തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് സ്വർണക്കടത്ത് സംഘവുമായി നല്ല ബന്ധമുണ്ടായിരുന്നതായി കണ്ടെത്തൽ. ഇതിെൻറ അടിസ്ഥാനത്തിൽ കസ്റ്റംസ് ശിവശങ്കറിൽ നിന്ന് മൊഴിയെടുക്കും. എൻ.ഐ.എയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ലാറ്റിൽ െവച്ചാണ് പ്രതികൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയതെന്നാണ് അനുമാനം. ഇതുസംബന്ധിച്ച തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ശിവശങ്കറിന് സ്വർണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
സ്വപ്ന സുരേഷിനു പുറമെ സ്വർണക്കടത്തിലെ മുഖ്യപ്രതികളായ സന്ദീപ് നായരുമായും സരിത്തുമായും ശിവശങ്കറിനുണ്ടായിരുന്ന അടുത്ത പരിചയം വ്യക്തമാക്കുന്ന തെളിവുകളും കസ്റ്റംസിന് ലഭിച്ചു. ഫ്ലാറ്റിലെ സന്ദർശക, വാഹന രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ശിവശങ്കർ ഉൾപ്പെടെ നാലുപേരും പലയിടങ്ങളില്‍ ഒത്തുചേര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്.
ശിവശങ്കറിെൻറ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നാണ് സരിത്തിെൻറ മൊഴി. ശിവശങ്കർ ഇല്ലാതിരുന്ന സന്ദർഭത്തിലും പ്രതികൾ ഈ ഫ്ലാറ്റിൽ എത്തിയിരുന്നു. ശിവശങ്കറിെൻറ ഔദ്യോഗിക പദവി സ്വർണക്കടത്ത് സംഘം വ്യക്തിപരമായ പല കാര്യങ്ങൾക്കും വിനിയോഗിച്ചിരുന്നതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്.
സെക്രേട്ടറിയേറ്റിനു എതിര്‍വശത്തുള്ള അപ്പാർട്മെൻറില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ സ്ഥിരം എത്താറുണ്ടെന്ന് കസ്റ്റംസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ ഫ്ലാറ്റില്‍ പരിശോധന നടത്തി സന്ദര്‍ശക രജിസ്റ്റര്‍, വാഹന രജിസ്റ്റര്‍ എന്നിവ പിടിച്ചെടുത്തത്.
ഈ രേഖകളും തെളിവുകളും ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ശിവശങ്കറിെൻറ പദവി സ്വർണക്കടത്തിന് ഉപയോഗിച്ചോ എന്നതുൾപ്പെടെ കാര്യങ്ങൾ പരിശോധിക്കുന്നതിനാകും കസ്റ്റംസ് ശിവശങ്കറുടെ മൊഴിയെടുക്കുക. കേസിെൻറ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ എൻ.ഐ.എ ഉൾപ്പെടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും അറിയുന്നു.
click on malayalam character to switch languages