിയ, സ്വിറ്റ്‌സർലൻഡ്, മാസിഡോണിയ, ബൾഗേറിയയാണ്.
  15. ഇന്നത്തെ പ്രവാസ സാഹിത്യത്തിന്റെ വിശദ ചിത്രം എന്താണ്? എന്താണ് പുതിയ എഴുത്തുകാരോട് പറയാനുള്ളത്?
    • ചില അഭിനവ എഴുത്തുകാർ വിലപിടിപ്പുള്ള സമ്മാനപ്പൊതികൾ, രാഷ്ട്രീയ ഇടപെടലുകൾ നടത്തി യാണ് പുസ്തകങ്ങൾ പുറത്തിറക്കുന്നത്. കേരളത്തിൽ നിന്ന് കണ്ടുപഠിച്ചതാകാം. സാഹിത്യ പ്രവർത്തക സഹകരണ സംഘമടക്കമുള്ള സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ഇതൊക്കെ സംഭവിക്കുന്നു. ഒരാളുടെ യോഗ്യ തയേക്കാൾ പദവി, പുരസ്‌ക്കാരങ്ങളിൽ രാഷ്ട്രീയ നിറമാണ് പ്രധാനം. ഇതൊന്നും സാംസ്‌കാരിക പുരോഗ തിയല്ല. അധോഗതിയാണ്. വായന ശീലം വളർത്തുകയല്ല ഈ കൂട്ടരുടെ ലക്ഷ്യം. പട്ടിണി, ദാരിദ്ര്യം, ജാതിമതം, അഴിമതി വളർത്തി എങ്ങനെ വളരാമെന്നുള്ള ചിന്തയാണ്. പാശ്ചാത്യർ വായനയിലാണ് വളരുന്നത്. ചുരുക്കം ചിലർ പ്രവാസ സാഹിത്യത്തിൽ ഇംഗ്ലീഷ്, മലയാളം എഴുതി പ്രകാശം പരത്തുന്നുണ്ട്. ആ പ്രകാശ രശ്മി പല പ്പോഴും മങ്ങിപ്പോകുന്നതിന്റെ കാരണം കേരളത്തിൽ നിന്ന് വേണ്ടുന്ന പരിഗണനയില്ല. അഥവാ പരിഗണനാ പരിശോധനയുണ്ടെങ്കിൽ കൊടിയുടെ നിറമല്ല നോക്കേണ്ടത് അവരുടെ സംഭാവനകളാണ്. എന്റെ ഇംഗ്ലീഷ് നോവൽ Malabar A Flame, The Dove and Devils ആമസോൺ ബെസ്റ്റ് സെല്ലറിൽ വന്നു. Malabar A Flame നോവലിനെപ്പറ്റി വേൾഡ് ജേർണലിൽ നല്ലൊരു പ്രതികരണമെഴുതി കണ്ടു. ആരും തിരിഞ്ഞുനോക്കിയില്ല. ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം ‘കടലിനക്കരെ എംബസി സ്‌കൂൾ’ ഞാനെഴുതി. സാഹിത്യ രംഗത്ത് എത്രപേർക്കറിയാം? യൂറോപ്പിൽ നിന്നുള്ള ആദ്യ മലയാളം നോവൽ ‘കാൽപ്പാടുകൾ’ (പൂർണ്ണ പബ്ലി ക്കേഷൻ) ഞാനെഴുതി. എത്ര പേർക്കറിയാം? പ്രവാസി എഴുത്തുകാരോടുള്ള ചിറ്റമ്മ നയം, അവഗണന കേരളം ഇന്നും തുടരുന്നു. പാശ്ചാത്യരെപോലെ എഴുത്തുകാർ നല്ല വായനാശീലം വളർത്തി വളരണം. പലരും ഇന്ന് എഴുത്തിൽ പേരെടുക്കുന്നതിനേക്കാൾ നിലവാരമില്ലത്ത പുരസ്‌ക്കാരങ്ങൾ വാങ്ങി പേരും പ്രശസ്തിയും എങ്ങനെ പെരുപ്പിച്ചുകാണിക്കാമെന്ന ഓട്ടത്തിലാണ്. ഈ കൂട്ടരെ പുകഴ്ത്തി കാണിക്കാൻ സോഷ്യൽ മീഡിയ, കച്ചവട ഓൺലൈൻ ധാരാളമുണ്ട്. അത് സാഹിത്യ വളർച്ചയല്ല. ആരും കടലാസ് പുലികൾ ആകാതിരിക്കട്ടെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more