ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പിൽ പതിനൊന്ന് പേര് കൊല്ലപ്പെട്ടെന്ന് സംസ്ഥാന ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ ഓഫീസ് സ്ഥിരീകരിച്ചു. മരിച്ചവരില്‍ സ്ത്രീകളുമുള്‍പ്പെടും. പൊലീസ് വെടിവയ്പിൽ ഇരുപതോളം പ്രതിഷേധക്കാർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഇതിനിടെ, പ്രതിഷേധക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതായും വാര്‍ത്തകളുണ്ട്.
സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരമാണ് അക്രമാസക്തമായത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേയ്ക്ക് പ്രകടനം നടത്തിയവരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പൊലീസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെയാണ് വെടിവെപ്പുണ്ടായത്.
ലാത്തിച്ചാര്ജുും കണ്ണീര്‍വാതകപ്രയോഗവും നടത്തിയിട്ടും സമരക്കാര്‍ പിരിഞ്ഞുപോകാതിരുന്നതിനെ തുടര്‍ന്നാണ് വെടിവയ്പ്പ് നടത്തേണ്ടിവന്നതെന്നാണ് പൊലീസ് നടത്തുന്ന വിശദീകരണം.
ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൂപ്പര്‍താരം രജനീകാന്ത് രംഗത്തെത്തിയിരുന്നു. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് തൂത്തുക്കുടിയിലെ സമരപന്തലുകളില്‍ കഴിഞ്ഞ മാസം സന്ദര്‍ശനം നടത്തിയിരുന്നു.
തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ വിവിധ പ്ലാന്റുകളില്‍ നിന്ന് ഉയരുന്ന വിഷപുകയും മാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന് ദീര്‍ഘനാളായി പ്രദേശവാസികള്‍ പരാതിപ്പെടുന്നുണ്ട്. പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയത്.
click on malayalam character to switch languages