നോയിഡ: ആഡംബര ജീവിതത്തിനായി ശരീരം വിൽക്കും, പണം നേടാൻ ആരെയും കൊല്ലും. ബ്ലാക്മെയിലിംഗും കവർച്ചയും ഇഷ്ടവിനോദം. ബോളിവുഡിലെ ബ്ലോക്ബസ്റ്റർ ക്രൈം ത്രില്ലറുകളെപ്പോലും വെല്ലുന്ന ഇരുപത്തിയേഴുകാരിയായ ജയ്പൂർ സ്വദേശി പ്രിയ സേത്തിന്റെ ജീവിതം അധോലോകത്തെപ്പോലും ഞെട്ടിക്കുകയാണ്. ജയ്പൂരിലെ ബിസിനസുകാരനായ ദുഷ്യന്ത് ശർമയെ (27) കൊന്ന് ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായതോടെയാണ് പ്രിയയുടെ ചോരക്കറ പുരണ്ട കഥ പുറം ലോകമറിയുന്നത്. പാലിയിലെ ഒരു സർക്കാർ കോളേജ് പ്രൊഫസറുടെ മകളായ പ്രിയ ഇതെല്ലാം ചെയ്തത് ഒറ്റയ്ക്കല്ല. ഇരുപതുവയസുകാരനായ കാമുകൻ ദിക്ഷന്ത് കമ്രയും സുഹൃത്ത് ലക്ഷ്യ വാലിയയും (21) ഒപ്പമുണ്ടായിരുന്നു. ഇവർ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ മേയ് രണ്ടിന് ജയ്പൂരിലെ ബജാജ് നഗറിലെ പ്രിയയുടെ ഫ്ളാറ്റിലാണ് കൊലനടന്നത്. മൊബൈൽ ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമയെ പ്രിയ തന്റെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം ഫ്ളാറ്റിൽ ഒളിച്ചിരുന്ന ദിക്ഷന്ത് കമ്രയും ലക്ഷ്യയും പ്രിയയും ചേർന്ന് ശർമയെ ബന്ധിച്ചു. തുടർന്ന് ശർമയുടെ അച്ഛനെ വിളിച്ച് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ബലാത്സംഗ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ അദ്ദേഹം പണം നൽകാൻ തയ്യാറായിരുന്നില്ല. ശർമ വിവാൻ കൊഹ്‌ലി എന്ന വ്യാജ പേരിലാണ് ടിൻഡറിൽ അക്കൗണ്ട് തുടങ്ങിയിരുന്നത്. ശർമയുടെ മാസശമ്പളം കോടികളാണെന്നും ഡേറ്റിംഗ് ആപ്പിലുണ്ടായിരുന്നു. എന്നാൽ ശർമ പ്രിയയുടെ ഫ്ളാറ്റിൽ വരുമ്പോൾ അക്കൗണ്ടിൽ ആവശ്യത്തിന് പണമുണ്ടായിരുന്നില്ല. പണം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ശർമയെ മൂവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നശേഷം ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി അമറിലുള്ള റോഡുവക്കിൽ ഉപേക്ഷിക്കുകയായിരുന്നു.
ശർമയുടെ എ.ടി.എം കാർഡും സംഘം തട്ടിയെടുത്തു.ഈ കാർഡ് ഉപയോഗിച്ച് ഇവർ 20,000 രൂപ പിൻവലിച്ചു. ഇതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പ്രിയ ചില കവർച്ചക്കേസുകളിലും എ.ടി.എം തട്ടിപ്പുകേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നോയിഡയിൽ മറ്റൊരു കാമുകനൊപ്പം കഴിഞ്ഞിരുന്ന പ്രിയ അയാളുടെ പണം കവർന്ന കേസിലും പ്രതിയാണ്. ഫ്ളാറ്റുകൾ വാടകയ്ക്ക് എടുത്ത് ശരീരം വിറ്റാണ് പ്രിയ ആഡംബര ജീവിതം നയിച്ചിരുന്നത്. ഡേറ്റിംഗ് സൈറ്റുകൾ വഴിയും ഏജന്റുമാർ മുഖേനയും ഇവർ ഇടപാടുകൾ നടത്തിയിരുന്നു. വഴിവിട്ട ബന്ധങ്ങളെത്തുടർന്ന് കോളേജിൽ നിന്നും വീട്ടിൽ നിന്നും പ്രിയയെ പുറത്താക്കിയിരുന്നതായി പൊലീസ് പറയുന്നു. അറസ്റ്റിലാകുമ്പോൾ മൂവരും വിലകൂടിയ വസ്ത്രങ്ങളും ചെരുപ്പുകളുമാണ് ധരിച്ചിരുന്നത്. കാമുകനായ കമ്രയുടെ ഷൂ 80,000 രൂപയും വാച്ച് 45,000 രൂപയും വിലവരുന്നതായിരുന്നു. പലരെയും പ്രിയ ഇത്തരത്തിൽ ഫ്ളാറ്റിൽ വിളിച്ചുവരുത്തി പണം തട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.
click on malayalam character to switch languages