ലിവർപൂൾ: ഇരുപത്തിമൂന്ന് മാസം മാത്രം പ്രായമുള്ള ആൽഫി ഇവാൻസിന്റെ ജീവൻ രക്ഷിക്കാൻ മാതാപിതാക്കൾ നടത്തിയ അവസാന ശ്രമങ്ങൾക്കും തിരിച്ചടി. ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയാത്ത അവസ്ഥയിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ആശുപത്രിയിൽ കഴിയുന്ന ആൽഫിക്ക് ഇനി മികച്ച പാലിയേറ്റിവ് കെയർ നൽകിയാൽ മതിയെന്ന കോടതി ഉത്തരവിനെതിരെ, പിതാവ് ഇവാൻസ് നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ജനിച്ചപ്പോൾ മുതൽ തന്നെ അബോധാവസ്ഥയിലുള്ള അവസ്ഥയിലായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലായിരുന്നു ഇതുവരെയും ആൽഫിയുടെ ജീവൻ നിലനിറുത്തിയിരുന്നത്. വിദഗ്ധ ഡോക്ടർമാർക്ക് പോലും കണ്ടു പിടിക്കാൻ കഴിയാത്ത രോഗാവസ്ഥ, ഇനിയും ചികിത്സിക്കുന്നതിൽ അർത്ഥമില്ലെന്ന് ഡോക്ടർമാരും വിധിയെഴുതി. അല്ഫിക്ക് ചികിത്സ നൽകുന്ന ആൽഡർ ഹെയ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ആൽഫിയുടെ ജീവൻ ഇനിയും നിലനിറുത്തുന്നത് മനുഷ്യത്വ രഹിതമാണെന്നാണ് അഭിപ്രായപ്പെട്ടത്.
ആൽഫിയുടെ മാതാപിതാക്കളായ ടോം ഇവാന്സിന്റെയും കേറ്റിന്റെയും നിർബദ്ധത്തിന് വഴങ്ങിയാണ് ഇതുവരെയും ചികിത്സ നൽകിയത്. ഇനിയും ചികിത്സ തുടരുന്നത് ശരിയായ നിലപാടല്ലെന്ന് മനസ്സിലാക്കിയാണ് ആശുപത്രി അധികൃതർ കോടതിയെ സമീപിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച കോടതിക്കും കാര്യങ്ങൾ ബോധ്യപ്പെട്ടു. ആൽഫിക്ക് ഇനി മികച്ച രീതിയിലുള്ള പാലിയേറ്റിവ് കെയർ ആണ് നൽകേണ്ടതെന്ന് കോടതി വിധിച്ചു. റോയൽ കോർട്ട് ഓഫ് ലണ്ടനിൽ ജസ്റ്റിസ് ഹെയ്ഡനാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലാണ് തള്ളിയത്.
മാതാപിതാക്കളായ ടോമിനും കെയ്റ്റിനും ആൽഫിയെ ജർമ്മനിയിലെ മികച്ച ആശുപത്രിയിൽ ചികിത്സിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. നേരത്തെ ജർമ്മനിയിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർമാരും ആൽഫിയെ പരിശോധിച്ചിരുന്നു. പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയും ആൽഫിയുടെ കേസിൽ ഇടപെട്ടിരുന്നു. വത്തിക്കാന്റെ മേൽനോട്ടത്തിലുള്ള ജർമ്മനിയിലെ ആശുപത്രിയിൽ ചികിത്സ നൽകാനാണ് പോപ്പ് ഫ്രാൻസിസും നിർദേശിച്ചിരുന്നത്. അതനുസരിച്ച് ജർമ്മൻ സർക്കാരും ആൽഫിക്ക് പൗരത്വം അനുവദിച്ചിരുന്നു. എന്നാൽ കോടതിയിൽ ആ വാദവും അംഗീകരിക്കപ്പെട്ടില്ല. ബ്രിട്ടനിൽ ജനിച്ച് ഇവിടെ ജീവിക്കുന്ന ആൽഫിക്ക് ബ്രിട്ടീഷ് നിയമം ബാധകമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
ഇന്നലെ കോടതി വിധി വന്നതിന് ശേഷം നൂറ് കണക്കിന് ആളുകളാണ് ആൽഡർ ഹേയ് ആശുപത്രിയിൽ തള്ളിക്കയറാൻ ശ്രമിച്ചത്. പോലീസ് എത്തിയാണ് ഇവരെ തടഞ്ഞത്. ആശുപത്രി പരിസരം ഇപ്പോഴും കനത്ത പോലീസ് ബന്തവസ്സിലാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആശുപത്രി അധികൃതർ ഇന്ന് രാവിലെ ഏഴുമണിയോടെ തങ്ങളുടെ അഭിപ്രായം പത്രസമ്മേളനം വഴി അറിയിക്കും.
click on malayalam character to switch languages