തിരുവനന്തപുരം: യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരിൽ അറസ്റ്റുചെയ്യുകയാണെങ്കിൽ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടി രക്തസാക്ഷിയാകാൻ താൻ തയ്യാറാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം വിജയ് പി നായരെ കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിയുൾപ്പടെ മൂന്നുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തമ്പാനൂർ പോലീസ് കേസെടുത്തിരുന്നു. വിജയ്യുടെ പരാതിയിലാണ് കേസെടുത്തത്.
‘വിജയ് പി.നായരുടെ വീഡിയോ കഴിഞ്ഞ കുറേ നാളുകളായി ആളുകൾ കണ്ടുവരുന്നു. ആർക്കും ഇതിനെതിരെ പ്രതികരിക്കാൻ തോന്നിയില്ല. പോലീസുകാർ പോലും അയാൾക്കെതിരെ ഒരു ചെറുവിരൽ അനക്കിയില്ല. ഞങ്ങൾ അവിടെ ചെന്ന് ചോദ്യം ചെയ്തപ്പോൾ അത് ഒരു കുറ്റമായെങ്കിൽ നിയമപരമായി നേരിടാൻ തയ്യാറാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടുപോകുകയാണെങ്കിൽ ഞാൻ തലയിൽ മുണ്ടിട്ട് പേകേണ്ട ഒരു കാര്യവുമില്ല നല്ല അന്തസ്സായിട്ട് തന്നെ പോകും. കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടിയാണ് വീഡിയോക്കെതിരെ പ്രതികരിച്ചത്.
ശാന്തിവിള ദിനേശ് എന്ന വ്യക്തി എന്റെ പേര് പറഞ്ഞ് വ്യക്തിപരമായാണ് അധിക്ഷേപിച്ചിരിക്കുന്നത്. വിജയ് അയാളുടെ വീഡിയോയിൽ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ഏതു ഡബ്ബിങ് ആർട്ടിസ്റ്റുമായിക്കൊളളട്ടേ, സുഗതകുമാരി അമ്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എന്നുപറയുമ്പോൾ അത് സുഗതകുമാരി അമ്മയാണ്.
എന്റെ അമ്മയെ കുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കിൽ എനിക്ക് കേട്ടിരിക്കാൻ പറ്റില്ല. ഇവിടെയുളള ജനങ്ങളും പോലീസുകാരും അത് നിശബ്ദരായി കേട്ടുകൊണ്ടിരുന്നിട്ട് അതിനുവേണ്ടി മൂന്ന് സ്ത്രീകൾ രംഗത്തിറങ്ങുമ്പോൾ ഞങ്ങളെ തെറി വിളിക്കുകയും ഞങ്ങൾക്കെതിരെ കേസ് എടുക്കുകയും ചെയ്താൽ അഭിമാനത്തോടെ ജയിലിലേക്ക് പോകും. ഒരു രക്തസാക്ഷിയാകാൻ എനിക്ക് മടിയില്ല. ഇതിന്റെ പേരിൽ ഒരു നിയമഭേഗദഗതി ഇവിടെ വരികയാണെങ്കിൽ വരട്ടേ. അല്ലെങ്കിൽ ഇനിയും ഭാഗ്യലക്ഷ്മിമാർ ഉണ്ടാകും. അവർ നിയമം കൈയിലെടുക്കേണ്ട അവസ്ഥ വരും.’ ഭാഗ്യലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വിജയ് പി. നായരുടെ ഓഫീസിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശമങ്ങളും നടത്തിയതിനെ തുടർന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ചേർന്ന് ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. വിജയ്യുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സ്ത്രീ സംഘം സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് ഇയാളെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്തു.
click on malayalam character to switch languages