ആലപ്പുഴ : വെള്ളപ്പൊക്കത്തിൽ മുങ്ങിയ കുട്ടനാട്ടിനായി സർക്കാരും സന്നദ്ധ സംഘടനകളും നെടുവീർപ്പെടുമ്പോൾ, വെള്ളം കയറി പൊങ്ങുതടിപോലായ വാഹനങ്ങൾ എന്തു ചെയ്യുമെന്നറിയാതെ കുഴയുകയാണ് ഉടമകൾ. ഇതിനിടെ വിറ്റ് കൈയൊഴിയാൻ ചിലർ ശ്രമിച്ചെങ്കിലും കുട്ടനാട്ടിലെ വണ്ടി വേണ്ടെന്ന് പറഞ്ഞ് കച്ചവടക്കാർ കൈമലർത്തി.
‘കെ.എൽ – 66’ രജിസ്ട്രേഷൻ നമ്പരോടെ നാലു വർഷം മുമ്പാണ് കുട്ടനാടിന് സ്വന്തമായി ജോയിന്റ് ആർ.ടി ഓഫീസെത്തിയത്. 34,686 വാഹനങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തു. ഇതിൽ 5,853 എണ്ണം യാത്രാവാഹനങ്ങളും. 70 ശതമാനം ഇരുചക്രവാഹനങ്ങളാണ്. കുട്ടനാട്ടിലെ മുഴുവൻ പഞ്ചായത്തുകളും 15 ദിവസത്തിലേറെയായി വെള്ളത്തിലാണ്. ഇതോടെ ഭൂരിഭാഗം വാഹനങ്ങളും വർക്ക്ഷോപ്പിൽ കയറ്റേണ്ട ഗതികേടിലായി.
‘ഒന്നേമുക്കാൽ ലക്ഷം രൂപ ആദ്യഗഡു നൽകി രണ്ടുവർഷം മുമ്പു വാങ്ങിയ ഈ വണ്ടിയുടെ പാതിഭാഗം വെള്ളത്തിലായിട്ട് ഒരാഴ്ചയിലേറെയായി. ഒരുമാസത്തെ സി.സിയും മുടങ്ങി. പുറത്തേക്കുള്ള റോഡിൽ അരയറ്റം വെള്ളമായതോടെയാണ് വീട്ടിൽത്തന്നെ ഇട്ടത്. ഇതിപ്പോ ഇങ്ങനെയുമായി’- ഷെഡിൽ കിടക്കുന്ന നിറം മങ്ങിത്തുടങ്ങിയ വെള്ള ആർട്ടോകാർ ചൂണ്ടി ചമ്പക്കുളം സ്വദേശി അശോകൻ നിരാശയോടെ പറഞ്ഞു.
കുട്ടനാട്ടിലെ വർക്ക് ഷോപ്പുകളിൽ ചിലതു മാത്രമേ തുറന്നിട്ടുള്ളൂ. മുഴുവനും പ്രവർത്തിച്ചാൽപ്പോലും അവിടെങ്ങും തീരുന്ന പ്രശ്നങ്ങളല്ല വണ്ടികൾക്കുള്ളത്. മിക്ക വാഹനങ്ങളുടെയും എൻജിൻ ദിവസങ്ങളായി വെള്ളത്തിലാണ്. ഓട്ടത്തിനിടെ നിന്നു പോയതിനെ തുടർന്ന് വീണ്ടും സ്റ്റാർട്ടാക്കാൻ ശ്രമിച്ച് ഷെഡിലായ വാഹനങ്ങൾ നന്നാക്കുമ്പോൾ ഉടമകളുടെ കീശ കീറും.
ആൾട്ടോ കാറിന് പൂർണ എൻജിൻപണി വേണമെങ്കിൽ 23,000 – 25,000 രൂപയെങ്കിലും വേണം. വെള്ളം കയറിയുള്ള തകരാറാണെങ്കിൽ 10,000 – 15,000 രൂപയിലൊതുക്കാം. ബൈക്കിന് കുറഞ്ഞത് 5,000 രൂപയെങ്കിലും വേണം.
click on malayalam character to switch languages