കോട്ടയം: ദുരഭിമാനക്കൊലയിൽ പൊലീസിന്റെ മുഖം രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിചേർക്കാത്തതിലാണ് പ്രതിഷേധം. മുഖ്യ പ്രതികളിൽ ഒരാളായ രഹനക്കായി അന്യേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
കെവിൻ വധക്കേസിൽ പ്രതികളെ വഴിവിട്ട് സഹായിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവരുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘത്തലവനും കാെച്ചി റേഞ്ച് ഐജിയുമായ വിജയ് സാഖറെ അറിയിച്ചു. മുഖ്യപ്രതി ഷാനുവിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. തട്ടിക്കൊണ്ടുപോകലിൽ ഇവർക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല.
പൊലീസിന്റെ മുഖം രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നതിന്റെ സൂചനകളും പുറത്തുവന്നിട്ടുണ്ട്. നേരത്തേ സസ്പെൻഡ് ചെയ്ത ഗാന്ധിനഗർ എസ്ഐ ഷിബു, എഎസ്ഐ സണ്ണിമോൻ എന്നിവർക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരെ കൊലപാതകം, അതിക്രമിച്ച് കയറൽ, നാശനഷ്ടം വരുത്തൽ, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മർദ്ദനം എന്നീ വകുപ്പുകൾ ചുമത്തി കുറ്റപത്രം തയാറാക്കുകയാണ്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഒന്നിലും ഉൾപ്പെടുത്തിയിട്ടുമില്ല.
അതിനിടെ, കെവിനെ ആക്രമിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് എറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും അഭിപ്രായപ്പെട്ടു. മുഖ്യപ്രതി കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനുവിന്റെയും പിതാവ് ചാക്കോയുടെയും ഡ്രൈവർ മനു മുരളീധരന്റെയും കസ്റ്റഡി റിപ്പോർട്ടിൽ ആശങ്ക ഉണ്ടാക്കുന്ന സംഭവമാണിതെന്ന് കോടതി നിരീക്ഷിച്ചു. ഇവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
click on malayalam character to switch languages