ജയകുമാർ നായർ.
ലോക ഭൂപടത്തിൽ ദക്ഷിണ ചൈനാ കടലിൽ ഒൻപതു വരകൾ വരച്ചുകൊണ്ട് പ്രദേശം ഏറക്കുറെ പൂർണമായും തങ്ങളുടേത് എന്ന് അവകാശപെടുന്ന ചൈന, അതിനായി ഉയർത്തി കാട്ടുന്നത് ചരിത്രപരമായി ഈ പ്രദേശങ്ങൾ ചൈനയുടേതായിരുന്നു എന്ന വാദമാണ്. ചൈന ആയിരം വർഷത്തെ പരമാധികാര അവകാശ വാദവുമായി ദക്ഷിണ ചൈനാ കടലിലേക്കിറങ്ങിയപ്പോൾ അത് ലോകത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കപ്പൽ പാത കൈപിടിയിൽ ഒതുക്കുവാനും, ചുറ്റുമുള്ള ദ്വിപുകൾക്കും, രാജ്യങ്ങൾക്കും മേൽ തങ്ങളുടെ പരമാധികാരം സ്ഥാപിച്ചെടുക്കുവാനും, ഒപ്പം മേഖലയിലെ വൻതോതിലുള്ള എണ്ണ പ്രകൃതിവാതക നിക്ഷേപവും അപൂർവ ധാതു സമ്പത്തും സ്വന്തമാക്കുവാനും വേണ്ടിയുള്ള കുറുക്കു വഴിയായിമാത്രമേ കാണുവാൻ കഴിയുകയുള്ളൂ. അവർ അന്താരാഷ്ട്ര കടൽ നിയമങ്ങളെ പോലും കാറ്റിൽ പറത്തി മറ്റു രാജ്യങ്ങളുടെ ചെറു ദ്വിപുകൾ പിടിച്ചടക്കുകയും, പുതിയവ നിർമ്മിക്കുകയും അവിടം കേന്ദ്രമാക്കി സൈനിക വിന്യാസം നടത്തുകയും ചെയ്യുന്നു.
തങ്ങളുടെ ദ്വിപുകൾക്കു മേലുള്ള അധികാരം നിലനിർത്തുവാനും, അന്താരാഷ്ട്ര കപ്പൽ പാതയിലൂടെയുള്ള സഞ്ചാരം സുഗമമാക്കുവാനും ഇടപെടണം എന്ന ഫിലിപ്പീൻസ് സർക്കാരിന്റെ ഹർജി കടൽ നിയമങ്ങൾ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര ട്രൈബ്യൂണൽ അനുഭവ പൂർവ്വം പരിഗണിക്കുകയും ഫിലിപ്പീൻസിന് അനുകൂലമായി വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്തിട്ടു പോലും ചൈന കുലുങ്ങിയില്ല. ചൈനാ കടലിനു ചുറ്റുമുള്ള ചെറു രാജ്യങ്ങൾക്ക് മേഖലയിലെ വൻ ശക്തിയായ ചൈനയോട് ഏറ്റുമുട്ടുവാനുള്ള ശക്തിയോ വിഭവശേഷിയോ ഇല്ല എന്നതാണ് ചൈനയുടെ വിജയം. എന്നാൽ ലോക പൊലീസ് അമേരിക്ക ഇടപെട്ടതോടെ മറ്റു രാജ്യങ്ങളും അവരോടൊപ്പം ചേരുകയും തുടർന്ന് ചൈനാ കടലിടുക്ക് ഒരു സംഘർഷ ഭൂമിയായി മാറുകയും ചെയ്തു.
ചൈനാ കടലിനെ കുറിച്ച് പറയുമ്പോൾ തെന്നിന്ത്യയിലെ ചോള രാജാക്കൻമാരെ കുറിച്ചും അവരുടെ അധികാര പരിധിയിൽ ഉണ്ടായിരുന്ന ഭൂപ്രദേശങ്ങളെ കുറിച്ചും ഒരു സാമാന്യ അവലോകനം നടത്തേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും മധ്യകാല ചോള ചക്രവർത്തി മഹാനായ രാജരാജ ചോളനുംAD 985), മകൻ രാജേന്ദ്ര ചോളനും (AD 1016 ) തെന്നിന്ത്യ മുഴുവനായും,വടക്ക് ഒറീസയും, ബംഗാളും കടന്ന് ഗംഗാ നദിക്കും അപ്പുറത്തേക്ക് രാജ്യം വ്യാപിപ്പിച്ചപ്പോൾ രാജേന്ദ്രനെ ”ഗംഗൈ കൊണ്ട ചോളൻ” എന്ന് പേരു നല്കി നാം ബഹുമാനിച്ചു. ഗംഗൈ കൊണ്ട ചോളപുരം എന്ന പുതിയ തലസ്ഥാനവും പണികഴിപ്പിച്ചു. ശ്രീലങ്കയും, മാൽദ്വിപും, ആന്റമാൻ ദ്വിപുകളും സ്വന്തമാക്കിയ ചോളൻന്മാർ മലക്കാ കടലിടുക്ക് കടന്ന് ചെമ്പാ സമുദ്രത്തിനും അധിപൻമാരായി മാറി. (പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ചെമ്പാ സമുദ്രത്തിന്റെ പേര് ചൈനാ കടൽ എന്നാക്കി മാറ്റിയത് (ബ്രിട്ടീഷുകാർ രാമസേതു ആഡം ബ്രിഡ്ജ് ആക്കിയതു പോലെ ഒരു പെരുമാറ്റം). ചുറ്റുമുള്ള ചെറുരാജ്യങ്ങൾ ചോള മേൽകോയ്മ അംഗീകരിച്ചു കൊണ്ട് ചോള സാമ്രാജ്യത്തിന്റെ ഭാഗമാവുകയും, കപ്പം കൊടുക്കുകയും ചെയ്തു.
മ്യാൻമാർ, മലേഷ്യ, തായ്ലാൻഡ്, സിംഗപൂർ, ഇന്തോനേഷ്യ, കംബോഡിയ, ബ്രൂണെയ്, വിയറ്റ്നാം, ലാവോസ് തുടങ്ങിയ ഇന്നത്തെ രാജ്യങ്ങൾ അടങ്ങിയ ഭൂപ്രദേശങ്ങൾ ചോള സാമ്രാജ്യത്തിൻ്റെ ഭാഗമായിമാറി. അക്കാലയളവിൽ ചൈന ഉത്തര ചൈനാ കടൽ ഭാഗത്തേക്ക് പോലും കാര്യമായി വ്യാപിച്ചിരുന്നില്ല. പിന്നീട് മിംഗ് രാജ വംശത്തിന്റെ കാലത്താണ് വൻമതിലിനും (മംഗോളിയ) ഉത്തര ചൈന കടലിനും ഇടയിലുള്ള ഭൂപ്രദേശം ഒരു രാജ്യമായി രൂപം കൊണ്ടത്. നൂറ്റാണ്ടുകൾക്കു ശേഷമാണ് ഇന്നുകാണുന്ന ഭൂരിഭാഗം പ്രദേശങ്ങളും ചൈനയുടെ ഭാഗമായി മാറിതും. (ഇന്നും അവർ ഭൂവിസ്തൃതി കൂട്ടി കൊണ്ടേ ഇരിക്കുന്നു) കടൽ വിജയങ്ങൾ സാധ്യമാകണമെങ്കിൽ ശക്തമായ നാവികപട അനിവാര്യമാണ്. ആയിരം വർഷങ്ങൾക്കു മുൻപുതന്നെ ശക്തമായ നാവിക പട ഉണ്ടായിന്ന ചോളൻന്മാരുടെ നവിക ശക്തി കണ്ടാണ് ബംഗാൾ ഉൾക്കടൽ ”ചോളൻന്മാരുടെ നീന്തൽ കുള൦” എന്ന പ്രയോഗം ചരിത്രത്തിന്റെ ഭാഗമായത്. ചോളൻന്മാർക്ക് മുൻപും ശേഷവും സത്വാനൻമ്മാരും, പല്ലവൻമാരും തെക്കു കിഴക്കൻ ഏഷ്യയുമായി വ്യാപാര ബന്ധവും, വൈവാഹിക ബന്ധവും സാംസ്കാരിക വിനിമയവും നിലനിർത്തിയിരുന്നു. AD 1150 ഓടുകൂടി കംബോഡിയിലെ അങ്കോർ (ഖമർ/ ഖമീർ ) രാജവംശം ചെമ്പാ കടലിന് അധിപൻ മാരായിമാറി.
ദക്ഷിണ ചൈനാ കടൽ എന്നറിയപ്പെടുന്ന ചെമ്പാ സമുദ്ര മേഖലയിൽ ആയിരം വർഷത്തെ ചരിത്ര പരമായ അവകാശ വാദം ഉന്നയിക്കുന്ന ചൈനയുടെ അവകാശ വാദങ്ങളെക്കാൾ മുൻ തൂക്കം (തെളിവുകളുടെ അടിസ്ഥാനത്തിൽ) മേഖലയിലെ ഇന്ത്യൻ ആധിപത്യത്തിനാണ്. നാഗപട്ടണം പ്രധാന തുറമുഖവും നാവിക കേന്ദ്രവും ആക്കി വാണ രാജരാജ ചോളൻ തന്നെയാണ് ഇന്ത്യൻ നേവിയുടെ പിതാമഹൻ. ലഡാക്ക് ടിബറ്റൻ അതിർത്തിയിലെ സൈനീക നീക്കങ്ങളുടെ ഭാഗമായി നാവികസേനയുടെ യുദ്ധ വിമാനങ്ങൾ ലഡാക്കിലേക്ക് വിന്യസിച്ചപ്പോൾ ഹിമാവാനും കാവലായി മാറി ചോളൻ്റെ കപ്പൽപട….
click on malayalam character to switch languages