ഷ്രൂസ്ബെറി: ഷ്രൂസ്ബെറിയിൽ മൂവാറ്റുപുഴസ്വദേശി മരണമടഞ്ഞു. ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലമാണ് നാല്പത്തിയാറു കാരനായ ഷാജി മാത്യു മരിച്ചത്. ഒന്നരവര്‍ഷം മുന്‍പാണ് ഷാജി മാത്യുവും കുടുംബവും യുകെയില്‍ എത്തിയത്. ഭാര്യ ജൂബി ഷ്രൂസ്ബറി എൻഎച്ച്എസ് ആശുപത്രിയിൽ തിയറ്റർ നേഴ്സ് ആയി ജോലി ചെയ്യുകയാണ്. ഏഴും പതിനൊന്നും വയസുള്ള നെവിന്‍ ഷാജിയും കെവിന്‍ ഷാജിയുമാണ് മക്കള്‍. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ കുടുംബാംഗമാണ് പരേതന്‍. കെ എം മത്തായി സൂസന്‍ ദമ്പതികളുടെ മകനാണ്. സിനി, സിബു എന്നിവര്‍ സഹോദരി സഹോദരന്മാരാണ്.
നേഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ഷാജി ഇന്നലെയും ജോലിക്കെത്തിയതായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ചെറിയ ശാരീരിക അസ്വസ്ഥതകൾ തോന്നിയിരുന്നു. ഉടനടി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളികള്‍ എത്തുകയും സി പി ആര്‍ കൊടുക്കുകയും ചെയ്തു. ആംബുലന്‍സ് ടീമും സ്ഥലത്തെത്തി. വെറും അഞ്ച് മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണത്തിനു കീഴടങ്ങുകയും ആയിരുന്നു.
ഷ്രൂസ്ബെറി മലയാളി അസോസിയേഷന്‍ അംഗമായ ഷാജി മാത്യു മലയാളി സമൂഹത്തില്‍ വളരെ സജീവമായിരുന്നു. യാക്കോബായ സമുദായ അംഗമായ ഷാജിയും കുടുംബവും പ്രാർത്ഥനകൾക്കായി സ്റ്റോക്ക് ഓണ്‍ ട്രെന്റ് മാസ്സ് സെന്ററില്‍ ആയിരുന്നു എത്തിയിരുന്നത്.
ഷാജി മാത്യുവിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ബിജു പീറ്റർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.
click on malayalam character to switch languages