മുംബയ് : ലോകം ലോകകപ്പിന്റെ ലഹരിയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ആഹ്ളാദിക്കാൻ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബാൾ കിരീടം. ഇന്നലെ നടന്ന ഫൈനലിൽ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ ജേതാക്കളായത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത് നായകൻ സുനിൽ ഛെത്രിയാണ്. എട്ടാം മിനിട്ടിലും 29-ാം മിനിട്ടിലുമായിരുന്നു ഛെത്രിയുടെ ഗോളുകൾ. എട്ട് ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോറർ പദവിയും ഛേത്രി സ്വന്തമാക്കി. ദേശീയ ടീമിനു വേണ്ടി വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന, താരങ്ങളുടെ പട്ടികയിൽ ലയണൽ മെസിക്കൊപ്പം ഛേത്രിയും ഇടംപിടിച്ചു. 61 ഗോളുകളാണ് ഛേത്രിയുടെ അക്കൗണ്ടിനുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റിരുന്ന ഇന്ത്യ കലാശക്കളിക്ക് മുൻനിര താരങ്ങളെത്തന്നെ ഫസ്റ്റ് ഇലവനിലേക്ക് തിരിച്ചുവിളിച്ചിരുന്നു. സുനിൽ ഛെത്രിക്കൊപ്പം മുൻനിരയിൽ ഹാളി ചരൺ നർസറിയും ജെജെലാൽ പെഖുലയുമാണ് ഉണ്ടായിരുന്നത്. മലയാളി താരം അനസ് എടത്തൊടികയും സന്ദേശ് ജിംഗാനും പ്രതിരോധത്തിലേക്ക് തിരിച്ചെത്തി.
Mumbai: India player Sunil Chhetri (Blue jersey no. 11) celebrates after striking a goal against Kenya during the Hero Intercontinental football Cup, in Mumbai on Monday, June 4, 2018. (PTI Photo/Mitesh Bhuvad)(PTI6_4_2018_000219B)
മത്സരത്തിന്റെ എട്ടാം മിനിട്ടിൽത്തന്നെ കെനിയൻ ഗോൾ വലകുലുക്കി ഉദ്ഘാടനം നടത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. പതിവുപോലെ ഛെത്രി തന്നെയായിരുന്നു സ്കോറർ. ഫ്രീകിക്കിൽ നിന്ന് അനിരുദ്ധ് താപ്പ നൽകിയ താഴ്ന്ന ഹൊറി സോണ്ടൽ ക്രോസ് സുനിൽ ഛെത്രി ഒാടിയെത്തി വലയിലേക്കടിച്ചിടുകയായിരുന്നു. രണ്ടുമിനിട്ടിനകം ഛെത്രിയിലുടെ മറ്റൊരു ആക്രമണം കൂടി കെനിയൻ ഗോൾ മുഖത്തുണ്ടായി. എന്നാൽ ജെജെയെ കണക്കാക്കി നൽകിയ ക്രോസ് കണക്ട് ചെയ്യാൻ ആളുണ്ടായില്ല.
ഇന്ത്യ ആദ്യഗോൾ നേടിയതോടെ കെനിയക്കാരും ഉണർന്നുകളിച്ചു. പക്ഷേ ഇന്ത്യൻ പ്രതിരോധത്തെ മറികടന്ന് അപകടം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞില്ല. മുതാംബ, മുഗുന എന്നിവർ ചേർന്നാണ് കെനിയൻ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 29-ാം മിനിട്ടിൽ ഛെത്രിയുടെ രണ്ടാം ഗോളിന് വഴിമരുന്നിട്ടത് മലയാളിതാരം അനസാണ്. അനസ് നൽകിയ ലോംഗ്ബാളുമായി കെനിയൻ ഡിഫൻഡർമാർക്കിടയിലൂടെ ഒാടിക്കയറിയ ഛെത്രി ഇടംകാലുകൊണ്ട് പന്ത് വലയിലാക്കുകയായിരുന്നു. സ്കോർ 2-0. ഇൗ സ്കോറിന് ഇന്ത്യ ആദ്യപകുതിയിൽ ലീഡ് ചെയ്തു.
click on malayalam character to switch languages