ഡണ്ടാല്‍ക്ക്:ഡണ്ടാല്‍ക്കിലെ താമസക്കാരനും, അയര്‍ലണ്ടിലെ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്റുമായിരുന്ന സജി സെബാസ്റ്റ്യന്‍ (45 വയസ് ) കേരളത്തില്‍ വെച്ച് ഇന്നലെ രാത്രി നിര്യാതനായി.
ഡണ്ടാല്‍ക്കിലെ സെന്റ് ഒലിവര്‍ എച്ച് എസ് ഇ നഴ്സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സായിരുന്ന സജി സെബാസ്റ്റ്യന്‍ വാര്‍ദ്ധക്യത്തിലായ പിതാവിനെ ശുശ്രൂഷിക്കാനായി രണ്ടാഴ്ച മുമ്പ്, അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു.അങ്കമാലിയിലെ വസതിയില്‍ ഇന്നലെ രാത്രി ഉറക്കത്തിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
പിതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന സജിയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ,അപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു.
സജിയുടെ ഭാര്യ ജെന്നി കുര്യനും സെന്റ് ഒലിവര്‍ നഴ്സിംഗ് ഹോമിലെ സ്റ്റാഫ് നഴ്സാണ്. മലയാറ്റൂര്‍ സ്വദേശിനിയാണ്. മൂന്നു മക്കളാണ് ഇവര്‍ക്ക് പാട്രിക്ക്, ജെറാള്‍ഡ്, അലക്‌സ് .
ജെന്നിയും മക്കളും കേരളത്തില്‍ എത്തിയ ശേഷമാവും സംസ്‌കാരം നടത്തപ്പെടുക.
അങ്കമാലി വളവി റോഡ് പാറേക്കാട്ടില്‍ സെബാസ്റ്റ്യന്റെ (ദേവസിക്കുട്ടി) മകനാണ് സജി സെബാസ്റ്റ്യന്‍ . മാതാവ് മേരിഫാ. അജി സെബാസ്റ്റ്യന്‍ പാറേക്കാട്ടില്‍ (ഫരീദാബാദ് രൂപത) അമല്‍ സെബാസ്റ്റ്യന്‍ (ഓസ്ട്രേലിയ) എന്നിവര്‍ സഹോദരന്മാരാണ്.
സജിയുടെ സഹോദരി റെജി സെബാസ്റ്റ്യന്‍ 2014 നവംബര്‍ 18 ന് അയര്‍ലണ്ടിലെ ആര്‍ഡിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായിരുന്നു. ആറു വര്‍ഷത്തിന് ശേഷം, ചരമ വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് സഹോദരനെ തേടി മരണമെത്തിയത്.
സജിയുടെ മരണവിവരം ഇന്നലെ രാത്രി പത്തു മണിയോടെയാണ് അയര്‍ലണ്ടില്‍ അറിഞ്ഞത് . രാത്രിയില്‍ തന്നെ സജിയുടെ ഒട്ടേറെ സുഹൃത്തുക്കള്‍ ഡണ്ടാല്‍ക്കിലെ ഭവനത്തില്‍ എത്തിയിരുന്നു. ഇന്നലെയും ഇവരില്‍ പലരുമായും സജി ഫോണില്‍ സംസാരിച്ചായിരുന്നു.
സജി സെബാസ്റ്റ്യന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവാത്ത ദുഖത്തിലാണ് ഡണ്ടാല്‍ക്കിലെ മലയാളികള്‍. സജി സെബാസ്റ്റ്യൻ്റെ അപ്രതീക്ഷിത നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കു ചേരുന്നതിനൊപ്പം, യുക്മ ദേശീയ സമിതി അനുശോചനവും രേഖപ്പെടുത്തുന്നു.
click on malayalam character to switch languages